കറണ്ടില്ലാ രാത്രിയിൽ ദാരുണാന്ത്യം; ഓക്സിജൻ കോൺസൻട്രേറ്റർ നിലച്ചതോടെ പാലക്കാട്ട് കിടപ്പുരോഗി മരിച്ചു, വൈദ്യുതി പ്രതിസന്ധിക്കെതിരെ പ്രതിഷേധം ശക്തം

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്കിടെ പാലക്കാട്ട് ദാരുണ ദുരന്തം. രാത്രിയിൽ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ഓക്സിജൻ കോൺസൻട്രേറ്റർ പ്രവർത്തനം നിലച്ചതോടെ കിടപ്പുരോഗി മരിച്ചു. പാലക്കാട് സിവിൽ സ്റ്റേഷന് സമീപം കേനാത്ത് പറമ്പ് കലിയങ്കണ്ടത്ത് വീട്ടിൽ എം. കൃഷ്ണൻ (71) ആണ് മരിച്ചത്.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന കൃഷ്ണനെ കഴിഞ്ഞ ആഴ്ചയാണ് ഓക്സിജൻ കോൺസൻട്രേറ്ററിന്റെ സഹായത്തോടെ വീട്ടിലേക്ക് മാറ്റിയത്. വ്യാഴാഴ്ച രാത്രി 12 മണിയോടെ വൈദ്യുതി തടസപ്പെട്ടതോടെ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഓക്സിജൻ കോൺസൻട്രേറ്റർ നിലച്ചു. ഇതിന് പിന്നാലെയാണ് ദാരുണ സംഭവം ഉണ്ടായത്.സംസ്ഥാനത്ത് രാത്രികാലങ്ങളിൽ 1,000 മെഗാവാട്ട് വരെ വൈദ്യുതി കുറവ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ലോഡ് ഷെഡ്ഡിംഗ് അനിവാര്യമാണെന്നാണ് കെഎസ്ഇബി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ മുൻകൂട്ടി അറിയിക്കാതെയുള്ള വൈദ്യുതി നിയന്ത്രണം ജനങ്ങളെ വലിയ പ്രതിസന്ധിയിലാക്കുന്നുവെന്ന വിമർശനവും ശക്തമാണ്.അതേസമയം, മഴക്കുറവും ജലവൈദ്യുത ഉൽപ്പാദനത്തിലെ ഇടിവും വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് അധിക വൈദ്യുതി വാങ്ങുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും, ദീർഘകാല കരാറുകളിലൂടെ മാത്രമേ സ്ഥിരപരിഹാരം സാധ്യമാകൂവെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button