യുവതിയുടെ കണ്ണിൽ നിന്നും പത്ത് സെന്‍റീമീറ്റർ നീളമുള്ള വിരയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
തിരുവനന്തപുരം: യുവതിയുടെ കണ്ണിൽ നിന്നും പത്ത് സെന്‍റീമീറ്റർ നീളമുള്ള വിരയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തിരുവനന്തപുരം കിംസ് ആശുപത്രിയിലാണ് സംഭവം. വലതുകണ്ണിൽ നീർക്കെട്ടും വേദനയും അനുഭവപ്പെട്ടതിനെതുടർന്ന് തമിഴ്നാട് സ്വദേശിനിയായ യുവതി ആശുപത്രിയെ സമീപിക്കുകയായിരുന്നു. എമർജെന്‍സി വിഭാഗത്തിൽ പ്രവേശിപ്പിച്ച ശേഷം യുവതിയെ ഒഫ്താൽമോളജി വിഭാഗത്തിലേക്ക് മാറ്റി. തുടർന്ന് വിരയെ കണ്ടെത്തുകയും ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയും ചെയ്തു. ഓഫ്താൽമോളജി വിഭാഗം കൺസൾട്ടന്‍റ് ഡോ. അസ്ഘർ അബാസ്സിന്‍റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. കൃത്യസമയത്ത് വിരയെ പുറത്തെടുക്കാന്‍ സാധിച്ചതിനാൽ കാഴ്ചയെ ബാധിക്കുന്ന സങ്കീർണ്ണതകൾ ഒഴിവായി. ഡൈറോ ഫൈലേറിയ എന്ന ഇനത്തിൽപ്പെട്ട വിരയാണിത്. നായകളിലും പൂച്ചകളിലുമാണ് ഇവ കണ്ടുവരുന്നത്. കൊതുകുകൾ വഴി മനുഷ‍്യനിലേക്ക് പകരുന്ന വിരകൾ മനുഷ‍്യശരീരത്തിൽ സാധാരണയായി അതിജീവിക്കാറില്ലെങ്കിലും അപൂർവ്വം സന്ദർഭങ്ങളിൽ ചമിർത്തിനടിയിയും കണ്ണിന് സമീപവും വളരാറുണ്ട്.





