വീടിന്റെ എല്ലാ മുറികളും സലീംകുമാർ ഞങ്ങൾക്ക് തുറന്നുതന്നു; പ്രളയബാധിതർക്കൊപ്പം മൂന്നുദിവസമാണ് അദ്ദേഹം ആ വീട്ടിൽ കഴിഞ്ഞത്’: ഓർത്തെടുത്ത് നാട്ടുകാർ
‘
സലീംകുമാറുമായുള്ള മലയാളികളുടെ ഓർമ സിനിമയിൽ മാത്രം നിൽക്കുന്നതല്ല. സാമൂഹികമായ ഒരു വിഷയവും അദ്ദേഹത്തിന് അന്യമായിരുന്നില്ല. അത്തരത്തിൽ മലയാളിൽ ഓർത്തുനിൽക്കുന്ന ഒന്നാണ് പ്രളയകാലം. അപ്രതീക്ഷിതമായി എത്തിയ പ്രളയത്തിൽ നടൻ സലിംകുമാറും കുടുംബവും അകപ്പെട്ടു പോയിരുന്നു. മൂന്നുദിവസമാണ് പറവൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ആലംമാവ് ജംങ്ഷനിലുളള ലാഫിങ് വില്ല എന്ന വീട്ടിൽ സലിം കുമാറും കുടുംബവും കുടുങ്ങിയത്. 2018ലെ മഹാപ്രളയകാലത്ത് അദ്ദേഹം കാണിച്ച കാരുണ്യപ്രവർത്തികളെ വടക്കൻ പറവൂരിലെ ജനങ്ങൾ സ്നേഹത്തോടെ അനുസ്മരിക്കുന്നത്. പ്രളയകാലത്ത് ദുരിതത്തിലായപ്പോൾ അഭയം തേടിയെത്തിയ ഡസൻകണക്കിന് ആളുകൾക്കായി സലിംകുമാർ തന്റെ ‘ലാഫിംഗ് വില്ല’ എന്ന വീടിന്റെ വാതിലുകളും തുറന്നുനൽകി. വീടുകൾ വെള്ളത്തിനടിയിലായതിനെത്തുടർന്ന് നാൽപ്പത്തിയഞ്ചോളം ആളുകളാണ് സലിം കുമാറിന്റെ വീട്ടിൽ അഭയം പ്രാപിച്ചതെന്ന് അദ്ദേഹത്തിന്റെ അയൽവാസികളിലൊരാൾ പറഞ്ഞു. “അദ്ദേഹം അപ്പോൾ വീടൊഴിഞ്ഞ് മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാൽ ഞങ്ങളുടെ അവസ്ഥ കണ്ടപ്പോൾ അവിടെത്തങ്ങാൻ അനുവദിക്കുകയും ഞങ്ങൾക്കൊപ്പം തന്നെ തുടരുകയും ചെയ്തു,” അയൽവാസി പറഞ്ഞു. ഒരു മുറി മാത്രം പൂട്ടിയിട്ട്, വീടിന്റെ ബാക്കി എല്ലാ മുറികളും സലിം കുമാർ തങ്ങൾക്ക് തുറന്നുതന്നു. പ്രളയബാധിതർക്കൊപ്പം മൂന്നുദിവസത്തോളം അദ്ദേഹം ആ വീട്ടിൽത്തന്നെയാണ് കഴിഞ്ഞത്. ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്യാൻ കരുതിയിരുന്ന ഭക്ഷ്യസാധനങ്ങൾ അദ്ദേഹം വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. മൂന്ന് ദിവസത്തോളം ആ സാധനങ്ങൾ കൊണ്ടാണ് ഞങ്ങൾ വിശപ്പടക്കിയതെന്നും അയൽവാസി പറഞ്ഞു. പ്രളയജലം ക്രമേണ വീടിന്റെ താഴത്തെ നിലയിലേക്ക് കയറിത്തുടങ്ങിയപ്പോൾ, അവിടെയുള്ളവരെ രക്ഷിക്കുന്നതിനായി സലിം കുമാർ അധികൃതരുടെ സഹായം തേടി. “ഞങ്ങളെയെല്ലാം ബോട്ടിൽ കയറ്റി മാറ്റിയതിന് ശേഷമാണ് അദ്ദേഹം ആ വീട്ടിൽ നിന്ന് ഇറങ്ങിയത്. അതുവരെ അദ്ദേഹം ഞങ്ങൾക്കൊപ്പം തന്നെ നിന്നു. വീടിന്റെ ഗേറ്റുകൾ എപ്പോഴും തുറന്നുകിടന്നിരുന്നു, സഹായത്തിനായി ആർക്കും അദ്ദേഹത്തെ സമീപിക്കാമായിരുന്നു,” പ്രദേശവാസി ഓർത്തെടുത്തു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയവേ ഇന്നലെ രാത്രി 10.43 ഓടെയാണ് സലീംകുമാറിൻ്റെ അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തിന് ഏറെക്കാലമായി ചികിത്സ തേടുന്നുണ്ടായിരുന്നു. വെന്റിലേറ്ററില്‍ കഴിയവേ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. സംസ്‌കാരം നാളെ വൈകീട്ട് നടക്കും. 300ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഏറെയും ഹാസ്യകഥാപാത്രങ്ങളാണ്. സലിംകുമാര്‍ തന്റെ മിമിക്രി ജീവിതം ആരംഭിച്ചത് കൊച്ചിന്‍ കലാഭവനിലാണ്. പിന്നീട് ഇദ്ദേഹം കൊച്ചിന്‍ സാഗര്‍ എന്ന മിമിക്രി ഗ്രൂപ്പില്‍ ചേര്‍ന്നു. 1996ല്‍ ‘ഇഷ്ടമാണ് നൂറുവട്ടം’ എന്ന സിനിമയിലൂടെയായിരുന്നു സലിം കുമാറിന്റെ സിനിമാ അരങ്ങേറ്റം. 2006ല്‍ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സലിംകുമാര്‍ അര്‍ഹനായി. 2011ല്‍ ആദാമിന്റെ മകന്‍ അബുവെന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്‌കാരവും സലിംകുമാര്‍ സ്വന്തമാക്കി. 1969ല്‍ എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ ഗംഗാധരന്‍-കൗസല്യ ദമ്പതികളുടെ ഇളയ മകനായാണ് ജനനം. വടക്കന്‍ പറവൂരിലുള്ള ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളിലും ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളിലുമായിട്ടാണ് സലീം കുമാര്‍ തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് മാല്യങ്കര എസ്.എന്‍.എം.കോളേജിലെ പ്രീഡിഗ്രി വിദ്യാഭ്യാസത്തിനുശേഷം എറണാകുളം മഹാരാജാസ് കോളജില്‍ നിന്നും അദ്ദേഹം ബിരുദമെടുത്തു. കല്യാണരാമന്‍, സിഐഡി മൂസ, മായാവി, മീശ മാധവന്‍, തിളക്കം, പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സ്വഭാവനടനായും തിളങ്ങി. ‘കറുത്ത ജൂതന്‍’, ‘ദൈവമേ കൈതൊഴാം കെ. കുമാറാകണം’, ‘കംപാര്‍ട്‌മെന്റ്’ എന്നീ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സുനിതയാണ് ഭാര്യ. നടന്‍ ചന്തു, ആരോമല്‍ എന്നിവര്‍ മക്കളാണ്. സലിംകുമാറിൻ്റെ മരണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു. സലിംകുമാർ എന്ന വ്യക്തി തനിക്ക് വെറുമൊരു ചലച്ചിത്ര താരം മാത്രമല്ല. കൂടപ്പിറപ്പ്. കുടുംബാംഗം, സഹോദരന്‍. എങ്ങനെ, എന്താണ് പറയേണ്ടതെന്ന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അവസാനമായി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പറവൂരിലെ ജനങ്ങള്‍ തനിക്ക് നല്‍കിയ സ്വീകരണ വേദിയായിരുന്നു സലിം കുമാറിന്റെ അവസാന പൊതുപരിപാടി. എന്തൊരു സന്തോഷമായിരുന്നു ആ മുഖത്ത്. ക്ഷീണിച്ച മുഖത്തെ ആ ചിരി ഇപ്പോഴും മനസിലുണ്ട്. തന്റെ മാത്രമല്ല പറവൂരുകാരുടെ മുഴുവന്‍ മനസിലെന്നും അദ്ദേഹം കുറിച്ചു.





