രാജേഷ് യഥാര്‍ഥ ഹീറോ, ധീരതയ്ക്ക് സല്യൂട്ട്’; കണ്ണൂരിൽ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര്‍. രാജേഷിന് ഹൈക്കോടതിയുടെ ആദരം
‘
കൊച്ചി: കണ്ണൂരിൽ മറ്റൊരാളുടെ ജീവൻ രക്ഷിക്കുന്നതിനിടെ ജീവൻ പൊലിഞ്ഞ രക്ഷാപ്രവർത്തകൻ രാജേഷിന്റെ ധീരതയ്ക്ക് ബിഗ് സല്യൂട്ടുമായി ഹൈക്കോടതി. രാജേഷ് യഥാര്‍ത്ഥ ഹീറോയാണെന്നും, അദ്ദേഹത്തിന്റെ ത്യാഗം പരമോന്നതവും സമാനതകളില്ലാത്തതുമാണെന്നും സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതിരൂപമാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണ് പരാമര്‍ശം. മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ത്യജിച്ച രാജേഷിന്റെ കുടുംബത്തിനൊപ്പം സര്‍ക്കാര്‍ നില്‍ക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.പ്രളയ ജലത്തിൽ അകപ്പെട്ട 61കാരനെ സ്വന്തം ലൈഫ് ജാക്കറ്റ് നൽകി രക്ഷിച്ച ശേഷമാണ് രാജേഷ് എന്ന 36കാരൻ ഒഴുക്കിൽ പെട്ടത്. ആഗസ്റ്റ് 1നായിരുന്നു സംഭവം. റാപ്പലിങ് ഇന്‍സ്ട്രക്ടറായ തിരുവനന്തപുരം നേമം കല്ലിയൂർ കിഴക്കേതെറ്റിവിള രാജേഷ്ഭവനിൽ ആര്‍. രാജേഷാണ് രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ചത്.പുളിങ്ങോം മീന്തുള്ളിയിൽ പുഴക്കും കർണാടക വനത്തിനുമിടയിലെ കൃഷിയിടത്തിൽനിന്നു കോലുവള്ളിയിലെ ശബനിയിൽ ബെന്നിയെ (61) രക്ഷിച്ചു കൊണ്ടുവരുന്നതിനിടെയാണ് രാജേഷിന് ജീവൻ നഷ്ടമായത്.





