തകർത്തടിച്ച് വൈഭവ്, എറിഞ്ഞിട്ട് ആർച്ചർ; എലിമിനേറ്ററിൽ ഹൈദരാബാദിനെ തകർത്ത് രാജസ്ഥാൻ ഫൈനലിലേക്ക്
മുള്ളൻപൂർ: ഐപിഎൽ എലിമിനേറ്റർ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. സൺറൈസേഴ്‌സ് ഹൈദരാബാദിനെ 47 റൺസിനാണ് കീഴടക്കിയത്. രാജസ്ഥാൻ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം(244) തേടിയിറങ്ങിയ ഹൈദരാബാദ് പോരാട്ടം 19.2 ഓവറിൽ 196ൽ അവസാനിച്ചു. 20 പന്തിൽ 38 റൺസെടുത്ത നിതീഷ് കുമാർ റെഡ്ഡിയാണ് ടോപ് സ്‌കോററർ. രാജസ്ഥാനായി ഇംഗ്ലീഷ് പേസർ ജോഫ്രാ ആർച്ചർ മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ വൈഭവ് സൂര്യവൻഷിയുടേയും(29 പന്തിൽ 97), ധ്രുവ് ജുറേലിന്റെയും(21 പന്തിൽ 50) അർധ സെഞ്ച്വറി കരുത്തിലാണ് രാജസ്ഥാൻ മികച്ച ടോട്ടൽ പടുത്തുയർത്തിയത്. 12 സിക്‌സറും അഞ്ച് ഫോറും സഹിതമാണ് വൈഭവിന്റെ വെടിക്കെട്ട് ബാറ്റിങ്. ഒരു സീസണിൽ കൂടുതൽ സിക്‌സറുകൾ എന്ന വിൻഡീസ് താരം ക്രിസ് ഗെയിലിന്റെ റെക്കോർഡും(59) 15 കാരൻ മറികടന്നു. ഐപിഎല്ലിലെ അതിവേഗ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന വൈഭവ്, സെഞ്ച്വറിക്ക് മൂന്ന് റൺസ് അകലെയാണ് വീണത്. 30 പന്തിൽ ശതകം കുറിച്ച ഗെയിലിന്റെ റെക്കോർഡാണ് ചെറിയ വ്യത്യാസത്തിൽ നഷ്ടമായത്.ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ രാജസ്ഥാനായി തകർപ്പൻ തുടക്കമാണ് ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളും വൈഭവ് സൂര്യവൻഷിയും നൽകിയത്. 8ാം ഓവറിൽ വൈഭവ് പുറത്താകുമ്പോൾ സ്‌കോർബോർഡിൽ 125 റൺസ് ചേർന്നിരുന്നു. തൊട്ടുപിന്നാലെ ജയ്‌സ്വാളും(29) മടങ്ങിയെങ്കിലും ധ്രുവ് ജുറേൽ റൺറേറ്റ് ഉയർത്തി. 21 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്‌സറും സഹിതമാണ് ജുറേൽ ഫിഫ്റ്റിയിലേക്ക് മുന്നേറിയത്. റിയാൻ പരാഗ്(12 പന്തിൽ 26) മികച്ച പിന്തുണ നൽകി. എന്നാൽ ഡെത്ത് ഓവറുകളിൽ കളിയിലേക്ക് മടങ്ങിവന്ന എസ്ആർഎച്ച് ഒരു വേള 260-270 കടക്കുമെന്ന് കരുതിയ ടോട്ടൽ പിടിച്ചുനിർത്തി. മറുപടി ബാറ്റിങിൽ ആദ്യ ഓവറിൽ അഭിഷേക് ശർമയെ(0) മടക്കി ജോഫ്രാ ആർച്ചർ രാജസ്ഥാന് പ്രതീക്ഷ നൽകി. എന്നാൽ ഇഷാൻ കിഷൻ-ട്രാവിസ് ഹെഡ് കൂട്ടുകെട്ട് പവർപ്ലെ ഓവറുകളിൽ സ്‌കോർ ഉയർത്തിയെങ്കിലും ഇരുവരേയും മടക്കി ആർച്ചർ വീണ്ടും കളി ആർആറിന് ഒപ്പമെത്തിച്ചു. മധ്യഓവറുകളിൽ നിതീഷ് കുമാർ റെഡ്ഡിയും(20 പന്തിൽ 38) സലിൽ അറോറയും(21 പന്തിൽ 35) പൊരുതിയെങ്കിലും ലക്ഷ്യം അകലെയായിരുന്നു. ഹെന്റിച്ച് ക്ലാസൻ(18) വേഗത്തിൽമടങ്ങി





