ഓപ്പറേഷൻ തൂഫാൻ-ദ നർകോ ഹണ്ട്: പരിശോധനയിൽ ആർക്കും ഇളവില്ല, കാരവനിൽ കയറി പരിശോധിക്കില്ലെന്ന് ആരും കരുതണ്ട -രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിയുടെ ഉപയോഗം തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പരിശോധനയിൽ ആർക്കും ഇളവുണ്ടാകില്ല. കാരവനിൽ കയറി പരിശോധിക്കില്ലെന്ന് ആരും കരുതണ്ട. ലഹരി സംഘങ്ങളെ കുറിച്ച് പൊലീസിന് വിവരം നൽകുന്നവരുടെ വിശദാംശങ്ങൾ പുറത്തുവിടില്ലെന്നും അത് രഹസ്യമായി സൂക്ഷിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.ഡി.ജെ പാർട്ടികളിൽ വർധിച്ചുവരുന്ന ലഹരിയുടെ ഉപയോഗം നിർത്തണം. ഇല്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫിസറായി ഇന്റലിജൻസ് ഐ.ജി പുട്ട വിമലാദിത്യനെ ആഭ്യന്തരമന്ത്രി നിയമിച്ചു. കേരളത്തിൽ മയക്കുമരുന്ന് ശൃംഖലയെ വാഴാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ശക്തമായ നടപടികൾക്ക് പൊലീസിനും എക്സൈസിനും പൂർണ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.സംസ്ഥാനത്ത് വർധിച്ചുവരുന്ന മയക്കുമരുന്നിന്റെ അടിവേര് തകർക്കാൻ ലക്ഷ്യമിട്ടാണ് ‘ഓപ്പറേഷൻ തൂഫാൻ-ദ നർകോ ഹണ്ട്’ പദ്ധതി. മയക്കുമരുന്ന് കേന്ദ്രങ്ങളുടെ ഉറവിടം കണ്ടെത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജൂൺ ഒന്ന് മുതലാണ് പദ്ധതി ആരംഭിച്ചത്. മയക്കുമരുന്ന് ഉപയോഗിക്കുന്നതോ വിൽപ്പന നടത്തുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്ന നിർദേശം പൊതുജനങ്ങൾക്കും നൽകിയിട്ടുണ്ട്.അതേസമയം, കഴിഞ്ഞദിവസം പൊലീസിന്റെ ഓപ്പറേഷൻ സൈ-ഹണ്ടിന്റെ ഭാഗമായുള്ള പരിശോധനക്കിടെ കൊച്ചിയിൽ വിദ്യാർഥികളടങ്ങുന്ന വൻ തട്ടിപ്പ് സംഘം പിടിയിലായിരുന്നു. അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതിനിടെയാണ് മൂന്നുപേർ പിടിയിലായത്. ഏലൂർ സ്വദേശി അഭിഷേക് വിജു, വെങ്ങോല സ്വദേശി ഹാഫിസ്, എടത്തല സ്വദേശി അൽത്താഫ് എന്നിവരെയാണ് പിടികൂടിയത്. ഇതിൽ അഭിഷേക്, ഹാഫിസ് എന്നിവർ തൃക്കാക്കരയിലെ കോളജ് വിദ്യാർഥികളാണ്. ഇവരുടെ അക്കൗണ്ടുകളിൽ നിന്ന് ആറ് ലക്ഷത്തിലേറെ രൂപയാണ് പിൻവലിച്ചത്. ഇവർ മുഖേന അക്കൗണ്ട് ദുബൈയിലേക്ക് കൈമാറിയാൾക്കായി അന്വേഷണം നടത്തും.തട്ടിപ്പിനായി ഉപയോഗിച്ചിരുന്ന 300 അക്കൗണ്ടുകളാണ് കൊച്ചിയിൽ കണ്ടെത്തിയത്. വിദ്യാർഥികളുടെ അക്കൗണ്ടുകളിലാണ് തട്ടിപ്പിലൂടെ ലഭിക്കുന്ന പണം എത്തുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. കൂടുതൽ അറസ്റ്റ് ഉണ്ടാകും. കോളജുകൾ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്താൻ തീരുമാനമായിട്ടുണ്ട്. ഗെയിമിങ്ങിലൂടെ പണം ലഭ്യമാക്കാമെന്ന് കമ്പളിപ്പിച്ചാണ് തട്ടിപ്പ് സംഘം വിദ്യാർഥികളെ സമീപിക്കുന്നത്. തട്ടിപ്പ് പണം പിൻവലിച്ച് നൽകുമ്പോൾ വിദ്യാർഥികൾക്ക് കമീഷൻ ലഭിക്കും.





