ഛത്തീസ്ഗഢിൽ 13കാരന് ദാരുണാന്ത്യം; തണ്ണിമത്തനിൽ നിന്ന് ഭക്ഷ്യവിക്ഷബാധയെന്ന് സംശയം
മുംബൈ: ഛത്തീസ്ഗഢിലെ ജഞ്ച്ഗിർ-ചാമ്പ ജില്ലയിൽ തണ്ണിമത്തൻ കഴിച്ചതിനെ തുടർന്ന് 15 കാരൻ മരിക്കുകയും മൂന്ന് കുട്ടികൾ രോഗബാധിതരാവുകയും ചെയ്തു. തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ കുട്ടികൾ ഛർദ്ദിക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. ഉടൻ തന്നെ വീട്ടുകാർ ഇവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ 15 വയസ്സുകാരനായ അഖിലേഷ് ധീവർ മരണപ്പെട്ടു. മറ്റ് മൂന്ന് കുട്ടികളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ശ്രീ ധിവാർ (4), പിന്റു ധിവാർ (12), ഹിതേഷ് ധിവാർ (13) എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്. മുംബൈയിൽ തണ്ണിമത്തൻ കഴിച്ചതിനെത്തുടർന്ന് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചതിന് ആഴ്ചകൾക്ക് ശേഷമാണ് സമാനമായ ഒരു സംഭവം ഛത്തീസ്ഗഡിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം ഇവർ ഘുര്‍കോട് ഗ്രാമത്തിലെ അമ്മാവന്റെ വീട്ടിലെത്തിയതായിരുന്നു. ഞായറാഴ്ച വൈകുന്നേരം ഇവർ രാവിലെ മുറിച്ചുവെച്ച തണ്ണിമത്തൻ കഴിച്ചിരുന്നു. മണിക്കൂറുകൾക്കകം അഖിലേഷിന് ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. പിന്നീട് മറ്റ് മൂന്ന് കുട്ടികൾക്കും സമാന ലക്ഷണങ്ങൾ പ്രകടമായി. സിവിൽ സർജൻ ഡോ. എസ്. കുജൂർ നൽകിയ വിവരമനുസരിച്ച്, മണിക്കൂറുകൾക്കു മുൻപ് മുറിച്ചുവെച്ച തണ്ണിമത്തൻ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റതാകാം എന്നാണ് പ്രാഥമിക വിവരം നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അഖിലേഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയക്കുകയും വീട്ടിൽ ഉണ്ടായിരുന്ന തണ്ണിമത്തൻ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനക്കായി ലാബിലേക്ക് അയക്കുകയും ചെയ്തു. പരിശോധനാഫലങ്ങൾ ലഭിച്ചതിന് ശേഷമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകു എന്ന് അധികൃതർ അറിയിച്ചു.





