രാത്രികാല ബസ് കെ 3സ് ആർ ടി സി ബസ് സർവിസുകളില്ല; മലയോര മേഖലകളിലെ യാത്രക്കാർക്ക് ദുരിതം
വെള്ളറട: നെയ്യാറ്റിന്‍കര താലൂക്കിലെ മലയോര പ്രദേശമായ വെള്ളറട ഭാഗത്തേക്ക് രാത്രി ഒമ്പത് കഴിഞ്ഞാല്‍ കെ.എസ്.ആര്‍.ടി.സി സർവിസ് ഇല്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. രാത്രികാല സർവിസുകള്‍ നിര്‍ത്തലാക്കിയത് തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന കൊല്ലയില്‍, കുന്നത്തുകാല്‍, വെള്ളറട, അമ്പൂരി, ഗ്രാമപഞ്ചായത്ത് പ്രദേശത്തെ ജനങ്ങളെ സാരമായി ബാധിക്കുന്നതായി പരാതി ശക്തമാണ്. വൈകി വരുന്ന ട്രെയിന്‍ യാത്രക്കാരും ദീര്‍ഘദൂരയാത്ര കഴിഞ്ഞു വരുന്നവരും നെയ്യാറ്റിന്‍കരയില്‍ ഇറങ്ങി സ്ഥിരമായി സ്വകാര്യ വാഹനങ്ങള്‍ പിടിച്ചു പോകേണ്ട അവസ്ഥയാണ്.നെയ്യാറ്റിന്‍കരയില്‍ നിന്ന് വെള്ളറടയിലേക്ക് ഏകദേശം 20 കിലോമീറ്ററോളവും പാറശ്ശാലയില്‍ നിന്ന് 15 കിലോമീറ്ററും ദൂരമുണ്ട്. രാത്രി യാത്രയ്ക്കായി നല്ലൊരു തുക ചെലവാക്കേണ്ടി വരുന്നത് വിദ്യാർഥികളെയും തൊഴിലാളികളെയും സാധാരണക്കാരെയും ദുരിതത്തിലാക്കുന്നു. കോവിഡിന് മുമ്പ് രാത്രി 10.05ന് നെയ്യാറ്റിന്‍കരയിൽ നിന്നും വെള്ളറട വരെ ദിവസവും നടത്തി വന്ന രാത്രികാല സർവിസുകളും നിര്‍ത്തലാക്കിയിട്ട് കാലമേറെയായി. ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും നിരവധി തവണ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇതിന് പരിഹാരമായില്ല. വെള്ളറട ഡിപ്പോയില്‍ നിന്ന് രാത്രി ഏഴിന് പുറപ്പെട്ട് തമ്പാനൂര്‍ സെന്‍ട്രലിൽ എത്തി രാത്രി ഒമ്പതിന് അവിടെനിന്ന് തിരിച്ച് നെയ്യാറ്റിന്‍കര വഴി വെള്ളറട ഡിപ്പോയിലേക്ക് മടങ്ങിയെത്തുന്ന രീതിയില്‍ ഒരു സർവിസ് ആരംഭിച്ചാല്‍ ജനങ്ങൾക്ക് ഏറെ ഉപകാരപ്പെടുകയും മികച്ച കളകഷൻ ലഭിക്കുകയും ചെയ്യുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിര്‍ത്തിലാക്കിയ രാത്രികാല സർവിസുകള്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രി സി.പി. ജോണിനെ നേരില്‍ കണ്ട് പൊതുപ്രവര്‍ത്തകന്‍ റോബിന്‍ പ്ലാവിള നിവേദനം നല്‍കി. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് കുന്നത്തുകാല്‍ മണ്ഡലം കമ്മിറ്റിയും മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. നെയ്യാറ്റിന്‍കര താലൂക്കിലെ ജനങ്ങള്‍ ബഹുഭൂരിപക്ഷവും യാത്രകള്‍ക്കായി കെ.എസ്.ആര്‍.ടി.സിയെയാണ് മുഖ്യമായും ആശ്രയിക്കുന്നത്. പുതിയ സര്‍ക്കാറില്‍ നിന്ന് അനുകൂല തീരുമാനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രദേശവാസികള്‍.


