സെനഗലിനെ തകർത്ത് നോർവേ ; ഗ്രൂപ്പ് ചാമ്പ്യന്മാരെ അവസാന മത്സരത്തിൽ അറിയാം
ന്യൂയോർക്ക് : സെനഗലിനെ രണ്ടിനെതിരെ മൂന്ന് ഗോളിന് തകർത്ത് നോർവേ. ടീമിനായി ഏർലിങ് ഹാലൻഡ് രണ്ടും മാർക്കസ് ഹോംഗ്രെൻ ഒരു ഗോളും നേടി. ജയത്തോടെ ആറ് പോയിന്റിലെത്തിയ നോർവേ ഗോൾ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്താണ്. ജൂൺ 27ന് നടക്കുന്ന ഫ്രാൻസ് – നോർവേ മത്സരം ഗ്രൂപ്പ് ചാമ്പ്യന്മാരെ തീരുമാനിക്കും.ഇരട്ട ഗോൾനേട്ടത്തോടെ ലോകകപ്പിൽ നോർവെയുടെ എക്കാലത്തെയും ഉയർന്ന ഗോൾവേട്ടക്കാരൻ എന്ന നേട്ടത്തിലേക്ക് ഹാലൻഡ് എത്തി. 1994,1998 ലോകകപ്പുകളിൽ കളിച്ച കെറ്റിൽ റെക്ടാലിനെയാണ് താരം മറികടന്നത്.ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ മാർക്കസ് ഹോംഗ്രെന്റെ ഗോളിൽ നോർവേയാണ് മത്സരത്തിൽ ലീഡെടുക്കുന്നത്. പിന്നാലെ ഹാലൻഡ് ലീഡ് രണ്ടാക്കി ഉയർത്തി. ഇസ്മായിലെ സാറിലൂടെ സെനഗൽ ഒരു തിരിച്ചുവരവിന്റെ സൂചന നൽകിയെങ്കിലും 58-ാം ഹാലൻഡ് തന്റെ രണ്ടാം ഗോൾ നേടിയതോടെ മത്സരം നോർവേക്ക് അനുകൂലമായി. ഇഞ്ചുറി സമയത്ത് ഇസ്മായിലെ സാർ ഒരിക്കൽ കൂടി വലകുലുക്കിയെങ്കിലും നിർണായകമായ മൂന്ന് പോയിന്റ് നോർവേ സ്വന്തമാക്കുകയായിരുന്നു.





