‘തുരങ്കപാത പോകുന്നത് മനുഷ്യജഡങ്ങൾക്ക് മുകളിലൂടെ, ഉത്തരവാദി മുൻ എൽ ഡി എഫ് സർക്കാറും ജൂഡീഷ്യറിയും’ -വയനാട് പ്രകൃതി സംരക്ഷണ സമിതി
കൽപറ്റ: കള്ളാടി തുരങ്കമുഖത്തുണ്ടായ ദുരന്തത്തിന്റെ ഉത്തരവാദിത്തം കരാർ കമ്പനിക്ക് മാത്രമാണെന്നും തുരങ്ക നിർമ്മാണം സുരക്ഷിതമാണെന്നുമുള്ള കൽപറ്റ എം.എൽ.എയും കൃഷിമന്ത്രിയുമായ ടി. സിദ്ദിഖിന്റെ പ്രസ്താവന ജനങ്ങളൊടുള്ള വെല്ലുവിളിയാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. മതിയായ വിദഗ്ധ പഠനം കൂടാതെയും സംശയാസ്പദമായ വേഗത്തിലും ഉദ്ഘാടനം ചെയ്യപ്പെട്ടതാണ് തുരങ്കപ്രവർത്തി. ഇതിന്റെ ആദ്യഘട്ടത്തിൽ തന്നെ പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പു നൽകിയതുപോലെ ദുരന്തമുണ്ടായതിന് മുൻ എൽ.ഡി.എഫ് സർക്കാറും അന്നത്തെ കൽപറ്റ, തിരുവമ്പാടി എം.എൽ.എമാരും ജുഡീഷ്യറിയും നിസ്സംഗത പുലർത്തിയ പൊതു സമൂഹവും ഉത്തരവാദികളാണെന്നും പ്രസ്താവനയിൽ പറഞ്ഞു. ‘തുരങ്കപാത ഇന്ത്യയുടെ ലൈഫ് ലൈനാണെന്ന് പ്രഘോഷിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് സാധാരണ മനുഷ്യരുടെ ജഡങ്ങൾക്കു മുകളിലൂടെയാണ് ലൈഫ് ലൈൻ കടന്നുപോകുന്നതെന്ന് ഇപ്പോൾ ബോധ്യമയി കാണും. മതിയായ ശാസ്ത്രീയപഠനമോ വിദഗ്ധാഭിപ്രായമോ കൂടാതെ വനം പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചും തെറ്റായ വിവരങ്ങൾ നൽകിയുമാണ് കേരള സർക്കാർ സ്റ്റേജ് ഒൺ ക്ലിയറൻസ് സംഘടിച്ചത്. ഇതിനായി പല അവിഹിത മാർഗങ്ങളും പ്രയോഗിച്ചിരുന്നു. കൊങ്കൺ റെയിവേ കമ്പനിയെ മുൻ നിർത്തി ഡി.പി.ആർ ഉണ്ടാക്കിയതും ഒട്ടും സുതര്യമായല്ല. എന്തു വിലകൊടുത്തും തുരങ്കം പണിതുടങ്ങാനുള്ള ധൃതിയിൽ പല സുരക്ഷാ മാനദണ്ഡങ്ങളും ബലികൊടുക്കേണ്ടി വന്നു എന്നു വ്യക്തമാണ്. വയനാട്ടിലേക്കുള്ള ചുരങ്ങളിൽ ദൈനംദിനം അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിനു ഒറ്റമൂലിയായാണ് തുരങ്കം അവതരിക്കപ്പെട്ടത്. വയനാടിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായിരിക്കും ഇരട്ട തുരങ്കമെന്ന് പരിസ്ഥിതി പ്രവർത്തകരുടെയും വിദഗ്ധരുടെയും ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടു. തുരങ്കനിർമ്മാണത്തിനു മുൻപേ ശാസ്ത്രീയപഠനം വേണമെന്ന് ആവശ്യപെട്ട് കോടതികളെ സമീപിച്ച പ്രകൃതി സംരക്ഷണ സമിതി പ്രവർത്തകരെ വികസന വിരുദ്ധർ എന്ന് മുദ്രകുത്തി. അവരെ പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്തുകയും വീട്ടിലേക്ക് ഗുണ്ടകളെ സംഘടിപ്പിച്ച് മാർച്ച് നടത്തുകയും ചെയ്തു. കഴിഞ്ഞ 60 വർഷത്തിന്നിടെ നിരവധി മണ്ണിടിച്ചിലുകളും ഉരുൾപൊട്ടലുമുണ്ടാവുകയും നൂറുകണക്കിന് മനുഷ്യർ മരണപ്പെടുകയും ചെയ്ത കാമൽ ഹംപ് മലനിരകളെ തുരന്ന് കടന്നുപോകുന്ന തുരങ്കപാത ഉപേക്ഷിക്കാൻ ഇനിയും സർക്കാർ തയ്യാറായിട്ടില്ല. ഇപ്പോൾ നടന്നത് പ്രകൃതിയുടെ ചെറിയ മുന്നറിയിപ്പ് മാത്രമാണ്. ഇതിൽനിന്നും പാഠം പഠിച്ചില്ലെങ്കിൽ ഭയാനകമായ പ്രത്യാഘാതങ്ങൾ ഉണ്ടാവുമെന്ന് തീർച്ചയാണ്. തുരങ്കപാതക്ക് അനുമതി തരപ്പെടുത്തിയ പി.ഡബ്ള്യു.ഡി എൻജിനിയർ, കൊങ്കണിന് വേണ്ടി വിവിധ പഠനങ്ങൾ നടത്തിയ ഏജൻസികൾ, സ്റ്റേറ്റ് എൻവയൺമെൻറ് ഇംപാക്ട് അസസ്മെൻറ് കമ്മറ്റി, പദ്ധതിക്കുവേണ്ടി ബഹുജനാഭിപ്രായം രൂപീകരിച്ച അന്നത്തെ തിരുവമ്പാടി, കൽപറ്റ എം.എൽ.എമാർ, സംസ്ഥാന സർക്കാർ, കരാർ കമ്പനി തുടങ്ങിയവരെക്കറിച്ച് വിശ്വസനീയമായ ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണം. തുരങ്ക പദ്ധതിയെക്കറിച്ച് ശാസ്ത്രജ്ഞരും വിദഗ്ധരും അടങ്ങിയ സമിതിയെ കൊണ്ട് വിശദമായ പഠനം നടത്തിക്കണം. പഠനം പൂർത്തിയാകുന്നതുവരെ തുരങ്കത്തിന്റെ എല്ലാ പ്രവർത്തികളും നിർത്തിവെക്കണം’ -സമിതി യോഗം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. യോഗത്തിൽ എൻ. ബാദുഷ അധ്യക്ഷത വഹിച്ചു. ബാബു മൈലമ്പാടി, തോമസ് അമ്പലവയൽ, തച്ചമ്പത്ത് രാമകൃഷ്ണൻ, സി.ഐ. ഗോപാലകൃഷ്ണൻ, സണ്ണി മരക്കടവ്, പി.എം. സുരേഷ് എന്നിവർ സംസാരിച്ചു.





