പെനാൽറ്റി മിസ്സിന് മെസ്സിയുടെ മാസ് മറുപടി; ഓസ്ട്രിയയെ തോൽപ്പിച്ച് അർജന്റീന നോക്കൗട്ടിലേക്ക്, 2-0
ഡാലസ്: ആദ്യം പെനാൽറ്റി നഷ്ടം, പിന്നാലെ ഇരട്ടഗോളുമായി ലയണൽ മെസ്സിയുടെ മാസ് മറുപടി.ഓസ്ട്രിയയെ എതിരില്ലാത്ത രണ്ടു ഗോളിന് തകർത്ത് റൗണ്ട് ഓഫ് 32ലേക്ക് മുന്നേറി അർജന്റീന. 38,90+5 മിനിറ്റുകളിലാണ് സൂപ്പർ താരം മെസ്സി അർജന്റീനക്കായി ഗോൾ നേടിയത്. ഡാലസിലെ ആർലിംഗ്ടണിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ മുന്നേറി കളിച്ച അർജന്റീനക്ക് അനുകൂലമായി 12ാം മിനിറ്റിൽ പെനാൽറ്റി അവസരം ലഭിച്ചു. ലൗട്ടാരോ മാർട്ടിനസിനെ ബോക്‌സിൽ ഫൗൾ ചെയ്തതിനായിരുന്നു അവസരം. എന്നാൽ കിക്കെടുത്ത മെസ്സിക്ക് പിഴച്ചു. പന്ത് നേരെ പുറത്തേക്ക്. എന്നാൽ 38ാം മിനിറ്റിൽ മെസ്സി അർജന്റീനക്കായി നിർണായക ലീഡ് നേടികൊടുത്തു.ഇടതുവിങിൽ നിന്ന് ഫക്കുന്തോ മെഡീന നൽകിയ ക്രോസ് സ്വീകരിച്ച സൂപ്പർതാരം കൃത്യമായി വലയിലേക്ക് ഷൂട്ട് ചെയ്യുകയായിരുന്നു. ഇതോടെ മിറോസ്ലാവ് ക്ലോസയുടെ 16 ഗോൾ എന്ന റെക്കോർഡാണ് മെസ്സി മറികടന്നത്. ലോകകപ്പിലെ മെസിയുടെ പതിനേഴാം ഗോളാണ് ഓസ്ട്രിയക്കെതിരെ നേടിയത്. ആദ്യ മത്സരത്തിൽ അൾജീരിയക്കെതിരെ ഹാട്രിക് നേടിയതോടെ (38 വയസ്സും 357 ദിവസവും) ലോകകപ്പ് ചരിത്രത്തിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് മെസി തകർത്തിരുന്നു.





