ഒന്നര വയസുകാരനെ കൊലപ്പെടുത്തിയ അഷ്‌കറിനെതിരെ മുന്‍ ഭാര്യ ആമിനയും കുടുംബവും ഗുരുതര ആരോപണങ്ങളുമായി രംഗത്ത്


തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അഷ്‌കറിനെതിരെ മുന്‍ ഭാര്യ ആമിനയും കുടുംബവും ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. വിവാഹജീവിതത്തില്‍ താന്‍ അനുഭവിച്ച സമാനതകളില്ലാത്ത ക്രൂരതകളെക്കുറിച്ചാണ് ആമിന മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

ക്ലോസറ്റിലും ഭിത്തിയിലും തലയിടിപ്പിച്ചും ക്രൂരമായി മര്‍ദിച്ചും അഷ്‌കര്‍ തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നതായി ആമിന പറഞ്ഞു. സ്വത്ത് ലക്ഷ്യമിട്ടായിരുന്നു പീഡനമെന്നും പ്രതീക്ഷിച്ച പണം ലഭിക്കാതെ വന്നതോടെ തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായും ആമിനയുടെ മാതാവ് ഷജിലയും ആരോപിച്ചു.

തന്റെ മകന്‍ മുങ്ങിമരിച്ച സംഭവത്തിന് പിന്നിലും അഷ്‌കറാണെന്ന് ഷജില സംശയം പ്രകടിപ്പിച്ചു. നീന്തല്‍ അറിയാവുന്ന കുട്ടി മുങ്ങി മരിക്കാന്‍ സാധ്യതയില്ലെന്നും അന്ന് പരാതി നല്‍കിയിട്ടും പൊലിസ് അവഗണിച്ചതായും അവര്‍ പറഞ്ഞു. സംഭവത്തില്‍ അഷ്‌കറിനെതിരെ പൊലിസ് സ്റ്റേഷനില്‍ പുതിയ പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.

അതിനിടെ, ഒന്നര വയസുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയായ അഷ്‌കറിനെ പൊലിസ് എസ്.സി/എസ്.ടി വകുപ്പുകള്‍ കൂടി ചുമത്തിയിട്ടുണ്ട്. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ ക്രൂരമായ പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കുട്ടിയുടെ ശരീരത്തില്‍ 91 മുറിവുകളുണ്ടായിരുന്നതായും ഏഴ് വാരിയെല്ലുകളും രണ്ട് കൈകളും ഒടിഞ്ഞ നിലയിലായിരുന്നുവെന്നും കണ്ടെത്തി.

തലയിലേറ്റ ആന്തരിക രക്തസ്രാവമാണ് മരണകാരണം. ഒരുമിച്ച് ജീവിക്കാന്‍ കുട്ടി തടസ്സമാകുമെന്ന് കരുതിയാണ് ക്രൂരത കാണിച്ചതെന്ന് പ്രതി സമ്മതിച്ചു. ക്രൂരതയ്ക്ക് ഒത്താശ ചെയ്തതിനും പ്രേരണാകുറ്റത്തിനും കുട്ടിയുടെ അമ്മ അഖിലയെയും പൊലിസ് പ്രതി ചേര്‍ത്തിട്ടുണ്ട്. കേസ് അന്വേഷണം നെടുമങ്ങാട് ഡിവൈ.എസ്.പി ബൈജു കുമാര്‍ ഏറ്റെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button