കടലിനടിയിൽ ഭീമൻ മൃഗങ്ങളും ആദിമ മനുഷ്യന്റെ അവശിഷ്ടങ്ങളും; ഞെട്ടി ശാസ്ത്രലോകം

ഇന്തോനേഷ്യയിലെ ജാവ കടലിനടിയിൽ നിന്നും മനുഷ്യചരിത്രത്തെ മാറ്റിമറിക്കുന്ന വിസ്മയകരമായ കണ്ടെത്തൽ. സമുദ്രനിരപ്പിൽ നിന്ന് ഏറെ താഴെയായി ഒളിഞ്ഞിരുന്ന 1,40,000 വർഷം പഴക്കമുള്ള ഒരു നഷ്ടപ്പെട്ട ലോകത്തിന്റെ അവശിഷ്ടങ്ങളാണ് ശാസ്ത്രലോകം ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. ആദിമ മനുഷ്യ വിഭാഗമായ ‘ഹോമോ എറെക്റ്റസിന്റെ’ (Homo erectus) തലയോട്ടി ഭാഗങ്ങളും, അത്യപൂർവ്വമായ ഭീമാകാരമായ മൃഗങ്ങളുടെ ആറായിരത്തിലധികം ഫോസിലുകളുമാണ് ഇന്തോനേഷ്യൻ തീരത്തെ മധുര കടലിടുക്കിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. കടലിനടിയിലെ നഷ്ടപ്പെട്ട ‘സുന്ദാലാൻഡ്’ഇന്ന് കടൽ മൂടിക്കിടക്കുന്ന ഈ പ്രദേശം 1.4 ലക്ഷം വർഷങ്ങൾക്ക് മുമ്പ് വിശാലമായ കരഭൂമിയായിരുന്നു എന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ശാസ്ത്രലോകം ‘സുന്ദാലാൻഡ്’ എന്ന് വിളിക്കുന്ന ഈ പുരാതന ഭൂഖണ്ഡം തെക്കുകിഴക്കൻ ഏഷ്യൻ ദ്വീപുകളെ വൻകരയുമായി ബന്ധിപ്പിച്ചിരുന്ന ഒരു വലിയ പുൽമേടായിരുന്നു. അക്കാലത്ത് സമുദ്രനിരപ്പ് ഇന്നത്തേക്കാൾ 100 മീറ്ററിലധികം താഴെയായിരുന്നു. അതിലൂടെ ഒഴുകിയിരുന്ന പുരാതന ‘സോളോ നദി’യുടെ തീരങ്ങളിലാണ് ആദിമ മനുഷ്യരും വൈവിധ്യമാർന്ന ജീവജാലങ്ങളും ഒത്തുചേർന്ന് ജീവിച്ചിരുന്നത്.കണ്ടെത്തിയത് 36ലധികം ജീവിവർഗങ്ങളെഹോമോ എറെക്റ്റസ് മനുഷ്യന്റെ രണ്ട് തലയോട്ടി ഭാഗങ്ങൾക്ക് പുറമെ, 36 വ്യത്യസ്ത ജീവിവർഗങ്ങളിൽ നിന്നുള്ള 6,000ത്തിലധികം ഫോസിലുകളാണ് ഇവിടെനിന്ന് കണ്ടെടുത്തത്. 13 അടിയോളം ഉയരമുണ്ടിരുന്ന ആനകളോട് സാമ്യമുള്ള ഭീമൻ സ്റ്റെഗോഡോണുകൾ, കൊമോഡോ ഡ്രാഗണുകൾ, കാട്ടുപോത്തുകൾ, മാൻ, മുതലകൾ, നദീതീര സ്രാവുകൾ, ആമകൾ എന്നിവയുടെ ഫോസിലുകൾ ഇതിൽ ഉൾപ്പെടുന്നു. തെക്കുകിഴക്കൻ ഏഷ്യയിൽ കടലിനടിയിൽ നിന്നും ഇത്തരത്തിൽ ആദിമ മനുഷ്യന്റെ ഫോസിലുകൾ കണ്ടെത്തുന്നത് ചരിത്രത്തിൽ ആദ്യമായാണ്.ആദിമ മനുഷ്യന്റെ വേട്ടയാടൽ രീതികൾകണ്ടെടുത്ത മൃഗങ്ങളുടെ എല്ലുകളിൽ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് വെട്ടിമാറ്റിയതിന്റെ കൃത്യമായ അടയാളങ്ങളുണ്ട്. ഇത് തെളിയിക്കുന്നത് അന്നത്തെ മനുഷ്യർ ആയുധങ്ങൾ ഉപയോഗിച്ച് വലിയ മൃഗങ്ങളെ വേട്ടയാടുകയും അവയുടെ മാംസവും മജ്ജയും ഭക്ഷണമാക്കുകയും ചെയ്തിരുന്നു എന്നാണ്. നെതർലാൻഡ്‌സിലെ ലൈഡൻ സർവ്വകലാശാലയിലെ പുരാവസ്തു ഗവേഷകനായ ഹരോൾഡ് ബെർഗൂയിസിന്റെ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിലാണ് ഈ സുപ്രധാന വിവരങ്ങൾ പുറത്തുവന്നത്. ജാവയിലെ ആദിമ മനുഷ്യർ ഒറ്റപ്പെട്ടു ജീവിച്ചവരായിരുന്നു എന്ന പഴയ ധാരണയെ തിരുത്തിക്കുറിക്കുന്നതാണ് പുതിയ കണ്ടെത്തലുകൾ.മണൽ വാരലിനിടെ തെളിഞ്ഞ ചരിത്രം2011ൽ ഭൂമി നികത്തൽ പദ്ധതികൾക്കായി ഇന്തോനേഷ്യയിലെ സുരബായയ്ക്ക് സമീപം കടലിൽ നിന്ന് മണൽ വാരിയെടുക്കുന്നതിനിടയിലാണ് ഈ ഫോസിലുകൾ ആദ്യമായി ലഭിച്ചത്. എന്നാൽ അടുത്തിടെ നടത്തിയ ശാസ്ത്രീയ പഠനങ്ങളിലൂടെയും ‘ഒപ്റ്റിക്കലി സ്റ്റിമുലേറ്റഡ് ലൂമിനസെൻസ്’ ഡേറ്റിങ് വഴിയുമാണ് ഇവയുടെ യഥാർഥ പഴക്കവും ചരിത്രപരമായ പ്രാധാന്യവും ശാസ്ത്രലോകം സ്ഥിരീകരിച്ചത്. പ്രശസ്ത ശാസ്ത്ര പ്രസിദ്ധീകരണങ്ങളായ ‘ക്വാട്ടർനറി എൻവയൺമെന്റ്സ് ആൻഡ് ഹ്യൂമൻസ്’, ‘സയൻസ് ഡയറക്ട്’ എന്നിവയിലൂടെയാണ് ഗവേഷകർ ഈ വിവരങ്ങൾ പുറത്തുവിട്ടത്.കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് മഞ്ഞുരുകുകയും സമുദ്രനിരപ്പ് ക്രമാതീതമായി ഉയരുകയും ചെയ്തതോടെയാണ് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഈ പുരാതന വൻകര പൂർണമായും കടലിനടിയിലായത്. ഒരു സാധാരണ മണൽ വാരൽ പ്രക്രിയയിലൂടെ മനുഷ്യചരിത്രത്തിലെ അറിയപ്പെടാതിരുന്ന ഒരു വലിയ അധ്യായമാണ് ഇപ്പോൾ ശാസ്ത്രലോകത്തിന് മുന്നിൽ തുറക്കപ്പെട്ടിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button