കഴക്കൂട്ടത്തും ചാത്തന്നൂരിലും നേമത്തും ജയിച്ചു കയറി; ഏറ്റവുമധികം വോട്ട് നേടിയ മഞ്ചേശ്വരത്തും കാസർകോട്ടും ബിജെപി തോറ്റത് ഇങ്ങനെ
കാസർകോട്: ബിജെപി സംസ്ഥാനത്ത് ഏറ്റവുമധികം വോട്ട് നേടിയ മഞ്ചേശ്വരത്ത് പരാജയപ്പെട്ടപ്പോൾ താരതമ്യേന കുറഞ്ഞ വോട്ടുകൾ നേടിയ കഴക്കൂട്ടത്തും ചാത്തന്നൂരിലും നേമത്തും ജയിച്ചു കയറി. മഞ്ചേശ്വരത്തെയും കാസർകോട്ടെയും മതേതര ജാഗ്രത മറ്റ് മണ്ഡലങ്ങൾ ഉണ്ടാവാതിരുന്നതാണ് ബിജെപിയുടെ വിജയത്തിന് കാരണമെന്നാണ് നിരീക്ഷണം. സംസ്ഥാനത്ത് ബിജെപിയുടെ സ്വാധീനം വർധിക്കാതിരിക്കാൻ മതേതര കക്ഷികൾക്ക് ദീർഘകാല പദ്ധതികൾ ഉണ്ടാവണമെന്ന ആവശ്യം ശക്തമാവുന്നു. സംസ്ഥാനത്ത് ഏറ്റവുമധികം വോട്ട് നേടിയ ബിജെപി സ്ഥാനാര്‍ത്ഥി മഞ്ചേശ്വരത്ത് മല്‍സരിച്ച കെ.സുരേന്ദ്രനാണ്, 67696 വോട്ട്. തൊട്ടു പിന്നിൽ കാസര്‍കോട്ടെ എം.എല്‍ അശ്വനിയും,53698 വോട്ട്. 1987 മുതൽ രണ്ടാം സ്ഥാനത്ത് തുടരുന്ന ഈ രണ്ട് മണ്ഡലങ്ങളിലും പക്ഷേ ബിജെപിക്ക് ഇത് വരെ വിജയിച്ച് കയറാനായില്ല. എന്നാൽ താരതമ്യേന കുറഞ്ഞ വോട്ട് നേടിയ കഴക്കൂട്ടത്തും നേമത്തും ചാത്തനൂരിലും ബിജെപിക്ക് വിജയിക്കാനായി. മഞ്ചേശ്വരത്തും കാസർകോടും ബിജെപിയുടെ പരാജയം ഉറപ്പാക്കാന്‍ കക്ഷി രാഷ്ട്രീയ താൽപര്യങ്ങൾക്ക് അപ്പുറം ജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിക്കായി വോട്ട് ഏകീകരിച്ചു. ബിജെപിയുടെ പരാജയം ഉറപ്പ് വരുത്താൻ ജാഗ്രത പുലർത്തി. ചാത്തന്നൂരിലോ കഴക്കൂട്ടത്തോ നേമത്തോ ഇത്തരത്തില്‍ മതേതര ജാഗ്രത ഉണ്ടായില്ല. മൂന്നിടത്തും ബിജെപിയിലേക്ക് വോട്ടു ചോർച്ചയുണ്ടായി. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ ബിജെപിക്കെതിരെയുള്ള മതേതര ജാഗ്രത മറ്റു മണ്ഡലങ്ങളിലും ഉണ്ടായാലെ എൻഡിഎയുടെ വളർച്ച തടയാനാവു എന്നാണ് നിരീക്ഷണം.





