മാതാപിതാക്കൾ ഐഎഎസ് ഉദ്യോഗസ്ഥരാണെങ്കിൽ മക്കൾക്കെന്തിനാണ് സംവരണമെന്ന് സുപ്രിംകോടതി
ന്യൂഡൽഹി: സംവരണത്തിലൂടെ വിദ്യാഭ്യാസപരമായും സാമ്പത്തികമായും മുന്നേറിയ കുടുംബങ്ങളിലെ കുട്ടികൾക്ക് തുടർന്നും ഒബിസി സംവരണ ആനുകൂല്യങ്ങൾ നൽകണോ എന്ന് സുപ്രിംകോടതി. ഇത്തരം ആനുകൂല്യങ്ങൾ സമൂഹത്തെ വ്യത്യസ്ത തട്ടിലാക്കാൻ കാരണമാകുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു.മാതാപിതാക്കൾ രണ്ടുപേരും ഐഎഎസ് ഉദ്യോഗസ്ഥരാണെങ്കിൽ, അവരുടെ കുട്ടികൾക്ക് എന്തിനാണ് സംവരണം നൽകുന്നത്? വിദ്യാഭ്യാസവും സാമ്പത്തിക ശാക്തീകരണവും ഉണ്ടാകുമ്പോൾ സ്വാഭാവികമായും സാമൂഹിക പദവിയിലും മാറ്റമുണ്ടാകും. എന്നിട്ടും വീണ്ടും മക്കൾക്കായി സംവരണം ആവശ്യപ്പെടുകയാണെങ്കിൽ, നമുക്ക് ഒരിക്കലും ഇതിൽ നിന്ന് പുറത്തുകടക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ബി.വി. നാഗരത്‌ന പറഞ്ഞു.ഇത് നമ്മൾ ഗൗരവമായി കാണേണ്ട ഒരു കാര്യമാണ്. മാതാപിതാക്കൾ പഠിച്ച് നല്ല ജോലിയും മികച്ച വരുമാനവും നേടിക്കഴിഞ്ഞിട്ടും കുട്ടികൾ വീണ്ടും സംവരണം ആവശ്യപ്പെടുന്നു. അവർ സംവരണ പരിധിയിൽ നിന്ന് പുറത്തുകടക്കാൻ തയാറാകണമെന്നും ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. കർണാടക ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ബി.വി നാഗരത്‌ന, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. മാതാപിതാക്കൾ രണ്ടുപേരും സംസ്ഥാന സർക്കാർ ജീവനക്കാരായതിനെ തുടർന്ന് ‘ക്രീമിലെയർ’ പരിധിയിൽ ഉൾപ്പെടുത്തി ഹരജിക്കാരനെ സംവരണത്തിൽ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്തായിരുന്നു ഹരജി.കർണാടകയിലെ പിന്നാക്ക വിഭാഗങ്ങളിൽ കാറ്റഗറി II(എ)-ൽ ഉൾപ്പെടുന്ന കുറുബ സമുദായത്തിൽപ്പെട്ട ഉദ്യോഗാർഥിയാണ് ഹരജി നൽകിയത്. കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) തസ്തികയിലേക്ക് സംവരണ വിഭാഗത്തിലാണ് ഇയാൾ തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ, ഉദ്യോഗാർഥി ക്രീമിലെയർ പരിധിയിൽ വരുമെന്ന് ചൂണ്ടിക്കാട്ടി ജില്ലാ ജാതി- വരുമാന സർട്ടിഫിക്കറ്റ് പരിശോധനാ സമിതി ഇയാൾക്ക് ജാതി സർട്ടിഫിക്കറ്റ് നിഷേധിച്ചു. കുടുംബത്തിന്റെ വാർഷിക വരുമാനം 19.48 ലക്ഷം രൂപയാണെന്ന് സമിതി കണ്ടെത്തിയിരുന്നു. മാതാപിതാക്കൾ രണ്ടുപേരും സർക്കാർ ജീവനക്കാരാണെന്നും അവരുടെ ആകെ വരുമാനം നിശ്ചിത ക്രീമിലെയർ പരിധിയേക്കാൾ കൂടുതലാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.എന്നാൽ, സർക്കാർ ജീവനക്കാരുടെ ക്രീമിലെയർ നിർണയിക്കുന്നതിൽ ശമ്പള വരുമാനമല്ല മാനദണ്ഡമെന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ ശശാങ്ക് രത്‌നൂ വാദിച്ചു. മാതാപിതാക്കൾ ഗ്രൂപ്പ് എ അല്ലെങ്കിൽ ഗ്രൂപ്പ് ബി സർവീസുകളിൽ ഉൾപ്പെടുന്നുണ്ടോ എന്ന പദവിയെ ആശ്രയിച്ചാണ് ക്രീമിലെയർ ഒഴിവാക്കൽ നിശ്ചയിക്കുന്നത്, അല്ലാതെ കേവലം ശമ്പള വരുമാനം നോക്കിയല്ല. ശമ്പളം മാത്രമാണ് മാനദണ്ഡമെങ്കിൽ ഡ്രൈവർമാർ, പിയൂൺമാർ, ക്ലർക്കുമാർ തുടങ്ങിയ താഴ്ന്ന തസ്തികകളിലുള്ള ജീവനക്കാരും സംവരണത്തിന് പുറത്താകുമെന്ന് അദ്ദേഹം വാദിച്ചു. ശമ്പളത്തിൽ നിന്നുള്ള വരുമാനവും കാർഷിക വരുമാനവും ഇതിനായി കണക്കിലെടുക്കാൻ കഴിയില്ലെന്നും ബിസിനസിൽ നിന്നോ മറ്റ് സ്രോതസുകളിൽ നിന്നോ ഉള്ള വരുമാനം മാത്രമേ പരിഗണിക്കാൻ പാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ വ്യത്യസ്തമായ കോടതി വിധികൾ നിലവിലുണ്ടെന്നും അതിനാൽ വിശദമായ പരിശോധന ആവശ്യമാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.ഈ കേസിൽ ഹരജിക്കാരന്റെ പിതാവിന്റെ അടിസ്ഥാന ശമ്പളം പ്രതിമാസം 53,900 രൂപയും മാതാവിന്റേത് 52,650 രൂപയുമാണെന്ന് ജസ്റ്റിസ് നാഗരത്‌ന ചൂണ്ടിക്കാണിച്ചു. എന്നാൽ കർണാടക സർക്കാരിന്റെ വ്യക്തത വരുത്തൽ ഉത്തരവ് പ്രകാരം, മാതാപിതാക്കൾ സംസ്ഥാന സർക്കാർ ജീവനക്കാരാണെങ്കിൽ യോഗ്യത നിശ്ചയിക്കുമ്പോൾ ശമ്പളവും അലവൻസുകളും പരിഗണിക്കാൻ പാടില്ലെന്ന് അഭിഭാഷകൻ വ്യക്തമാക്കി. ക്രീമിലെയർ നിശ്ചയിക്കുമ്പോൾ എല്ലാത്തരം വരുമാനവും കണക്കിലെടുത്താൽ ഒബിസി സംവരണവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണവും തമ്മിൽ വ്യത്യാസമില്ലാതാകുമെന്നും അദ്ദേഹം കോടതിയിൽ ബോധിപ്പിച്ചു.കർണാടക ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വിധിക്കെതിരെയാണ് സുപ്രിംകോടതിയിൽ ഹരജി എത്തിയത്. ഉദ്യോഗാർഥിക്ക് അനുകൂലമായ സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. ശമ്പള വരുമാനം ഒഴിവാക്കണമെന്ന നിയമം കേന്ദ്ര സർക്കാർ ജോലികളിലെ സംവരണത്തിന് മാത്രമാണ് ബാധകമെന്നും കർണാടകയിലെ സംവരണത്തിന് ഇത് ബാധകമല്ലെന്നുമാണ് ഡിവിഷൻ ബെഞ്ച് വിധിച്ചത്. കർണാടകയുടെ ക്രീമിലെയർ നയം ചൂണ്ടിക്കാട്ടി, ഉദ്യോഗാർഥിയുടെ കുടുംബ വരുമാനം നിശ്ചിത പരിധിയേക്കാൾ കൂടുതലാണെന്നും അതിനാൽ അയാൾ ക്രീമിലെയർ പരിധിയിൽ വരുമെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.





