പിശകുകൾ സംഭവിച്ചാൽ കുട്ടികളെ തിരുത്തണം, അല്ലെങ്കിൽ അവർ മയ, കുയി, പുയ എന്നൊക്കെയാവും പറയുക’; വിശദീകരണവുമായി കെ.ടി ജലീൽ
‘
കോഴിക്കോട്: മണ്ണാർക്കാട് അനുമോദന ചടങ്ങിനിടെ വിദ്യാർഥികളെ അപമാനിച്ചതിൽ വിശദീകരണവുമായി മുൻ മന്ത്രി കെ.ടി ജലീൽ. 12 വർഷത്തിലധികം താൻ അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. അന്നെല്ലാം കുട്ടികളോട് ഒരു സുഹൃത്തിനോട് എന്ന പോലെയാണ് ഇടപെട്ടതെന്ന് ജലീൽ പറഞ്ഞു.പന്ത്രണ്ടര വർഷം തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ അധ്യാപകനായി പ്രവർത്തിച്ചയാളാണ് ഞാൻ. 2006-ൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് അധ്യാപന ജീവിതത്തോട് വിട പറഞ്ഞത്. വിദ്യാർഥികളെ കഴിവിന്റെ പരമാവധി അവർക്കു മനസിലാകും വിധം താൻ പഠിപ്പിച്ചിട്ടുണ്ട്. കുട്ടികളുമായി വളരെ സൗഹൃദത്തിലാണ് വർത്തിച്ചത്. സത്യത്തിൽ അവർക്ക് താനൊരു സുഹൃത്തായിരുന്നു. എനിക്കവർ അനുജ സ്‌നേഹിതൻമാരും. കുട്ടികളുടെ നൻമയല്ലാതെ മറ്റൊന്നും ഇന്നുവരെ ആഗ്രഹിച്ചിട്ടില്ല. ഒരു കുട്ടിയേയും ശിക്ഷിച്ചതായി ഓർക്കുന്നില്ല. എന്തെങ്കിലും തെറ്റു പറഞ്ഞാൽ തമാശക്ക് ചിരിച്ച് ചെവിയിൽ പിടിക്കുമെന്നല്ലാതെ അവരെ വേദനിപ്പിക്കും വിധം പെരുമാറിയിട്ടേയില്ല.സാധാരണ അനുമോദന ചടങ്ങുകളിൽ പങ്കെടുക്കുമ്പോഴെല്ലാം ഏകപക്ഷീയമായി പ്രസംഗിച്ചു പോരുന്ന രീതിയല്ല തന്റേത്. വിദ്യാർഥികളോടും രക്ഷിതാക്കളോടും ചോദിച്ചും പറഞ്ഞുമാണ് സംസാരിക്കാറ്. മണ്ണാർക്കാട്ടും അതുതന്നെയാണ് സംഭവിച്ചത്. കുട്ടികളെ കാണുമ്പോൾ പൊതുപ്രവർത്തകൻ എന്നതിനെക്കാൾ എന്നിലെ അധ്യാപകനാണ് ഉയർന്നു നിൽക്കാറ്. തമാശയിലൂടെ ദേഷ്യപ്പെട്ടും ചിരിച്ചും ചിരിപ്പിച്ചും കുട്ടികളെ അവരുടെ കഴിവുകൾക്കൊപ്പം കുറവുകളും ചൂണ്ടിക്കാണിച്ച് കൊടുക്കാനാണ് ശ്രമിക്കാറ്. അതേ മണ്ണാർക്കാട്ടും നടന്നിട്ടുള്ളൂ. വീഡിയോ പൂർണമായും കണ്ടാൽ അത് ബോധ്യമാകും. ചിരിച്ചു കൊണ്ട് ഒരു കുട്ടിയുടെ ചെവിയിൽ പിടിച്ചു എന്നത് ശരിയാണ്. അപ്പോൾ അവനും ചിരിക്കുകയാണ് ചെയ്തത്. കുട്ടിയുടെ മുഖം ബ്ലറർ ആക്കിയതു കൊണ്ട് അതു കാണുന്നില്ലെന്ന് മാത്രം. താൻ ചെവിക്ക് നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ല. അതെന്റെ രീതിയുമല്ല. ആ കുട്ടിയോട് ചോദിച്ചാൽ അതു മനസിലാക്കാം.കുട്ടികൾക്ക് പിശകുകൾ സംഭവിച്ചാൽ തമാശയിലും കാര്യത്തിലും അത് ചൂണ്ടിക്കാണിച്ച് കൊടുക്കലാണ് മുതിർന്നവരുടെ ചുമതല. പ്രത്യേകിച്ച് അദ്ധ്യാപകരുടെ. അല്ലെങ്കിൽ അവർ എത്ര വളർന്നാലും, മയ, കുയി, പുയ, പുയു, മയു, എന്നൊക്കെയാകും പറയുകയെന്നും ജലീൽ പറഞ്ഞു.





