വിശാഖപട്ടണത്ത് സ്റ്റീൽ പ്ലാന്‍റിൽ സ്ഫോടനം; ഉരുകിയ ലോഹം ദേഹത്ത് വീണ് 8 തൊഴിലാളികൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള വിശാഖ് സ്റ്റീൽ പ്ലാന്‍റിൽ ഉരുകിയ ലോഹം വീണ് എട്ട് തൊഴിലാളികൾ മരിച്ചു. ആറ് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഉരുകിയ ലോഹം അടങ്ങിയ വലിയ ബക്കറ്റ് സ്ഥാനം തെറ്റി താഴെ വീഴുകയായിരുന്നു. സ്റ്റീൽ പ്ലാന്‍റിലെ എസ്.എം.എസ്-1ൽ സ്പോടനവും തീപിടുത്തവുമുണ്ടായി. അപ്പോളാണ് വളരെ ഉയർന്ന താപനിലയിൽ സ്റ്റീൽ വഹിച്ചിരുന്ന ലാഡിൽ പൊട്ടിത്തെറിച്ച് ഉരുകിയ ലോഹം ചോർന്നൊലിച്ച് അപകടം ഉണ്ടായത്. ഉരുകിയ ഇരുമ്പ് ഏകദേശം 1600 ഡിഗ്രി സെൽഷ്യസ് വരെ ചൂടുള്ളതാണെന്ന് അധികൃതർ പറഞ്ഞു.
അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർക്ക് 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. 2012ലെ ഓക്സിജൻ പ്ലാന്‍റിൽ ഉണ്ടായ വൻ സ്ഫോടത്തിൽ 16 തൊഴിലാളികൾ മരിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ തീപിടുത്തമാണിത്.





