നടൻ ടിനി ടോമിനെതിരായ പരാതി; അൻസിബ മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് മൊഴി
കൊച്ചി: നടൻ ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ അൻസിബ മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് മൊഴി. പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനകുന്നിലിന്‍റെ മകനാണ് തന്നെ മതം മാറ്റാൻ ശ്രമിച്ചിട്ടല്ല എന്ന് മൊഴി നൽകിയത്. ഇയാളെ മതം മാറ്റാൻ താൻ ശ്രമിച്ചെന്ന് ടിനി പ്രചരിപ്പിച്ചെന്നായിരുന്നു അൻസിബയുടെ പരാതി. അതേസമയം താരസംഘടനയായ അമ്മയിലെ തര്‍ക്കം മൂലം എക്‌സിക്യൂട്ടിവ് കമ്മിറ്റി വാർഷിക റിപ്പോർട്ട് പോലും പൂർത്തിയാക്കിയിട്ടില്ല. വരവ് ചെലവ് കണക്കുകളിൽ വ്യക്തതക്കുറവുണ്ട്. അംഗങ്ങളുടെ രാജിയും അമ്മയിലെ തർക്കങ്ങളും പ്രതിസന്ധിയായി. ജനറൽ ബോഡിക്ക് 21 ദിവസം മുൻപ് വാർഷിക റിപ്പോർട്ട് നൽക്കണം എന്നാണ് ബൈലോ. ട്രഷറർ ഉണ്ണി ശിവപാലിനെ സ്ഥാനത്തു നിന്ന് മാറ്റിയതും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം ‘അമ്മ’യുടെ കുടുംബ സംഗമവുമായി ബന്ധപ്പെട്ട് നടി അൻസിബ അയച്ച വിയോജനക്കുറിപ്പിലെ വിവരങ്ങൾ പുറത്തു വന്നിരുന്നു. ഒരു മതേതര സംഘടനയായ അമ്മ ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന്റെ സ്പോൺസർഷിപ്പ് സ്വീകരിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നാണ് അൻസിബയുടെ പ്രധാന വിമർശനം. ഈ ആശങ്കകൾ ഉന്നയിച്ച് ജനുവരി 14നാണ് താരം അമ്മ നേതൃത്വത്തിന് ഇമെയിൽ അയച്ചത്.അൻസിബയുടെ ഈ വിയോജനക്കുറിപ്പിനെ തുടർന്നാണ് അമ്മയ്ക്കുള്ളിൽ പല പ്രശ്നങ്ങളും ഉടലെടുത്തത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ നിലപാടിന്റെ പേരിൽ ടിനി ടോം അൻസിബയെ ‘ജിഹാദി’ എന്ന് വിളിച്ചെന്ന ആരോപണവും, നടി ലക്ഷ്മിപ്രിയ ഉയർത്തിയ പരാതികളും ഇതിന് പിന്നാലെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഏതെങ്കിലും ഒരു സംഭവത്തിന്റെയോ മതത്തിന്റെയോ ഭാഗമായി അമ്മ മാറരുത് എന്ന അൻസിബയുടെ ശക്തമായ വിയോജിപ്പുകൾ നിലനിൽക്കെത്തന്നെ, ഇതിന് വിരുദ്ധമായി അമ്മയുടെ കുടുംബ സംഗമത്തിനായി വെണ്ണല ക്ഷേത്രത്തിൽ നിന്നും 70 ലക്ഷം രൂപയുടെ സ്പോൺസർഷിപ്പ് സംഘടന സ്വീകരിച്ചിരുന്നു.അതിനിടെ അൻസിബയ്ക്കെതിരെ 10 കോടിയുടെ മാനനഷ്ടക്കേസ് നൽകുമെന്ന് ലക്ഷ്മിപ്രിയ വ്യക്തമാക്കി. അൻസിബയ്ക്ക് പിന്നിൽ മത-വർഗീയ ശക്തികളുണ്ടെന്നും ലക്ഷ്മിപ്രിയ ആരോപിച്ചിരുന്നു.





