സ്വിസ് മാസ്റ്റർക്ലാസ്; 10 പേരായി ചുരുങ്ങിയ ബോസ്നിയയെ പഞ്ഞിക്കിട്ട് സ്വിറ്റ്‌സർലൻഡ്
ലോസ് ആഞ്ചലസ്: 2026 ഫിഫ ലോകകപ്പിലെ ആവേശപ്പോരാട്ടത്തിൽ ബോസ്നിയ ആൻഡ് ഹെർസഗോവിനയെ തകർത്ത് സ്വിറ്റ്‌സർലൻഡിന് തകർപ്പൻ വിജയത്തുടക്കം. ലോസ് ആഞ്ചലസിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് (4-1) സ്വിസ് പട വിജയം പിടിച്ചെടുത്തത്. രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളിൽ കളം നിറഞ്ഞുകളിച്ച സ്വിറ്റ്‌സർലൻഡ് ബോസ്നിയൻ പ്രതിരോധത്തെ തരിപ്പണമാക്കുകയായിരുന്നു. ഇരട്ട ഗോളുകളുമായി തിളങ്ങിയ യൊഹാൻ മൻസാംബിയാണ് സ്വിസ് നിരയിലെ താരം.രണ്ടാം പകുതിയിലെ സ്വിസ് വിപ്ലവം ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളുകളൊന്നും നേടാനായില്ല. സൂപ്പർ താരം എഡിൻ സെക്കോയുടെ നേതൃത്വത്തിലിറങ്ങിയ ബോസ്നിയ മികച്ച പ്രതിരോധമാണ് ആദ്യ പകുതിയിൽ കാഴ്ചവെച്ചത്. എന്നാൽ 73-ാം മിനിറ്റിൽ ബോക്സിനുള്ളിൽ നിന്ന് റൈറ്റ് ഫൂട്ടഡ് ഷോട്ടിലൂടെ യൊഹാൻ മൻസാംബി സ്വിറ്റ്‌സർലൻഡിന് ആദ്യ ലീഡ് സമ്മാനിച്ചു.തുടർന്ന് 79-ാം മിനിറ്റിൽ ബോസ്നിയൻ താരം താരിഖ് മുഹറെമോവിച്ച് ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ ബോസ്നിയ 10 പേരായി ചുരുങ്ങി. ഈ അനുകൂല സാഹചര്യം സ്വിസ് പട കൃത്യമായി വിനിയോഗിച്ചു. 83-ാം മിനിറ്റിൽ റൂബൻ വർഗാസിലൂടെ സ്വിറ്റ്‌സർലൻഡ് തങ്ങളുടെ രണ്ടാം ഗോൾ നേടി. 89-ാം മിനിറ്റിൽ വർഗാസിന്റെ അസിസ്റ്റിൽ നിന്ന് മാൻസാംബി തന്റെ രണ്ടാമത്തെ ഗോളും സ്വിസിന്റെ മൂന്നാം ഗോളും വലയിലാക്കി. ബോസ്നിയയുടെ ആശ്വാസ ഗോൾ, പെനാൽറ്റിയിലൂടെ ഷാക്കയുടെ ഫിനിഷിങ് ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ (92′) എർമിൻ മഹ്മിച്ചിലൂടെ ബോസ്നിയ ഒരു ആശ്വാസ ഗോൾ മടക്കിയെങ്കിലും കളിയിലേക്ക് തിരിച്ചുവരാൻ അവർക്കായില്ല. ഒടുവിൽ മത്സരത്തിന്റെ തൊട്ടവസാന നിമിഷത്തിൽ (96′) ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് ക്യാപ്റ്റൻ ഗ്രാനിറ്റ് ഷാക്ക സ്വിറ്റ്‌സർലൻഡിന്റെ ആധികാരിക വിജയം പൂർത്തിയാക്കി (4-1).





