വലകാത്ത് സിമോൺ, വലകുലുക്കി ഒയാർസബാൽ; ഓസ്ട്രിയയെ 3-0 ന് തകർത്ത് സ്പെയിൻ പ്രീ ക്വർട്ടറിൽ

ലോസ് ആഞ്ചലസ്: ഗ്രൂപ്പ് ഘട്ടത്തിൽ പൂർണ്ണമായി ഫോമിലേക്ക് ഉയരാതിരുന്ന യൂറോപ്യൻ ചാമ്പ്യന്മാർ യഥാർത്ഥ പോരാട്ടം നോക്കൗട്ടിൽ തന്നെയെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. 2026 ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടർ ലക്ഷ്യമിട്ടിറങ്ങിയ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഓസ്ട്രിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് സ്പെയിൻ പ്രീക്വാർട്ടറിലേക്ക് (റൗണ്ട് ഓഫ് 16) കുതിച്ചു. സൂപ്പർ താരം മൈ​ക്ക​ൽ ഒ​യാ​ർ​സ​ബാ​ലിന്റെ ഇരട്ട ഗോളുകളും പെഡ്രോ പോറോയുടെ ഒരു ഗോളുമാണ് സ്പെയിന് അനായാസ വിജയം സമ്മാനിച്ചത്. 2010-ൽ ലോകകിരീടം ചൂടിയതിന് ശേഷം ഇതാദ്യമായാണ് സ്പെയിൻ ഒരു ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ വിജയം സ്വന്തമാക്കുന്നത് എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ലോസ് ആഞ്ചലസിലെ സോഫി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ ഒടുക്കം വരെ സ്പെയിനിന്റെ സമ്പൂർണ്ണ ആധിപത്യമാണ് കാണാൻ സാധിച്ചത്. രണ്ടാം മിനിറ്റിൽ തന്നെ യുവതാരം ലമീൻ യമാലിലൂടെ സ്പെയിൻ ഓസ്ട്രിയൻ പ്രതിരോധത്തിന് ആദ്യ അപായ സൂചന നൽകി. കളിയിലുടനീളം ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ തന്ത്രങ്ങൾക്കൊപ്പം ഓസ്ട്രിയൻ നിരയ്ക്ക് പൊരുതാൻ പോലുമായില്ല. മത്സരത്തിന്റെ 36-ാം മിനിറ്റിലാണ് സ്പെയിൻ ആദ്യ ഗോൾ കണ്ടെത്തുന്നത്. ലെഫ്റ്റ് ബാക്ക് മാർക് കുക്കുറെല്ല ബോക്സിനുള്ളിലേക്ക് നൽകിയ മനോഹരമായ കട്ട് ബാക്ക് പന്ത് ഒയാർസബാൽ അതീവ ശാന്തതയോടെ ഓസ്ട്രിയൻ ഗോൾകീപ്പർ അലക്സാണ്ടർ ഷ്ലാഗറെ മറികടന്ന് വലയിലാക്കുകയായിരുന്നു (1-0). ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ അലക്സ് ബയേനയുടെ ഫ്രീകിക്ക് ക്രോസ്ബാറിൽ തട്ടി തെറിച്ചതും തൊട്ടുപിന്നാലെ യമാലിന്റെ ഷോട്ട് കീപ്പർ തടുത്തതും ഓസ്ട്രിയയുടെ ഭാഗ്യം കൊണ്ടാണ് കൂടുതൽ ഗോളുകളിലേക്ക് പോകാതിരുന്നത്. രണ്ടാം പകുതിയിലും സ്പെയിൻ ആക്രമണത്തിന്റെ മൂർച്ച കൂട്ടി. 66-ാം മിനിറ്റിൽ സ്പെയിൻ തങ്ങളുടെ ലീഡ് രണ്ടാക്കി ഉയർത്തി. കുക്കുറെല്ല നൽകിയ പാസിൽ നിന്ന് അലക്സ് ബയേന ബോക്സിലേക്ക് ഉയർത്തി നൽകിയ പന്തിലേക്ക് ടോട്ടനം താരം പെഡ്രോ പോറോ തകർപ്പൻ ഹെഡ്ഡറിലൂടെയാണ് സ്പെയിന്റെ രണ്ടാം ഗോൾ നേടിയത് (2-0). പോറോയുടെ ആദ്യ അന്താരാഷ്ട്ര ഗോൾ കൂടിയായിരുന്നു ഇത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ കളി പൂർണ്ണമായും സ്പെയിൻ കൈപ്പിടിയിലൊതുക്കി. 89-ാം മിനിറ്റിൽ കുക്കുറെല്ലയുടെ മറ്റൊരു പ്രതിരോധം തകർക്കുന്ന പാസിൽ നിന്ന് ഒയാർസബാൽ തന്റെ മത്സരത്തിലെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും കുറിച്ചു (3-0). ഈ ടൂർണമെന്റിൽ ഒയാർസബാലിന്റെ ഗോൾ സമ്പാദ്യം ഇതോടെ നാലായി ഉയർന്നു. മുന്നേറ്റ നിര തിളങ്ങിയപ്പോൾ സ്പെയിനിന്റെ പ്രതിരോധ കോട്ടയും പുതിയ ചരിത്രം കുറിച്ചു. ഈ ലോകകപ്പിൽ കളിച്ച നാല് മത്സരങ്ങളിലും ഒരു ഗോൾ പോലും വഴങ്ങാതെയാണ് ലാ റോജ മുന്നേറുന്നത്. ഇതോടെ 2010-ൽ ഇതിഹാസ ഗോൾകീപ്പർ ഇക്കർ കസിയസ് സ്ഥാപിച്ച ക്ലീൻ ഷീറ്റ് റെക്കോർഡ് നിലവിലെ ഗോൾകീപ്പർ ഉനായ് സിമോൺ മറികടന്നു. പ്രതിരോധത്തിൽ യുവതാരം പൗ കുബാർസിയും അയ്മെറിക് ലപോർട്ടും ചേർന്ന സഖ്യം ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ ജോഡിയായി മാറിക്കഴിഞ്ഞു. തങ്ങളുടെ പ്രൊഫഷണൽ ശൈലിയിലൂടെ എതിരാളികൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയാണ് സ്പെയിൻ കളം വിട്ടത്. ജൂലൈ 6-ന് ടെക്സാസിലെ ഡള്ളസിൽ വെച്ച് നടക്കുന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ പോർച്ചുഗലോ ക്രോയേഷ്യയോ ആയിരിക്കും സ്പെയിനിന്റെ അടുത്ത എതിരാളികൾ. ഭാവനയും കൃത്യതയും ഒത്തുചേർന്ന ഈ പ്രകടനത്തോടെ സ്പെയിൻ ഈ ലോകകപ്പിലെ തങ്ങളുടെ കിരീട സാധ്യതകൾ കൂടുതൽ ഉറപ്പിച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button