ലോകകപ്പിൽ ജർമൻ ഗോളടി മേളം; കുറസാവോക്കെതിരെ തകർപ്പൻ ജയം, 7-1
ഹൂസ്റ്റൺ: ആദ്യം വിറച്ചെങ്കിലും ലോകകപ്പ് ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തിൽ ജർമനിക്ക് തകർപ്പൻ ജയം. പ്രഥമ ലോകകപ്പ് കളിക്കാനെത്തിയ കുഞ്ഞൻ ടീം കുറസാവോയെ ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് മുൻ ചാമ്പ്യൻമാർ തകർത്തുവിട്ടത്. കളിയുടെ തുടക്കത്തിൽ ആധിപത്യം പുലർത്തിയെങ്കിലും പിന്നീട് അത് നിലനിർത്താൻ കുറസാവോക്കായില്ല. കായ് ഹാവെർട്സ്(45+5, 88) ഇരട്ടഗോൾ സ്വന്തമാക്കി. ഫെലിക്‌സ് നെമെച്ചെ(6), നിക്കോ ഷ്‌ളോട്ടർബെക്(38), ജമാൽ മുസിയാല(47), നഥാനിയേൽ ബ്രൗൺ(68), ഡെനിസ് ഉൻഡാവ്(78) എന്നിവരാണ് മറ്റു ഗോൾ സ്‌കോറർമാർ. 21ാം മിനിറ്റിൽ ലിവാനോ കൊമെനെൻസിയയിലൂടെ കുറസാവോ ആശ്വാസ ഗോൾ നേടി. കുറസാവോ ലോകകപ്പിൽ സ്വന്തമാക്കുന്ന ആദ്യ ഗോളാണിത്. ഒരുലക്ഷം മാത്രം ജനസംഖ്യയുള്ള ദ്വീപ് രാജ്യം ആദ്യമായാണ് ലോകകപ്പിലേക്കെക്ക് യോഗ്യത നേടിയത്
6ാം മിനിറ്റിൽ ബോക്‌സിന് പുറത്തുനിന്നൊരു പവർഫുൾ ഷോട്ടിലൂടെയാണ് നെമെച്ച മുൻ ചാമ്പ്യൻമാർക്കായി ലീഡെടുത്തത്. എന്നാൽ ഗോൾ വീണതോടെ ഉണർന്നു കളിച്ച കുറസാവോ ജർമൻ ബോക്‌സിലേക്ക് നിരന്തരം ഇരമ്പിയെത്തി. മികച്ചൊരു പാസിങ് ഗെയിമിനൊടുവിൽ ഗോൾ മടക്കാനുമായി. 21ാം മിനിറ്റിൽ ലിവാനോ കൊമെനെൻസിയ ഉതിർത്ത ഷോട്ട് മാനുവൽ ന്യൂയറെ മറികടന്ന് വലയിൽ കയറി. എന്നാൽ ആദ്യ അരമണിക്കൂറിന് ശേഷം ജർമൻ ടീം കളിയിൽ ആധിപത്യം പുലർത്തിയതോടെ കുറസോവ ചിത്രത്തിൽ നിന്ന് ഇല്ലാതായി. എന്നാൽ രണ്ടാം പകുതിയിൽ ചില മിന്നലാട്ടങ്ങളുമായി അവർ മുന്നേറിയെങ്കിലും തുടരെ ഗോൾ വർഷിച്ച് ജർമനി ആധികാരിക ജയം സ്വന്തമാക്കി




