ഹിമാചലിലെ സ്കൂളുകളിൽ ഒരുക്കിയത് കേരള വിഭവങ്ങൾ; ലക്ഷ്യം പരസ്പര ബഹുമാനം വളർത്തൽ
ന്യൂഡൽഹി: അപ്പം, ഇഡലി, പായസം, സദ്യ… സ്കൂളിലെ ബെഞ്ചുകളിൽ നിരത്തിവെച്ചു. തൊട്ടടുത്തുതന്നെ ഹിമാചൽ പ്രദേശിന്റെ സ്വന്തം വിഭവങ്ങളും. ഹിമാചൽ പ്രദേശിലെ സർക്കാർ സ്കൂളുകളിലായിരുന്നു ‘ക്യുസീൻ എക്‌സ്‌ചേഞ്ച് മാസം’ ആഘോഷത്തിന്റെ ഭാഗമായി കേരളീയ വിഭവങ്ങൾ നിരന്നത്. ഇന്ത്യയുടെ വടക്കേ അറ്റത്തെ ഹിമാചലിന്റെയും തെക്കേ അറ്റത്തെ കേരളത്തിന്റെയും ഭക്ഷണ രീതികൾ തമ്മിൽ വിദ്യാർഥികൾ താരതമ്യം ചെയ്തു. ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പദ്ധതിയുടെ ഭാഗമായായിരുന്നു ആഘോഷം.ഭക്ഷണത്തിലൂടെ രണ്ട് സംസ്ഥാനങ്ങളുടെയും സംസ്കാരവും പാരമ്പര്യവും വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തെ 918 സർക്കാർ സ്‌കൂളുകളിലായി 18,656 വിദ്യാർഥികളും 2,464 അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു. കേരളത്തിന്റെയും ഹിമാചൽ പ്രദേശിന്റെയും പരമ്പരാഗത വിഭവങ്ങൾ വിദ്യാർഥികൾ തയാറാക്കി പ്രദർശിപ്പിക്കുകയും ഓരോ വിഭവത്തിന്റെയും ചരിത്രവും സാംസ്കാരിക പ്രാധാന്യവും അവതരിപ്പിക്കുകയും ചെയ്തു. ഇതിലൂടെ പരസ്പര ബഹുമാനവും ദേശീയ ഐക്യബോധവും വളർത്താനായെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.Schools across Himachal Pradesh celebrated Cuisine Exchange Month with their paired State, Kerala, bringing students closer through the universal language of food.By preparing and sharing traditional dishes, students explored the flavours, stories, and cultural heritage of both… pic.twitter.com/rc0Mdd6qMe— Ministry of Education (@EduMinOfIndia) July 17, 2026 ഹിമാചലിന്റെ ധാം, സിദ്ദു, ബാബ്റു തുടങ്ങിയ വിഭവങ്ങൾക്കൊപ്പം കേരളത്തിന്റെ സദ്യ, അപ്പം, പായസം, ഇഡലി എന്നിവയും ഒരുക്കി. ഭക്ഷ്യമേളകൾ, തത്സമയ പാചക പ്രദർശനങ്ങൾ, രുചിയറിവ് സെഷനുകൾ, വിവിധ മത്സരങ്ങൾ എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. വിഭവങ്ങളുടെ രുചി മാത്രമല്ല, അവയുമായി ബന്ധപ്പെട്ട ആചാരങ്ങളും ഉത്സവങ്ങളും പ്രാദേശിക ജീവിതരീതിയും വിദ്യാർഥികൾക്ക് പരിചയപ്പെടാൻ ഇത് അവസരമൊരുക്കിയതായി അധികൃതർ അറിയിച്ചു.ഇത്തരം പരിപാടികൾ രാജ്യത്തിന്റെ വൈവിധ്യമാർന്ന സംസ്കാരങ്ങളെ അടുത്തറിയാൻ കുട്ടികളെ സഹായിക്കുന്നതോടൊപ്പം ‘ഐക്യം, വൈവിധ്യം’ എന്ന ആശയം കൂടുതൽ ശക്തിപ്പെടുത്തുന്നുവെന്ന് ഹിമാചൽ പ്രദേശ് സമഗ്ര ശിക്ഷ ഡയറക്ടർ രാജേഷ് ശർമ പറഞ്ഞു. സംസ്ഥാനങ്ങൾ തമ്മിലുള്ള ഭാഷാ, സാംസ്കാരിക, വിദ്യാഭ്യാസ ബന്ധം മെച്ചപ്പെടുത്തുകയെന്നതാണ് ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





