ഇടിമിന്നലേറ്റ് മലപ്പുറത്ത് നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറം: മങ്കടയിൽ സുഹൃത്തുക്കളായ നാലു വിദ്യാർഥികൾ മിന്നലേറ്റ് മരിച്ചു. മൂന്നുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ആലിക്കാപറമ്പിൽ അസീസിന്റെ മകൻ സിയാദ് (18), കറുത്താൻകുത്തിൽ നിസാറിന്റെ മകൻ ഫഹദ് (19), വെള്ളിലപുതുകൂടി മലയിൽ അലിയുടെ മകൻ റഹീസ് (20), കൂരിമണ്ണിൽ പുത്തൻവീട്ടിൽ സൈതലവിയുടെ മകൻ വഹാസ് (18) എന്നിവരാണ് മരിച്ചത്. റോഷൻ (20), ഇഷ്ഹാത്ത് (16) എന്നിവർക്കും മറ്റൊരു വിദ്യാർഥിക്കുമാണ് പരുക്കേറ്റത്.വൈകിട്ടാണ് അപകടം സംഭവിച്ചത്. മങ്കട വെള്ളില കടുക്കാ സിറ്റി നമ്പൂരിക്കാട് വ്യൂപോയിന്റിലെത്തിയതായിരുന്നു വിദ്യാർഥികൾ. പരുക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അപകടം സംഭവിച്ച ആറു കുട്ടികളെയും നാട്ടുകാർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും നാലുപേരെ രക്ഷിക്കാനായില്ല. ഇതിൽ രണ്ടുപേർ ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ മരിച്ചിരുന്നു എന്നാണ് വിവരം. പരുക്കേറ്റ കുട്ടികളിൽ ഒരാൾക്ക് ബോധം വന്നപ്പോൾ ഏഴുപേരുണ്ടായിരുന്നുവെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് പാറയിടുക്കിൽ വീണ നിലയിൽ ഏഴാമത്തെ കുട്ടിയെ കണ്ടെത്തിയത്.ഏഴുപേരും മങ്കട സ്വദേശികളാണ്. ആളുകൾ സ്ഥിരമായി പോകുന്ന സ്ഥലമാണ് മങ്കട വെള്ളില കടുക്കാ സിറ്റി നമ്പൂരിക്കാട് വ്യൂപോയിന്റ്. ചൊവ്വാഴ്ച വൈകിട്ട് പ്രദേശത്ത് മഴയും കാറ്റും ഇടിമിന്നലും ഉണ്ടായിരുന്നു. ഈ സമയത്ത് വ്യൂപോയിന്റിലെ പാറയിൽ ഇരിക്കുകയായിരുന്ന വിദ്യാർഥികൾക്ക് ഇടിമിന്നലേൽക്കുകയായിരുന്നു. തുടർന്ന് കുഴഞ്ഞുവീണതിനെ തുടർന്ന് നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.




