സംസ്ഥാനത്ത് മഴക്കെടുതി; കനത്ത മഴയിലും ഉരുൾപൊട്ടലിലുമായി അഞ്ച് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടി. രണ്ട് ജില്ലകളിലായി അഞ്ച് പേർ മരിച്ചു. പത്തനംതിട്ട റാന്നി ടൗണിൽ വെള്ളം കയറി. എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.ഇടുക്കി കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ മഷിക്കല്ലേൽ സുമതി മരിച്ചു. പുലർച്ചെ രണ്ട് മണിയോടെയുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ വീട് പൂർണമായും മണ്ണിനടിയിലാവുകയായിരുന്നു. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന ഭർത്താവ് രവിയും മകൻ രതീഷും അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും സുമതി മണ്ണിനടിയിൽ കുടുങ്ങിപ്പോകുകയായിരുന്നു. ഫയർഫോഴ്സും പ്രാദേശികവാസികളും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്. വാഗമൺ കോലാഹലമേട്ടിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വൈക്കം സ്വദേശി പ്രഭാകരൻ നായരും മരിച്ചു. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ വീട് ഇടിഞ്ഞുവീണ് മണക്കാട്ട് ജോസഫിൻ ജോണി മരിച്ചു. ജോസഫിന്റെ മാതാവ് റജീന വീട്ടിൽ കുടുങ്ങിക്കിടക്കുകയാണ്.ഉപ്പുതറയിൽ പൊലീസ് ജീപ്പിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. പൊലീസുകാർ വാഹനം നിർത്തി ഇറങ്ങിയതിനാൽ ആർക്കും പരിക്കില്ല.കോട്ടയം വാകത്താനം ചക്കന്‍ചിറയിലുണ്ടായ വെള്ളക്കെട്ടില്‍ വീണ് 11 വയസ്സുകാരന്‍ മരിച്ചു. കാട്ടാമ്പാക്കില്‍ ഷിജുവിന്റെ മകന്‍ മിലന്‍ കെ. ഷിജു ആണ് മരിച്ചത്. വീടിന് സമീപം ജല്‍ജീവന്‍ മിഷന്റെ വാട്ടര്‍ ടാങ്കിന് വേണ്ടി എടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണാണ് അപകടം. സഹോദരിയോടൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടെ മിലന്‍ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു.പത്തനംതിട്ടയിൽ രണ്ടിടത്ത് ഉരുൾപൊട്ടിയതായി സൂചനയുണ്ട്. തൂമ്പാക്കുളം ജങ്ഷനിൽ ചെളിയും മരങ്ങളും വന്നടിഞ്ഞ നിലയിലാണ്. പമ്പയാറ്റിൽ വൻതോതിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണുള്ളത്. മൂഴിയാർ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. സീതത്തോട് വീടുകളിൽ വെള്ളം കയറി. വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായ സാഹചര്യത്തിൽ പത്തനംതിട്ടയിൽ ഡാമുകൾ തുറന്നുവിടുന്നു. മണിയാർ, മൂഴിയാർ, കക്കി, ഗവി, കൊച്ചു പമ്പ ഡാമുകൾ തുറക്കും.തിരുവനന്തപുരം നെയ്യാർ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും. ഡാമിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്നതിനാൽ ഡാമിന്റെ നാല് ഷട്ടറുകളും 11 മണിക്ക് 20 സെന്റീമീറ്റർ വീതം കൂടി ഉയർത്തും. രാവിലെ 80 സെന്റീമീറ്റർ ഉയർത്തിയിരുന്നു. നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് നിർദേശമുണ്ട്.ഓറഞ്ച് അലർട്ട് നിലവിലുള്ളതിനാൽ എറണാകുളം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. പൊൻമുടി റോഡിൽ മണ്ണിടിച്ചിലും മഴയുമുള്ള സാഹചര്യത്തിൽ പൊൻമുടി, കല്ലാർ, മങ്കയം ഇക്കോടൂറിസം സെന്ററുകളും താത്കാലികമായി അടച്ചു. കാസര്‍കോട് റാണിപുരം ഉള്‍പ്പെടെ ഹില്‍ സ്റ്റേഷനുകളിലും ജലാശയങ്ങളുമായി ബന്ധപ്പെട്ട വിനോദ കേന്ദ്രങ്ങളിലും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.ശക്തമായ മഴയെ തുടർന്ന് താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വൈത്തിരി, ലക്കിടി മേഖലകളിൽ കഴിഞ്ഞ 24 മണിക്കൂറിൽ പെയ്തത് അതിതീവ്ര മഴയാണ്. ജില്ലയിൽ നിന്ന് കോഴിക്കോടേക്കും തിരിച്ചും അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നാണ് നിർദേശം. ജില്ലയിൽ മഴ ശക്തമായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും താമരശ്ശേരി ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും അവശ്യ സർവീസുകൾ മാത്രമേ ചുരത്തിലൂടെ അനുവദിക്കൂ എന്നും ജില്ലാ കളക്ടർ അറിയിച്ചു. ഭാരവാഹനങ്ങൾക്കും വിനോദ സഞ്ചാരികൾക്കും നിയന്ത്രണമുണ്ടാകും.ശക്തമായ മഴ കാരണമുണ്ടായ വെള്ളക്കെട്ടിൽ വിവിധയിടങ്ങളിൽ ഗതാഗതം തടസപ്പെട്ടു. കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ മലപ്പുറം മോങ്ങത്തും, കോഴിക്കോട്-കൊല്ലഗൽ ദേശീയപാത 766 ഈങ്ങാപ്പുഴയിലും റോഡിൽ വെള്ളം കയറി. മലപ്പുറം വടക്കേമണ്ണയിലുണ്ടായ മണ്ണിടിച്ചിലിൽ മലപ്പുറം കോട്ടക്കൽ പാതയിൽ ഗതാഗതം തടസപ്പെട്ടു. പുലർച്ചെ റോഡിലേക്ക് മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു. മണ്ണ് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. മലപ്പുറം ചേലേമ്പ്ര ചേലുപാടത്ത് വീടുകളിൽ വെള്ളം കയറി. ഇരുപതോളം വീടുകളിലാണ് വെള്ളം കയറിയത്. ചേലുപാടം ഇടിമുഴിക്കൽ റോഡ് വെള്ളത്തിലായി. ശക്തമായ മഴ തുടർന്നതോടെ ദേശീയപാതയിൽ നിന്ന് വെള്ളം കുത്തിയൊലിച്ച് വന്നതാണ് വെള്ളം കയറാൻ കാരണം. ഈറ്റുപേട്ട ടൗണും വീടുകളും കടകളും പാലങ്ങളുമടക്കം വെള്ളത്തിലാണ്. വയനാട് കാവുമന്ദത്ത് വീടുകളിൽ വെള്ളം കയറി. പുഴയിലെ ജലനിരപ്പ് ഉയർന്നതാണ് വെള്ളം കയറാൻ കാരണമായത്. പ്രദേശത്തെ ഉന്നതിയിലെ ആറ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കനത്ത മഴയിലും കാറ്റിലും കാസർകോട് പനത്തടിയിൽ വീട് തകർന്നു. നെല്ലിക്കുന്ന് ജെ.രാജേഷിന്റെ വീടാണ് തകർന്നത്. ആർക്കും പരിക്കില്ല.കൊല്ലം തങ്കശ്ശേരിയിൽ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. ആറുപേർ പോയ വള്ളമാണ് മറിഞ്ഞത്. അഞ്ചുപേരെ രക്ഷപ്പെടുത്തി. കൊല്ലം നീണ്ടകരയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരണം രണ്ടായി. കാണാതായ പുത്തൻതുറ സ്വദേശി രാധാകൃഷ്ണന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടത്തിൽപ്പെട്ട രാധാകൃഷ്ണന്റെ മകൻ ഗൗതമിനെ കണ്ടെത്താനായിട്ടില്ല.ആവശ്യമുള്ള ഇടങ്ങളിൽ ദുരിതാശ്വാസ കാമ്പ് ആരംഭിക്കാൻ നിർദേശം നൽകിയതായി റവന്യൂമന്ത്രി എ.പി അനിൽകുമാർ വ്യക്തമാക്കി. മുന്നൊരുക്കങ്ങൾ സംബന്ധിച്ച് കലക്ടർമാർക്ക് നേരത്തേ തന്നെ നിർദേശം നൽകിയിരുന്നു. ആലപ്പുഴയിൽ കൂടുതൽ കാമ്പുകൾ വേണ്ടിവരുമെന്നും അനിൽകുമാർ പറഞ്ഞു. റവന്യൂമന്ത്രി വിളിച്ച കലക്ടർമാരുടെ യോഗം അവസാനിച്ചു.





