പത്തുപേരുമായി പൊരുതിക്കയറി അമേരിക്കൻ കരുത്ത്; ബോസ്നിയയെ തോൽപിച്ച ആതിഥേയർ പ്രീക്വാർട്ടറിൽ
സാൻഫ്രാൻസിസ്കോ : ലോകകപ്പ് റൗണ്ട് 32 ൽ ആതിഥേയരായ അമേരിക്കയ്ക്ക് തകർപ്പൻ വിജയം. പത്തുപേരുമായി ചുരുങ്ങിയിട്ടും ബോസ്നിയ ആൻഡ് ഹെർസഗോവിനയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുട്ടുകുത്തിച്ച് യു.എസ്.എ അവസാന പതിനാറിലേക്ക് മുന്നേറി. ഫോളാറിൻ ബലോഗൻ, മാലിക് ടിൽമാൻ എന്നിവരാണ് അമേരിക്കയ്ക്കായി ലക്ഷ്യം കണ്ടത്. ജൂലൈ 6-ന് സിയാറ്റിലിൽ വെച്ച് നടക്കുന്ന പ്രീ-ക്വാർട്ടറിൽ സെനഗലിനെ പരാജയപ്പെടുത്തിയ ബെൽജിയമാണ് അമേരിക്കയുടെ എതിരാളികൾ. തുടക്കം മുതൽക്കേ ആക്രമിച്ചു കളിച്ച അമേരിക്കയ്ക്കായിരുന്നു മത്സരത്തിൽ മുൻതൂക്കം. ആദ്യ പകുതിയുടെ അവസാന നിമിഷം (45-ാം മിനിറ്റ്) ബോസ്നിയൻ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് ഫോളാറിൻ ബലോഗൻ അമേരിക്കയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ കളിയിൽ നാടകീയമായ വഴിത്തിരിവുകളുണ്ടായി. ഫോളാറിൻ ബലോഗൻ വിവാദപരമായ തീരുമാനത്തിലൂടെ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ അവസാന അരമണിക്കൂർ അമേരിക്ക പത്തുപേരുമായാണ് കളിച്ചത്. ഒരു താരത്തെ നഷ്ടമായതോടെ പ്രതിരോധത്തിലേക്ക് വലിഞ്ഞ അമേരിക്ക, ബോസ്നിയയുടെ മുന്നേറ്റങ്ങളെ തടയുന്നതിൽ വിജയിച്ചു. ബോസ്നിയ പന്തടക്കത്തിൽ ആധിപത്യം പുലർത്തിയെങ്കിലും അമേരിക്കൻ പ്രതിരോധം വിട്ടുകൊടുക്കാൻ തയ്യാറായില്ല. 82-ാം മിനിറ്റിൽ മനോഹരമായൊരു ഫ്രീക്കിക്കിലൂടെ മാലിക് ടിൽമാൻ അമേരിക്കയുടെ വിജയം ഉറപ്പിച്ചു. ബോസ്നിയൻ ഗോൾകീപ്പർ നിക്കോള വാസിലിന്റെ വിരലുകളിൽ തട്ടി പന്ത് വലയിൽ കയറുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ മിന്നുന്ന ഫോമിലായിരുന്ന അമേരിക്കയുടെ ആത്മവിശ്വാസം ഉയർത്തുന്ന വിജയമാണിത്. എന്നാൽ, ചുവപ്പ് കാർഡ് ലഭിച്ചതിനാൽ നിർണായകമായ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ഫോളാറിൻ ബലോഗന് കളിക്കാനാവില്ല എന്നത് പരിശീലകൻ മൗറീഷ്യോ പോച്ചെറ്റിനോയ്ക്ക് തലവേദനയാകും. ഇതിഹാസ താരം എഡിൻ ജെക്കോ നയിച്ച ബോസ്നിയയുടെ ലോകകപ്പ് സ്വപ്നങ്ങൾ തോൽവിയോടെ അവസാനിച്ചു.





