നമുക്ക് വേണ്ടിയും ആളുണ്ടെന്ന് തോന്നി, ജീവിക്കാൻ ബലം നൽകി; കോൺഗ്രസുകാരനാണെന്ന് പറഞ്ഞ് നടന്നതിൽ അഭിമാനിച്ച നിമിഷങ്ങളിൽ ഒന്നായിരുന്നു അത്’: സലിംകുമാര്‍ അന്ന് പറഞ്ഞത്
‘
സലിംകുമാറിനെ നടനെന്ന പോലെ തന്നെ മലയാളികൾ ഓർക്കുന്നത് കൃത്യമായ രാഷ്ട്രീയ നിലപാടുകളുടെ പേരിൽ കൂടിയാണ്. തൻ്റെ രാഷ്ട്രീയം തുറന്നുപറയാൻ അദ്ദേഹം ഒരുകാലത്തും മടിച്ചില്ല. നിയമസഭാ തിരഞ്ഞെടുപ്പിലും അത് കഴിഞ്ഞുള്ള വി.ഡി സതീശന്റെ സ്വീകരണ പരിപാടിയിലും അദ്ദേഹം നിറസാന്നിധ്യമായി. വി.ഡി സതീശൻ്റെ തെരഞ്ഞെടുപ്പുകളിലൊക്കെയും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുന്നത് സലിം കുമാറായിരുന്നു. താനൊരു കോണ്‍ഗ്രസുകാരനാണെന്നും കെ.കരുണാകരനോട് ആരാധനയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോണ്‍ഗ്രസുകാരനാണെന്നും ഐ ഗ്രൂപ്പുകാരനാണെന്നും താന്‍ എല്ലായിടത്തും പറയാറുണ്ട്. അതിന്റെ പേരില്‍ ഒരുപാടു നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നും സലിംകുമാര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. “എന്‍റെ അച്ഛന്‍ കോണ്‍ഗ്രസുകാരനായതിന്‍റെ പേരിലാണ് ഞാനും കോണ്‍ഗ്രസുകാരനായത്. അച്ഛന്‍ ചെറുപ്പത്തില്‍ എന്നെ ജാഥയ്ക്കും സമ്മേളനങ്ങള്‍ക്കും കൊണ്ടുപോകുമായിരുന്നു. കെ.കരുണാകരനോട് വലിയ ഇഷ്ടമായിരുന്നു എനിക്ക്. അദ്ദേഹത്തിന്റെ പ്രസംഗങ്ങളോട് ഇഷ്ടമായിരുന്നു. ആരാധനയുണ്ടായിരുന്നു. കൊച്ചുകുട്ടിയായിരുന്നപ്പോള്‍ ഒരു ദിവസം അച്ഛന്‍ പറഞ്ഞു, ഇന്ന് ക്ലാസില്‍ പോകേണ്ടെന്ന്. ഒരാള്‍ക്ക് മാലയിടാനുണ്ടെന്ന് പറഞ്ഞു. അന്ന് രാജന്‍ കേസിന്റെ വിസ്താരം നടക്കുന്ന സമയമാണ്. കെ.കരുണാകരന്‍ ഞങ്ങളുടെ നാട്ടില്‍ വരുന്നുണ്ടായിരുന്നു. അച്ഛന്‍ എന്നെയും കൊണ്ടുപോയി. എല്ലാവരും നോട്ട് മാലയിടുന്നുണ്ട്. ഈ പൈസ കേസ് നടത്താനായിരുന്നു. അന്ന് ഞാന്‍ ഒരു നോട്ട് മാലയിട്ടു. അന്ന് അദ്ദേഹം എന്റെ കവിളില്‍ തലോടി. അന്ന് മുതല്‍ ഞാനൊരു കരുണാകര ഭക്തനായി മാറി”- സലിംകുമാര്‍ പറഞ്ഞു. പറവൂര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്റിന്റെ കല്ലിടല്‍ കര്‍മത്തിന് കരുണാകരന്‍ വരുന്നുണ്ടെന്ന് അറിഞ്ഞ് താന്‍ പോയിരുന്നുവെന്നും സലിംകുമാര്‍ പറഞ്ഞു. അന്ന് പറവൂര്‍ എം.എല്‍.എ എന്‍. ശിവന്‍പിള്ളയായിരുന്നു അധ്യക്ഷ പ്രസംഗം. കരുണാകരന്‍ ഉദ്ഘാടനവും. അധ്യക്ഷ പ്രസംഗത്തില്‍ അസാധ്യമായ ശിവന്‍പിള്ള തമാശ പറഞ്ഞ് എല്ലാവരെയും ചിരിപ്പിച്ചു. കരുണാകരന്‍ ഇനിയെന്ത് പറയുമെന്ന് ഓര്‍ത്തു സങ്കടം തോന്നി. പക്ഷെ കരുണാകരന്‍ പ്രസംഗത്തില്‍ ശിവന്‍പിള്ളയെ കടത്തിവെട്ടി. അത്രയും ഹ്യൂമറായിരുന്നു. അതോടെ ആരാധന ഇരട്ടിയായെന്നും സലിംകുമാര്‍ പറഞ്ഞു. “രമേശ് ചെന്നിത്തലയോടും ഇഷ്ടമാണ്. ഞാന്‍ കോണ്‍ഗ്രസുകാരനാണെന്നും ഐ ഗ്രൂപ്പുകരനാണെന്നും എല്ലായിടത്തും പറയാറുണ്ട്. അതിന്റെ പേരില്‍ ഒരുപാട് നഷ്ടങ്ങളുമുണ്ടായിട്ടുണ്ട്. അതിനി പറഞ്ഞിട്ട് കാര്യവുമില്ല. എനിക്ക് വന്ന് ചേരാത്ത ഒന്നിനെയും ഞാന്‍ നഷ്ടങ്ങളായി കണ്ടിട്ടില്ല. സിനിമയിലെ അവസരങ്ങള്‍ മാത്രമല്ല, ഒരുപാട് കാര്യങ്ങളില്‍ നിന്ന് കോണ്‍ഗ്രസുകാരനായതിന്റെ പേരില്‍ എന്നെ മാറ്റിനിര്‍ത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ല. ഞാന്‍ അതിന് പറ്റിയ ആളല്ല. സിനിമാക്കാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കുന്നതാണ് നല്ലത്. അമിതാഭ് ബച്ചന്‍ പോലും പരാജയമായിരുന്നു”- സലിംകുമാര്‍ പറഞ്ഞു. തന്റെ അസുഖം തീവ്രമായ കാലത്ത് രമേശ് ചെന്നിത്തലയും മറ്റ് നേതാക്കളും സഹായിച്ചതും അദ്ദേഹം പിന്നീട് ഓർത്തിരുന്നു. ആശുപത്രിയിൽ ചെന്നിത്തല നേരിട്ട് എത്തി ആശ്വസിപ്പിച്ചതും സഹായങ്ങൾ ചെയ്തതായും അദ്ദേഹം പറഞ്ഞു. നമുക്ക് വേണ്ടി ആളുകളുണ്ടെന്ന് തോന്നി, ജീവിക്കാൻ ബലം നൽകുന്ന സന്ദർഭമാണ്. കോൺഗ്രസുകാരനാണെന്ന് പറഞ്ഞ് താൻ നടന്നതിൽ അഭിമാനിച്ച നിമിഷങ്ങളിൽ ഒന്നായിരുന്നു അതെന്നും സലിംകുമാര്‍ പറഞ്ഞു





