അർജന്റീന വിറച്ച നിമിഷം; ലോകകപ്പിലെ മികച്ച ഗോളായി കാബോ വെർദെയുടെ ലോപ്പസ് കബ്രാളിന്റെ ലോങ് റേഞ്ചർ
ന്യൂയോർക്ക്: ഫിഫ ലോകകപ്പിലെ ഗോൾ ഓഫ് ദി ടൂർണമെന്റായി കാബോ വെർദെ താരം സിഡ്‌നി ലോപ്പസ് കബ്രാൾ നേടിയ ഗോൾ. വോട്ടെടുപ്പിലൂടെയാണ് വിശ്വമേളയിലെ മികച്ച ഗോൾ ഫിഫ തെരഞ്ഞെടുത്തത്. ഉസ്ബകിസ്താൻ താരം എൽദോർ ഷോമുറോഡോവ്, ഹെയ്തിയുടെ വിൽസൺ ഇസിഡോർ എന്നിവർ നേടിയ ഗോളുകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. മാക്‌സി റോഡ്രിഗസ്, ഡിയേഗോ ഫോർലാൻ, ഹാമസ് റോഡ്രിഗസ്, ബെഞ്ചമിൻ പവാർഡ്,റിച്ചാർലിസൻ എന്നിവർക്ക് ശേഷമാണ് കബ്രാൽ ലോകകപ്പിലെ മികച്ച ഗോളിനുള്ള പുരസ്‌കാരം സ്വന്തമാക്കുന്നത്.
റൗണ്ട് ഓഫ് 32 മത്സരത്തിൽ 103ാം മിനിറ്റിലാണ് അർജന്റീനയുടെ നെഞ്ചുപിളർത്തിയ ഗോൾ എത്തിയത്. ഇടതുവിങിലൂടെ മുന്നേറിയ കബ്രാൾ, ബോക്‌സിന്റെ മൂലയിൽ നിന്ന് തകർപ്പനൊരു ലോങ് റേഞ്ചറിലൂടെ വലതുളച്ചു. എമിലിയാനോ മാർട്ടിനസിന് യാതൊരു അവസരവും നൽകാതെയുള്ള ഷോട്ട് അന്നുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മത്സരത്തിൽ അർജന്റീനക്കെതിരെ കാബോ വെർദെ സമനില പിടിച്ചതും ഈ ഗോളിലൂടെയായിരുന്നു. എന്നാൽ മെസ്സിയും സംഘവും ഗോൾ തിരിച്ചടിച്ച് ജയം സ്വന്തമാക്കിയെങ്കിലും ഈ കിടിലൻ ഗോൾ ആഗോള ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.





