റെക്കോർഡിന്റെ നിറവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ; ഉസ്ബെകിസ്താനെതിരെ പോർച്ചുഗലിന് തകർപ്പൻ ജയം (സ്കോർ -5-0)

ഹ്യൂസ്റ്റൺ: ഉസ്ബെകിസ്താനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് പോർച്ചുഗൽ. നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ടഗോൾ നേടിയപ്പോൾ നുനോ മെന്റസ് റാഫേൽ ലിയാവോയും ഓരോ ഗോളുകൾ നേടി. ഉസ്ബെകിസ്താൻ ഗോൾകീപ്പർ നെമറ്റോവിന്റെ സെൽഫ് ഗോളുമുണ്ട് പോർച്ചുഗലിന്റെ സ്കോർബോർഡിൽ.ഹ്യൂസ്റ്റൺ സ്റ്റേഡിയത്തിൽ ആദ്യ ജയം തേടിയിറങ്ങിയ പോർച്ചുഗൽ രണ്ട് മാറ്റങ്ങളുമായാണ് കളത്തിലിറങ്ങിയത്. പ്രതിരോധ നിരയിൽ റൂബൻ ഡയസ് തിരിച്ചെത്തിയപ്പോൾ ബെർണാഡോ സിൽവക്ക് പകരം ജാവോ ഫെലിക്സ് ആദ്യ ഇലവനിൽ ഇടംപിടിച്ചു. ആദ്യ മിനിറ്റുമുതൽ അക്രമിച്ചുകളിച്ച പറങ്കിപ്പട ആറാം മിനിറ്റിൽ തന്നെ ആദ്യ ഗോൾ കുറിച്ചു. കോങ്കോക്കെതിരായ അപ്രതീക്ഷിത സമനിലക്ക് ശേഷം നിരവധി വിമർശനങ്ങൾ നേരിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ബൂട്ടുകളിൽ നിന്നാണ് ആ ഗോൾ പിറന്നത്. ജാവോ കാൻസലോയുടെ അസിസ്റ്റിൽ ക്ലൊസ് റേഞ്ചിൽ നിന്ന് ഗോൾ കണ്ടെത്തിയ റൊണാൾഡോ ലോകകപ്പ് ചാരിത്ത്രത്തിൽ ആറ് എഡിഷനുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡും സ്വന്തം പേരിലാക്കി. 17ാം മിനിറ്റിൽ ബോക്‌സിന് പുറത്ത് നിന്ന് ലഭിച്ച ഫ്രീകിക്കിലൂടെ നൂനോ മെൻഡസ് പോർച്ചുഗലിന്റെ ലീഡുയർത്തി. തുടർന്ന് 39ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ പാസിൽ ക്രിസ്റ്റ്യാനോ വീണ്ടും ഉസ്ബെക്ക് വലകുലുക്കി. രണ്ടാം പകുതിയിലും അക്രമണം തുടർന്ന പോർച്ചുഗലിന് 60ാം മിനിറ്റിൽ ഉസ്ബെകിസ്താൻ ഗോൾകീപ്പർ നെമറ്റോവിന്റെ സെൽഫ് ഗോളും ലീഡുയർത്താൻ സഹായിച്ചു. മത്സരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ റാഫേൽ ലിയാവോ (87) പോർച്ചുഗലിന്റെ അഞ്ചാം ഗോളും കണ്ടെത്തി.അവസാന മത്സരത്തിൽ പോർച്ചുഗലിന് കൊളംബിയയും ഉസ്ബെക്കിസ്താന് ഡിആർ കോങ്കോയുമാണ് എതിരാളി.




