2000 രൂപയിൽ നിന്ന് 3000ത്തിലേയ്ക്ക് ക്ഷേമപെൻഷൻ; പ്രാബല്യത്തിൽ വരുന്നതിന് കാലതാമസമുണ്ടാവില്ലെന്ന് മുഖ്യമന്ത്രി; ‘യുഡിഎഫ് വാഗ്ദാനം എൽഡിഎഫ് നൽകിയ വാഗ്ദാനം പോലെയാകില്ല‘
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ക്ഷേമ പെൻഷൻ 3000 രൂപയാക്കുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ക്ഷേമ പെൻഷൻ അർഹരായവരിലേക്ക് കൃത്യമായി എത്തിക്കുന്നതിനായി നിലവിലെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി പുതിയ സംവിധാനം കൊണ്ടുവരുന്നത് സർക്കാർ ഗൗരവമായി പരിഗണിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയിലെ ചോദ്യോത്തരവേളയിൽ മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
ഈ മാസത്തെ ക്ഷേമ പെൻഷൻ ജൂൺ 24 മുതൽ വിതരണം ആരംഭിക്കുമെന്നും മുടക്കമില്ലാതെ പെൻഷൻ നൽകാനാണ് സർക്കാരിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമ പെൻഷൻ 3000 രൂപയാക്കുമെന്ന യുഡിഎഫിന്റെ വാഗ്ദാനം എൽഡിഎഫ് സർക്കാരിന്റെ വാഗ്ദാനങ്ങൾ പോലെ വൈകിപ്പിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
“ക്ഷേമ പെൻഷൻ 3000 രൂപയാക്കുമെന്ന യുഡിഎഫ് വാഗ്ദാനം എൽഡിഎഫ് നൽകിയ വാഗ്ദാനം പോലെയാകില്ല. 2500 രൂപയാക്കുമെന്നായിരുന്നു എൽഡിഎഫിന്റെ പ്രഖ്യാപനം. എന്നാൽ ആദ്യ എൽഡിഎഫ് സർക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് 1500 രൂപയിൽ നിന്ന് 100 രൂപ വർധിപ്പിച്ചത്. പിന്നീട് 2000 രൂപയാക്കി ഉയർത്തിയത് രണ്ടാം എൽഡിഎഫ് സർക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കെയുമായിരുന്നു. അത്തരമൊരു കാലതാമസം യുഡിഎഫ് വരുത്തില്ല,” മുഖ്യമന്ത്രി പറഞ്ഞു.
എസി ഉള്ള വീടുകളിലെ ഗുണഭോക്താക്കൾക്ക് പെൻഷൻ നിഷേധിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപക പരാതികൾ ലഭിച്ചിട്ടുണ്ടെന്നും നിലവിലെ മാനദണ്ഡങ്ങളെക്കുറിച്ച് വിവിധ കോണുകളിൽ നിന്ന് ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, അനർഹരായ ചിലർ നിലവിൽ ക്ഷേമ പെൻഷൻ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിലുണ്ടെന്നും അർഹരായവരെ ഉൾപ്പെടുത്തുകയും അനർഹരെ ഒഴിവാക്കുകയും ചെയ്യുന്ന പുതിയ സംവിധാനം രൂപീകരിക്കുന്നത് സർക്കാർ ഗൗരവമായി ആലോചിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.





