ലഞ്ച് ബ്രേക്കിൽ ഒരു മിനിറ്റ് അധികം എടുത്താൽ 60 മിനിറ്റ് ശമ്പളമില്ലാതെ അധികം ജോലി ചെയ്യണം; സമൂഹമാധ്യമങ്ങളിൽ വൈറലായി കമ്പനി നോട്ടീസ്
ഉച്ചഭക്ഷണം വേഗത്തിൽ കഴിക്കുക, ഇല്ലെങ്കിൽ അധികം ചെലവഴിക്കുന്ന ഓരോ മിനിറ്റിനും ശമ്പളമില്ലാതെ ഒരു മണിക്കൂർ അധിക ജോലി ചെയ്യേണ്ടി വരും. ഇങ്ങനെ നിർദേശിച്ച ഒരു ഓഫീസ് നോട്ടീസാണ് സമൂഹമാധ്യമത്തിൽ ഇപ്പോൾ വൈറലാകുന്നത്. 30 മിനുറ്റ് ഭക്ഷണ ഇടവേളയിൽ കൂടുതൽ സമയം ഭക്ഷണം കഴിക്കാൻ വേണ്ടി ഉപയോഗിക്കുന്നവർ നിർബന്ധമായും ഓഫീസ് സമയത്തിനു ശേഷവും ജോലിയിൽ തുടരണമെന്ന് നിർദേശിച്ചിട്ടുണ്ട്.ഉച്ചഭക്ഷണം കഴിഞ്ഞ് ഒരു മിനിറ്റ് വൈകി തിരിച്ചെത്തിയാൽ ജീവനക്കാരൻ സാധാരണയായി വൈകുന്നേരം 6 മണിക്കാണ് പോകുന്നതെങ്കിൽ ഒരു മണിക്കൂർ അധികം ജോലി ചെയ്ത് 7 മണിക്ക് മാത്രമേ പോകാൻ കഴിയൂ എന്ന് നോട്ടീസിൽ പറയുന്നുണ്ട്. നിങ്ങളുടെ ഉച്ചഭക്ഷണ ഇടവേള 30 മിനിറ്റിൽ കൂടുതലാകുകയാണെങ്കിൽ അധികമുള്ള ഓരോ മിനിറ്റിനും കമ്പനിക്ക് ശമ്പളമില്ലാത്ത ഫോക്കസ് സമയം നൽകേണ്ടി വരും. 31 മിനിറ്റ് ഉച്ചഭക്ഷണം എന്നാൽ വൈകുന്നേരം 7 മണിക്ക് ഓഫീസ് വിടുക എന്നതാണ്. വേഗത്തിൽ ഭക്ഷണം കഴിക്കുക എന്ന കർശന നിർദേശത്തോടെയാണ് നോട്ടീസ് അവസാനിച്ചത്.നോട്ടീസിന് സമൂഹമാധ്യമങ്ങളിൽ വൻ ശ്രദ്ധ നേടാൻ കഴിഞ്ഞു. എന്നാൽ ഇത് പുറപ്പെടുവിച്ച കമ്പനി ഏതാണെന്ന് തിരിച്ചറിയാൻ കഴിയാത്തതിനാൽ നോട്ടീസിന്‍റെ ആധികാരികത വ്യക്തമല്ല. എന്നാൽ ഈ സംഭവം തൊഴിലിടത്തെ ആളുകളുടെ മാനസിക സംഘർഷത്തെ കുറിച്ചും തൊഴിൽ അന്തരീക്ഷത്തെ കുറിച്ചുമുള്ള ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.





