ബംഗാൾ തെരഞ്ഞെടുപ്പ് ; 88 ശതമാനം മുസ്‌ലിം വോട്ടർമാർ ഉള്ള ബൂത്ത് പ്രത്യേകം എണ്ണി; 97 ശതമാനം വോട്ടും ബിജെപിക്ക്, വിവാദം
കൊൽക്കത്ത: പശ്ചിമബംഗാൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതിയ വിവാദം. വോട്ടെണ്ണലിന്റെ അവസാനഘട്ടം വരെ തൃണമൂൽ കോൺഗ്രസ് മുന്നേറിയിരുന്ന രാജർഹട്ട് ന്യു ടൗൺ മണ്ഡലത്തിലെ വോട്ടെണ്ണലുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. ഒമ്പതാം റൗണ്ടിൽ എണ്ണേണ്ടിരുന്ന ബൂത്ത് അകാരണമായി 18-ാം റൗണ്ടിലേക്ക് മാറ്റിവെച്ചതും 88 ശതമാനം മുസ്‌ലിം വോട്ടർമാരുള്ള ബൂത്തിലെ 97 ശതമാനം വോട്ടും ബിജെപിക്ക് ലഭിക്കുകയും ചെയ്തതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. ഇംഗ്ലീഷ് മാധ്യമമായ ‘ സ്‌ക്രോൾ ‘ ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബൂത്ത് തലത്തിലുള്ള കണക്കുകൾ വിശകലനം ചെയ്താണ് അസ്വഭാവികത സ്‌ക്രോൾ പുറത്തു കൊണ്ടുവന്നിരിക്കുന്നത്. മണ്ഡലത്തിൽ ആകെ ഉണ്ടായിരുന്നത് 330 ബൂത്തുകളാണ്. ഒരു റൗണ്ടിൽ 20 വോട്ടിങ് മെഷീനുകൾ വീതം എണ്ണിയാൽ 17 റൗണ്ടിൽ വോട്ടെണ്ണൽ പൂർത്തിയാവേണ്ടതായിരുന്നു. എന്നാൽ, ഇവിടെ 18 റൗണ്ടുകളായാണ് വോട്ടെണ്ണൽ പൂർത്തിയായത്. ഒമ്പതാം റൗണ്ടിൽ എണ്ണേണ്ടിരുന്ന 164-ാം ബൂത്തായ മുസൽമാന പാര അകാരണമായി മാറ്റിവെച്ച് 18-ാം റൗണ്ടിലാണ് എണ്ണിയത്. 17-ാം റൗണ്ട് വരെ തൃണമൂൽ സ്ഥാനാർഥി 316 വോട്ടുകൾക്ക് മുന്നിലായിരുന്നു. 18-ാം റൗണ്ടിൽ ഈ ബൂത്തിലെ വോട്ടുകൾ മാത്രം എണ്ണിയപ്പോൾ ബിജെപിക്ക് 637 വോട്ടുകളാണ് ലഭിച്ചത്. തൃണമൂലിന് ലഭിച്ചത് വെറും അഞ്ച് വോട്ടുകൾ മാത്രമാണ്. 164-ാം ബൂത്തിൽ നിന്ന് ലഭിച്ച അസ്വഭാവിക ലീഡിൽ ബിജെപി സ്ഥാനാർഥി പീയുഷ് കനോഡിയ 316 വോട്ടിന് വിജയിക്കുകയായിരുന്നു. ബൂത്ത് നിലനിൽക്കുന്ന പ്രദേശത്തെ സാമൂഹിക സാഹചര്യം പരിശോധിച്ചാലും ഫലത്തിലെ അസ്വഭാവികത പ്രകടമാവും. 164,165 ബൂത്തുകളിലേയും വോട്ടർമാർ ജഗദീഷ്പൂർ എഫ്.പി സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. 88 ശതനമാനത്തിലധികം മുസ് ലിം വോട്ടർമാരുള്ള 164-ാം ബൂത്തിൽ പോൾ ചെയ്ത വോട്ടിന്റെ 97 ശതമാനവും (367 വോട്ട്) ബിജെപിക്കാണ് ലഭിച്ചത്. എന്നാൽ, 91 ശതമാനത്തിലധികം മുസ് ലിം വോട്ടർമാരുള്ള 165-ാം നമ്പർ ബൂത്തിൽ ബിജെപിക്ക് ലഭിച്ചത് വെറും 32 വോട്ടുകൾ മാത്രമാണ്. 165-ാം ബൂത്തിൽ സിപിഎമ്മിന് 299 വോട്ടുകളും തൃണമൂലിന് 290 വോട്ടുകളുമാണ് ലഭിച്ചത്. 9-ാം റൗണ്ടിൽ എണ്ണേണ്ട ബൂത്ത് 18-ാം റൗണ്ടിലേക്ക് മാറ്റിവെച്ചതിൽ വിശദീകരണം തേടി ‘ സ്‌ക്രോൾ ‘ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും പ്രതികരണം ലഭിച്ചിട്ടില്ല.





