ഞാനാണ് നേതാവ്…; വി.മുരളീധരനെ നിയമസഭാ കക്ഷി നേതാവാക്കണമെന്ന ആവശ്യം അംഗീകരിക്കാതെ രാജീവ് ചന്ദ്രശേഖർ; ബിജെപിയിൽ തർക്കം
തിരുവനന്തപുരം: വി.മുരളീധരനെ നിയമസഭാകക്ഷി നേതാവാക്കണമെന്ന ആവശ്യം അംഗീകരിക്കാതെ രാജീവ് ചന്ദ്രശേഖർ. തന്നെ കക്ഷിനേതാവാക്കണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. രണ്ട് അധികാരസ്ഥാനം വരുമെന്ന വാദം ഉന്നയിച്ചാണ് രാജീവിന്‍റെ മറുനീക്കം. വി.മുരളീധരനെ കക്ഷിനേതാവാക്കാൻ ആയിരുന്നു കോർ കമ്മിറ്റിയിലെ ഭൂരിപക്ഷാഭിപ്രായം. ഇന്ന് സഭയിൽ കക്ഷി നേതാവായി സംസാരിച്ചത് രാജീവ് ചന്ദ്രശേഖറായിരുന്നു. മൂന്ന് അംഗങ്ങളാണ് നിലവിൽ നിയമസഭാ പ്രതിനിധികളായി ബിജെപിക്കുള്ളത്. നിലവിലെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മുൻ അധ്യക്ഷൻ വി.മുരളീധരൻ, വി.ബി ഗോപകുമാർ എന്നിവരാണ് ഇത്തവണ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. ഇതിൽ, മുതിർന്ന നേതാവായ വി.മുരളീധരനെ നിയമസഭാ കക്ഷിനേതാവാക്കാമെന്നായിരുന്നു കോർ കമ്മിറ്റിയിൽ ധാരണയായത്. കേരള രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് ദീർഘകാല പ്രവൃത്തി പരിചയമുള്ള വി.മുരളീധരന്‍റെ പേരിനായിരുന്നു യോഗത്തിൽ മുൻതൂക്കം. ദേശീയ നേതൃത്വങ്ങളുടെയും താൽപര്യം മുരളീധരനായിരുന്നെന്നാണ് വിവരം. ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ നിയമസഭയിൽ രാജീവിന്‍റെ സ്ഥാനം നിയമസഭയിൽ പിറകിലായിരിക്കും. കൂടാതെ, മുരളീധരൻ സംസാരിക്കുമ്പോൾ രാജീവിന് അവസരം ലഭിക്കുകയുമില്ല. ഇതുവഴി, പാർട്ടിക്കകത്ത് രണ്ട് അധികാരശക്തികൾ ഉടലെടുത്തേക്കുമെന്നാണ് രാജീവിന്‍റെ വാദം. തീരുമാനം ഇതുവരെയും ഇരുകൂട്ടരും അംഗീകരിച്ചിട്ടില്ല.





