കെട്ടിവെച്ച കാശ് പോലും കിട്ടിയില്ല’; കനത്ത തോൽവിക്ക് പിന്നാലെ സിപിഎം മഞ്ചേശ്വരം ഏരിയാ സെക്രട്ടറിയെ മാറ്റി
‘
കാസര്‍കോഡ്: മഞ്ചേശ്വരം മണ്ഡലത്തിലെ എൽഡിഎഫിൻ്റെ കനത്ത തോൽവിക്ക് പിന്നാലെ സിപിഎം മഞ്ചേശ്വരം ഏരിയാ സെക്രട്ടറിയെ സ്ഥാനത്തു നിന്നു നീക്കി. കാസർകോട് ജില്ലാ സെക്രട്ടറിയേറ്റംഗവും മണ്ഡലത്തിലെ സ്ഥാനാർഥിയുമായിരുന്ന കെ.ആർ ജയാനന്ദയെയാണ് ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയത്. ഏരിയാ സെകട്ടറിയുടെ ചുമതലയുണ്ടായിരുന്ന വി.വി രമേശൻ കാഞ്ഞങ്ങാട് നഗരസഭ ചെയർമാനായതോടെയാണ് ജയാനന്ദയെ ഏരിയ സെക്രട്ടറിയായി നിയമിച്ചിരുന്നത്. മഞ്ചേശ്വരത്ത് കെട്ടിവെച്ച കാശ് പോലും നഷ്ടപ്പെടുന്ന രൂപത്തിൽ വലിയ പരാജയം നേരിട്ടതിന് പിന്നാലെ സിപിഎം ജില്ല കമ്മറ്റി മഞ്ചേശ്വരം ഏരിയാ സെക്രട്ടറിയെ നീക്കുകയായിരുന്നു.അതേസമയം, തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷമുള്ള ആദ്യ സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ഇന്ന് ഡൽഹിയിൽ തുടക്കമാകും. കേരളത്തിലെ കനത്ത പരാജയം ഉൾപ്പെടെ വിലയിരുത്തുകയാണ് പ്രധാന അജണ്ട.സിപിഎം ജില്ലാ കമ്മിറ്റികളിലെ ചർച്ചകളിൽ പിണറായി വിജയനും എം.വി ഗോവിന്ദനുമെതിരെ ഉയരുന്ന നിശിത വിമർശനവും കേന്ദ്ര കമ്മിറ്റിയുടെ മുൻപാകെയെത്തും. അംഗങ്ങൾക്കു തുറന്നു സംസാരിക്കാൻ അവസരം നൽകണമെന്നും നേതാക്കൾ ആരെയും തടയരുതെന്നുമാണു ദേശീയ നേതൃത്വത്തിന്റെ നിർദേശം. ഇവയെല്ലാം ക്രോഡീകരിച്ചുള്ള റിപ്പോർട്ടാകും കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിക്കുക.





