ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി. രാത്രി 7 മണി മുതല്‍ 12 മണി വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. അതേസമയം, അര്‍ജന്റീന-സ്‌പെയിന്‍ ഫിഫ ലോകകപ്പ് ഫൈനല്‍ നടക്കുന്ന സമയത്ത് വൈദ്യുതി മുടങ്ങില്ലെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എം.ജി. രാജമാണിക്യം ഉറപ്പുനല്‍കി. കടുത്ത വൈദ്യുതി ക്ഷാമം തുടരുന്നതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാത്രികാല പവര്‍കട്ട് ജനങ്ങളെ വലച്ചുകൊണ്ടിരിക്കുകയാണ്.കനത്ത ചൂടില്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നിരവധി പേര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തില്‍ പല പ്രദേശങ്ങളിലും രാത്രിയില്‍ പലതവണ വൈദ്യുതി മുടങ്ങുന്നതായി പരാതിയുണ്ട്. സംസ്ഥാനം സമീപകാലത്തൊന്നും നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള വൈദ്യുതി പ്രതിസന്ധിയാണ് നിലവിലുള്ളതെന്ന് കെഎസ്ഇബി ചെയര്‍മാന്‍ വ്യക്തമാക്കി. ലോകകപ്പ് ഫൈനല്‍ സമയത്ത് തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നതിനായി ആവശ്യമായാല്‍ ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങിയാലും വിതരണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തിന് പ്രതിദിനം 1,000 മെഗാവാട്ടിന്റെ വൈദ്യുതി കുറവ് നേരിടുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. ഉയര്‍ന്ന വില നല്‍കിയാലും ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നും മന്ത്രി പറഞ്ഞു. അതേസമയം, വൈദ്യുതി പ്രതിസന്ധിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രംഗത്തെത്തി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇത്രയും രൂക്ഷമായ വൈദ്യുതി മുടക്കം ഉണ്ടായിട്ടില്ലെന്നും, സ്വന്തം വീട്ടില്‍ പോലും ഒന്നേകാല്‍ മണിക്കൂര്‍ വൈദ്യുതി തടസ്സം നേരിട്ടതായും അദ്ദേഹം ആരോപിച്ചു.വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ വിവിധ മാര്‍ഗങ്ങള്‍ തേടുകയാണെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ടെങ്കിലും, നിലവിലെ പ്രതിസന്ധി എപ്പോള്‍ അവസാനിക്കുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button