ഒരു പരാജയം കൊണ്ട് എല്ലാം അവസാനിക്കില്ല, ശക്തമായി തിരിച്ചുവരും’: തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരിച്ച് പിണറായി
‘
കണ്ണൂർ: എൽഡിഎഫ് സർക്കാരിനെ തെറ്റായി ചിത്രീകരിക്കാൻ പല വിധത്തിൽ പ്രചാരണങ്ങളുണ്ടായെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. പത്ത് വർഷമായില്ലേ…ഭരണമാറ്റം വേണ്ടതില്ലേയെന്ന തരത്തിൽ വ്യാപകമായ പ്രചാരണങ്ങളുണ്ടായെന്നും ചിലരെയെങ്കിലും ഇത്തരം കാര്യങ്ങളിൽ തെറ്റിധരിപ്പിക്കാൻ സാധിച്ചിട്ടുണ്ടാകാമെന്നും പിണറായി പറഞ്ഞു. എന്നാൽ, അത്തരം പ്രചാരണങ്ങളും പരാജയങ്ങളും ശാശ്വതമല്ലെന്നും എൽഡിഎഫ് അതിശക്തമായി തിരിച്ചുവരുമെന്നും പിണറായി വ്യക്തമാക്കി. ജന്‍മനാടായ മമ്പറത്ത് നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പിണറായി. ‘ജനാധിപത്യത്തിന്‍റെ സൗകുമാര്യം പൂർണമായി ആസ്വദിക്കണമെങ്കിൽ ഇടയ്ക്കിടെ സർക്കാർ മാറണമെന്ന തരത്തിൽ വ്യാപകമായ പ്രചാരണങ്ങൾ നടത്തുകയുണ്ടായി. ഒരേ രീതിയിൽ തുടർന്നാൽ ആ സൗന്ദര്യം നഷ്ടപ്പെടുമെന്നും ഒരു മാറ്റം അനിവാര്യമല്ലേയെന്നും ചിലർ പ്രചരിക്കുകയുണ്ടായി. അത് വലിയ തോതിൽ ആളുകളിലേക്കെത്തിക്കാനുള്ള ശ്രമം നടക്കുകയുണ്ടായി. ഏതായാലും ജനങ്ങൾ ഭരണമാറ്റത്തിനായുള്ള വിധി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നുകരുതി, ഈ പരാജയത്തോടെ എല്ലാം അവസാനിക്കുകയാണെന്ന തരത്തിലുള്ള ചില റിപ്പോർട്ടുകൾ വലതുപക്ഷ മാധ്യമങ്ങൾ പുറത്തുവിടുന്നുണ്ട്. ഈ തെരഞ്ഞെടുപ്പിൽ ഇത്തരമൊരു ജനവിധി വന്നെങ്കിലും കൂടുതൽ ശക്തമായി എൽഡിഎഫ് തിരിച്ചുവരുമെന്ന കാര്യത്തിൽ ആരും സംശയിക്കേണ്ടതില്ല’. പിണറായി വിജയൻ വ്യക്തമാക്കി.പിണറായി വിജയന്‍റെ ജന്‍മനാടായ മമ്പറത്ത് ധർമടം കമ്മിറ്റി നടത്തിയ സ്വീകരണപരിപാടിയിലാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. സംസ്ഥാന സർക്കാരിന്‍റെ നയപ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാരിനെതിരെ പരാമർശം ഇല്ലാത്തത് സംശയകരമാണെന്നും പിണറായി ചൂണ്ടിക്കാട്ടി. കേരളത്തോടുള്ള അവഗണന തുറന്നുകാണിക്കേണ്ട ബാധ്യത സംസ്ഥാനത്തിനുണ്ടെന്നും എന്നാൽ പ്രതീക്ഷയ്ക്ക് വിരുദ്ധമായ കാര്യമാണുണ്ടായതെന്നും സർക്കാരിന്‍റെ സമീപനത്തെ ആശ്രയിച്ചായിരിക്കും ഞങ്ങളുടെ സമീപനമെന്നും പിണറായി കൂട്ടിച്ചേർത്തു.





