ആപ്പിൾ, ടെസ്‌ല ഉപയോക്താക്കൾ ഞെട്ടലിൽ; രണ്ട് ലക്ഷത്തിലധികം രഹസ്യ ഫയലുകൾ ഡാർക്ക് വെബിൽ
ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടാറ്റ ഇലക്ട്രോണിക്സിന്റെ വിവരങ്ങൾ ഡാർക്ക് വെബിൽ. കമ്പനിയുടെ രണ്ട് ലക്ഷത്തിലധികം രഹസ്യ ഫയലുകളാണ് ഹാക്കർമാർ പുറത്തുവിട്ടത്. ടാറ്റയുടെ പ്രധാന ഉപഭോക്താക്കളായ ആപ്പിൾ, ടെസ്‌ല എന്നീ കമ്പനികളുമായി ബന്ധപ്പെട്ട കംപോണന്റ് ഡിസൈനുകൾ, സ്പെസിഫിക്കേഷൻ രേഖകൾ, മറ്റ് അതീവ രഹസ്യ വിവരങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. തങ്ങളുടെ ബിസിനസ് പ്രവർത്തനങ്ങളെ ഇക്കാര്യം ബാധിച്ചിട്ടില്ലെന്നും എല്ലാ ജോലികളും സാധാരണ നിലയിൽ നടക്കുന്നുണ്ടെന്നും ടാറ്റ ഇലക്ട്രോണിക്സ് വ്യക്തമാക്കി. ‘മണി കൺട്രോൾ’ റിപ്പോർട്ട് അനുസരിച്ച്, ഈ വിവരച്ചോർച്ചയുടെ കൃത്യമായ കാരണം കണ്ടെത്താനായി ആപ്പിളിന്റെ ആഗോള സൈബർ സുരക്ഷാ വിഭാഗം അന്വേഷണവും വിശദമായ ഡാറ്റാ പരിശോധനയും ആരംഭിച്ചു. നിലവിൽ ഈ ചോർച്ച കാരണം തങ്ങളുടെ ബിസിനസ് പ്രവർത്തനങ്ങൾക്ക് യാതൊരുവിധ ഭീഷണിയുമില്ലെന്ന് ആപ്പിളും വ്യക്തമാക്കിയിട്ടുണ്ട്. സൈബർ സുരക്ഷാ ഗവേഷകർ നൽകുന്ന വിവരങ്ങൾ പ്രകാരം, ‘വേൾഡ് ലീക്സ്’ (World Leaks) എന്ന റാൻസംവെയർ ഗ്രൂപ്പാണ് ടാറ്റ ഇലക്ട്രോണിക്സിന്റെ സിസ്റ്റങ്ങളിൽ നിന്ന് മോഷ്ടിച്ച വിവരങ്ങൾ ഡാർക്ക് വെബിൽ പ്രചരിപ്പിച്ചത്. ഡാർക്ക് വെബിൽ പ്രസിദ്ധീകരിച്ച വെബ്‌സൈറ്റ് നൽകുന്ന വിവരങ്ങൾ പ്രകാരം, രണ്ട് ലക്ഷത്തിലധികം ഫയലുകളും ഫോൾഡറുകളും അടങ്ങുന്ന ആകെ 630 ജിഗാബൈറ്റ് ഡാറ്റയാണ് ചോർന്നിരിക്കുന്നത്. ചോർന്ന ഡാറ്റാബേസിൽ ആപ്പിളുമായി ബന്ധപ്പെട്ട നിരവധി ഫോൾഡറുകൾ കണ്ടെത്തി. ഇതിൽ ചിലതിന് com.apple.factorydata എന്നാണ് പേരിട്ടിരിക്കുന്നത്. മറ്റുള്ളവയിൽ ഉത്പാദന സാമഗ്രികളുടെ സ്പെസിഫിക്കേഷനുകളെക്കുറിച്ചുള്ള വിവരങ്ങളാണുള്ളത്. ഐഫോൺ സർക്യൂട്ട് ബോർഡ് കംപോണന്റുകളുടെ ഗുണനിലവാര പരിശോധനാ മാനദണ്ഡങ്ങൾ വിശദീകരിക്കുന്ന 52 പേജുള്ള ഒരു രേഖയും കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമേ, ടെസ്‌ലയുടെ കംപോണന്റുകൾ അടങ്ങിയതും NV36 Chargeport Controller – North America എന്ന് രേഖപ്പെടുത്തിയതുമായ ഒരു ഫോൾഡറും കണ്ടെത്തി. ഇത് ടെസ്‌ലയുടെ നവീകരിച്ച മോഡൽ Y (Model Y) എസ്‌യുവിയുമായി ബന്ധപ്പെട്ടതാണെന്നാണ് കരുതപ്പെടുന്നത്. ‘വ്യാപാര രഹസ്യം’ എന്ന് അടയാളപ്പെടുത്തിയ 2023-ലെ മറ്റൊരു രേഖയും കണ്ടെത്തിയിട്ടുണ്ട്. ഇത് നവീകരിച്ച മോഡൽ 3 സെഡാന്റെ (പ്രൊജക്റ്റ് ഹൈലാൻഡ്) അസംബ്ലിംഗ് പ്രക്രിയയെക്കുറിച്ച് വിശദീകരിക്കുന്നതാണ്. സൈബർ ആക്രമണത്തിന് പിന്നാലെ ടാറ്റ ഇലക്ട്രോണിക്സിന് പണം ആവശ്യപ്പെട്ടുള്ള കോളുകളോ സന്ദേശങ്ങളോ ലഭിച്ചിട്ടുണ്ടെന്നാണ് വിവരെ. എന്നാൽഇതേ കുറിച്ച് പ്രതികരിക്കാൻ ടാറ്റ ഇലക്ട്രോണിക്സ് തയാറായിട്ടില്ല. കേന്ദ്ര സർക്കാരിന്റെ സൈബർ ഏജൻസിയായ സെർട്ട്-ഇൻ (CERT-In) സംഭവത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. തമിഴ്‌നാട്ടിലെ ഹൊസൂരിലുള്ള ടാറ്റയുടെ പ്രധാന ഐഫോൺ അസംബ്ലിങ് പ്ലാന്റുമായി ബന്ധപ്പെട്ട സെർച്ച് ടേമുകൾ അടങ്ങുന്ന 33 ഫയലുകളും ഫോൾഡറുകളും ഈ വിവരച്ചോർച്ചയിൽ ഉൾപ്പെടുന്നുണ്ട്. ഐഫോൺ അസംബ്ലിങ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ചില ജീവനക്കാരെ കഴിഞ്ഞ ആഴ്ചയാണ് ടാറ്റ ഇലക്ട്രോണിക്സ് ഈ വിവരച്ചോർച്ചയെക്കുറിച്ച് അറിയിച്ചത്. ഇന്ത്യയിലെ ആപ്പിളിന്റെ ആകെ ഐഫോൺ ഉത്പാദനത്തിന്റെ ഏകദേശം മൂന്നിലൊന്ന് (33%) ഭാഗവും കൈകാര്യം ചെയ്യുന്നത് ടാറ്റ ഇലക്ട്രോണിക്സ് ആണ്. ബാക്കി ഭാഗം കൈകാര്യം ചെയ്യുന്നത് നിയമപരമായി ‘ഹോൺ ഹായ് ടെക്നോളജി ഗ്രൂപ്പ്’ എന്നറിയപ്പെടുന്ന ഫോക്സ്കോൺ ആണ്.





