ശബരിമലയിൽ പൂജകളുടെ പേരിലും കോടികളുടെ തട്ടിപ്പ്;അഷ്ടാഭിഷേകത്തിന്റെ പേരിലും വൻ കൊള്ള
പത്തനംതിട്ട: ശബരിമലയിൽ സ്വർണക്കൊള്ളയ്ക്ക് പിന്നാലെ പൂജകളുടെ പേരിലും കോടികളുടെ വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ദേവസ്വം വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. സൗജന്യമായി കിട്ടിയ പൂജാസാധനങ്ങൾക്ക് പണം എഴുതിയെടുത്ത് ഉദ്യോഗസ്ഥർ കൊള്ളയടിച്ചെന്നും അയ്യപ്പന്റെ അഷ്ടാഭിഷേകത്തിന്റെ പേരിലും വൻ കൊള്ള നടന്നെന്നും വിജിലന്‍സ് കണ്ടെത്തി.അനധികൃത ഇടപാടുകളുടെ പേരിൽ ഹൈക്കോടതി വിലക്കേർപ്പെടുത്തിയ ഒരു വ്യക്തി തന്നെയാണ് ഇപ്പോഴും ശബരിമലയിലേക്ക് പൂജാദ്രവ്യങ്ങൾ വാങ്ങി നൽകുന്നതെന്നും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 10 വർഷമായി ഇത്തരത്തിലുള്ള തട്ടിപ്പുകൾ തുടർച്ചയായി നടക്കുന്നുണ്ടെന്നാണ് വിജിലൻസിന്റെ പ്രാഥമിക നിഗമനം.പത്തു വർഷത്തെ കൊള്ളയടിക്കപ്പെട്ട തുക കണ്ടെത്താൻ വിപുലമായ പരിശോധനയും നഷ്ടം കണക്കാക്കാൻ സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ സഹായവും വിജിലൻസ് തേടിയിട്ടുണ്ട്.





