പടയുടെ നടുവിലെ പടനായകൻ’; പിണറായിയെ സ്തുതിച്ച് ‘കാവലാള്‍’ പാട്ടെഴുതിയ താത്കാലിക ജീവനക്കാരനെ പുറത്താക്കി
‘
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി പാട്ട് എഴുതി ശ്രദ്ധേയനായ ചിത്രസേനനെ സർവീസിൽനിന്ന് പുറത്താക്കി. ധനകാര്യവകുപ്പ് മെസഞ്ചർ സ്ഥാനത്ത് നിന്നാണ് യുഡിഎഫ് സർക്കാർ പുറത്താക്കിയത്. ഓഫീസ് അറ്റൻഡറായി വിരമിച്ച പൂവത്തൂർ ചിത്രസേനന് പിണറായി സർക്കാർ താൽക്കാലിക നിയമനം നൽകുകയായിരുന്നു. ഇടതു സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ നേതാവായിരുന്നു ചിത്രസേനൻ. പിണറായി വിജയനെ പുകഴ്ത്തി സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ വേദിയിലാണ് ‘കാവലാൾ’ എന്ന വാഴ്ത്തുപാട്ട് അവതരിപ്പിച്ചത്. പൂവത്തൂർ ചിത്രസേനനായിരുന്നു ഗാനരചയിതാവ്. നിയമനം ആവശ്യപ്പെട്ടു ചിത്രസേനന്‍ 2024 ഏപ്രില്‍ 25നാണ് അപേക്ഷ നല്‍കിയത്. എന്നാല്‍ സ്‌പെഷല്‍ മെസഞ്ചറായി നിയമനം നല്‍കി ഏപ്രില്‍ 24ന് തന്നെ ഉത്തരവിറക്കി. അപേക്ഷ നല്‍കുന്നതിനു മുന്‍പുതന്നെ ദിവസവേതന നിയമനം നല്‍കിയതാണ് വിവാദമായിരുന്നു. സെക്രട്ടേറിയറ്റ് എംപ്ലേയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കുമ്പോള്‍ സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ വേദിയിലാണ് 100 വനിതാ ജീവനക്കാര്‍ ചേര്‍ന്നു പാട്ടു പാടിയത്. ‘ഫീനിക്‌സ് പക്ഷി’ ആയും ‘പടയുടെ നടുവില്‍ പടനായകൻ’ ആയും മുഖ്യമന്ത്രിയെ വിശേഷിപ്പിക്കുന്നതായിരുന്നു പാട്ട്.





