14 വർഷത്തെ ഇടവേളക്ക് ശേഷം പാസ്പോർട്ട് ഫീസ് വർധന; വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: രാജ്യത്ത് പാസ്പോർട്ട് ഫീസ് വർധിപ്പിച്ചത് 14 വർഷത്തെ ഇടവേളക്ക് ശേഷമെന്ന് കേന്ദ്ര സർക്കാർ. പാസ്പോർട്ട് സേവനങ്ങളുടെ ചെലവ്, പ്രവർത്തനപരമായ ആവശ്യകതകൾ, സേവന നിലവാരം എന്നിവ സമഗ്രമായി വിലയിരുത്തിയാണ് 67 ശതമാനം ഫീസ് വർധനവ് പരിഷ്കരിച്ചതെന്ന് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് ലോക്സഭയെ അറിയിച്ചു. പുതിയ ഭേദഗതി പ്രകാരം സാധാരണ പാസ്പോർട്ട് ഫീസ് 1,500 രൂപയിൽ നിന്ന് 2,500 രൂപയായാണ് ഉയർത്തിയത്. പുതിയ നിരക്കുകൾ 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.പാസ്പോർട്ട് ഫീസ് ഘടനയിൽ വരുത്തിയ മാറ്റങ്ങൾ സംബന്ധിച്ച് ലോക്സഭയിൽ നൽകിയ എഴുതി തയാറാക്കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 2012ന് ശേഷം കഴിഞ്ഞ 14 വർഷത്തിനിടയിൽ സേവന വിതരണച്ചെലവിലും വിവിധ ഘടകങ്ങളിലും ഉണ്ടായ വൻ വർധനവാണ് ഫീസ് കൂട്ടാൻ നിർബന്ധിതമാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.പാസ്പോർട്ട് (ഭേദഗതി) ചട്ടങ്ങൾ, 2026 പ്രകാരമാണ് സർക്കാർ ഫീസ് ഘടന പരിഷ്കരിച്ചത്. ഇതുപ്രകാരം 36 പേജുള്ള സാധാരണ പുതിയ പാസ്പോർട്ടിനുള്ള അപേക്ഷാ ഫീസ് 1,500 രൂപയിൽ നിന്ന് 2,500 രൂപയായാണ് വർധിപ്പിച്ചത്. പാസ്പോർട്ട് ആക്ട് 1967ലെ സെക്ഷൻ 5(1), പാസ്പോർട്ട് റൂൾസ് 1980 ലെ റൂൾ 8 എന്നിവ പ്രകാരമാണ് പാസ്പോർട്ട് അപേക്ഷകൾക്കൊപ്പം നിശ്ചിത ഫീസ് ഈടാക്കാനുള്ള വ്യവസ്ഥകളുള്ളത്.പാസ്പോർട്ട് സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി നിരവധി സുപ്രധാന പദ്ധതികളാണ് കേന്ദ്രസർക്കാർ നടപ്പിലാക്കുന്നത്. അപ്ഗ്രേഡ് ചെയ്ത പാസ്പോർട്ട് സേവാ പ്രോഗ്രാം (PSP) പതിപ്പ് 2.0 നടപ്പിലാക്കൽ, ഇ-പാസ്പോർട്ട് സംവിധാനത്തിലേക്കുള്ള മാറ്റം. ഈ മാറ്റങ്ങൾ പാസ്പോർട്ട് സേവനങ്ങളുടെ ഗുണനിലവാരവും സുരക്ഷയും കാര്യക്ഷമതയും ഗണ്യമായി വർധിപ്പിച്ചു. അതേസമയം, ഇത് സേവന വിതരണച്ചെലവ് വർധിക്കാനും കാരണമായി എന്ന് കേന്ദ്രം വ്യക്തമാക്കി.ഇതിന് മുൻപും പലപ്പോഴായി പാസ്പോർട്ട് ഫീസിൽ ഗണ്യമായ വർധനവുകൾ വരുത്തിയിട്ടുണ്ടെന്ന് സർക്കാർ സഭയെ അറിയിച്ചു. 1970 മുതൽ ഇതുവരെയുള്ള ഫീസ് വർദ്ധനവിന്റെ ചരിത്രം പരിശോധിച്ചാൽ രാജ്യത്ത് പാസ്പോർട്ട് ഫീസ് ഘടനയിൽ സംഭവിച്ച മാറ്റങ്ങൾ വ്യക്തമാകും.4 വർഷത്തെ ഇടവേളക്ക് ശേഷമാണ് 1971ൽ പാസ്പോർട്ട് ഫീസിൽ ആദ്യകാലങ്ങളിൽ പ്രധാനപ്പെട്ട ഒരു വർധനവ് രേഖപ്പെടുത്തിയത്. ഈ കാലയളവിൽ 67 ശതമാനത്തിന്റെ വർധനവാണ് ഫീസിൽ ഉണ്ടായത്. 9 വർഷത്തെ ഇടവേളക്ക് ശേഷം 1980ൽ ഫീസ് വീണ്ടും ഇരട്ടിയായി. ഈ കാലയളവിൽ 100 ശതമാനത്തിന്റെ വർധനവാണ് സർക്കാർ ഏർപ്പെടുത്തിയത്. പാസ്പോർട്ട് ഫീസ് ചരിത്രത്തിലെ ഏറ്റവും വലിയ വർധനവുകളിൽ ഒന്ന് രേഖപ്പെടുത്തിയത് 1993ലായിരുന്നു. 13 വർഷത്തെ ഇടവേളക്ക് ശേഷം 500 ശതമാനത്തിന്റെ വർധനവാണ് അന്ന് ഫീസിൽ വരുത്തിയത്. 9 വർഷത്തെ ഇടവേളക്ക് ശേഷം 2002ൽ വീണ്ടും ഫീസ് ഘടന പരിഷ്കരിച്ചു. അന്ന് 233 ശതമാനത്തിന്റെ വർധനവാണ് പാസ്പോർട്ട് ഫീസിൽ രേഖപ്പെടുത്തിയത്. 10 വർഷത്തെ ഇടവേളക്ക് ശേഷം 2012ൽ 50 ശതമാനത്തിന്റെ വർധനവാണ് ഫീസിൽ വരുത്തിയത്.ഈ മുൻകാല കണക്കുകളുടെയും ദീർഘകാല ഇടവേളകളുടെയും തുടർച്ചയായാണ് 14 വർഷത്തിന് ശേഷം 2026ൽ വീണ്ടും പാസ്പോർട്ട് ഫീസ് സർക്കാർ പരിഷ്കരിച്ചിരിക്കുന്നത്. 36 പേജുള്ള സാധാരണ പുതിയ പാസ്പോർട്ടിന്റെ അപേക്ഷാ ഫീസ് 1,500 രൂപയിൽ നിന്ന് 2,500 രൂപയായിട്ടാണ് ഈ വർഷം ഉയർത്തിയത്.സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും, പാസ്പോർട്ട് സേവാ പ്രോഗ്രാം (PSP) പതിപ്പ് 2.0, ഇ-പാസ്പോർട്ട് തുടങ്ങിയ ആധുനിക സംവിധാനങ്ങൾ നടപ്പിലാക്കുന്നതിനുമുള്ള പ്രവർത്തനച്ചെലവ് വർദ്ധിച്ചതാണ് ഇത്തരം ഫീസ് പരിഷ്കരണങ്ങൾക്ക് കാരണമായി കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്.





