പട്ടാമ്പികൊപ്പത്ത് ലോറി തടഞ്ഞ് ഫോണും പണവും കവർന്ന രണ്ടുപേർ അറസ്റ്റിൽ
പട്ടാമ്പി: കൊപ്പത്ത് ലോറി തടഞ്ഞ് മൊബൈൽ ഫോണും രണ്ടുലക്ഷം രൂപയും കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. കൽപകഞ്ചേരി തെക്കുംമുറി വളവന്നൂർ കന്മനം പുതുക്കിടി വീട്ടിൽ ഷാഹുൽ ഹമീദ് (37), കൽപകഞ്ചേരി തെക്കുംമുറി വളവന്നൂർ കന്മനം തയ്യിൽ ഊരോത്ത് വീട്ടിൽ അബ്ദുൽ റഹീം (49) എന്നിവരെയാണ് കൊപ്പം എസ്.ഐ താഹിറിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച അർധരാത്രി വാളയാറിൽനിന്നും വളാഞ്ചേരി ഭാഗത്തേക്ക് സിമന്റ് കയറ്റി വരികയായിരുന്ന ലോറിയാണ് കൊപ്പം അത്താണിയിൽ കാറിൽ പിന്തുടർന്നെത്തിയ സംഘം തടഞ്ഞത്. തുടർന്ന് ഡ്രൈവറെ വലിച്ചിറക്കി ഫോണും പണവും വണ്ടിയുടെ ചാവിയും കവർന്ന് കാറിൽ രക്ഷപ്പെടുകയായിരുന്നു. ഡ്രൈവർ നിലമ്പൂർ സ്വദേശി ശശികുമാറിന്റെ പരാതിയിൽ ഷൊർണൂർ ഡിവൈ.എസ്.പി സാബു കെ. അബ്രഹാമിന്റെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് മലപ്പുറത്ത് നിന്ന് പ്രതികളെ പിടികൂടിയത്. മലപ്പുറം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.





