ത്രിരാഷ്ട്ര ഏകദിന പരമ്പര; ഇന്ത്യ എ ചാമ്പ്യൻമാർ, ശ്രീലങ്ക എയെതോൽപ്പിച്ചത് 66 റൺസിന്
ധാംബുള്ള: ത്രിരാഷ്ട്ര ഏകദിന പരമ്പരയിൽ ശ്രീലങ്ക എയെ തോൽപ്പിച്ച് ഇന്ത്യ എ ചാമ്പ്യൻമാർ. ഇന്ത്യ എ ഉയർത്തിയ 378 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്ക എയുടെ പോരാട്ടം 47.1 ഓവറിൽ 311ൽ അവസാനിച്ചു. 62 റൺസ് നേടിയ വഞ്ജു സഹനാണ് ആതിഥേയ നിരയിലെ ടോപ് സ്‌കോറർ. ഇന്ത്യക്കായി യാഷ് താക്കൂറും വിപ്രാജ് നിഗവും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ധാംബുള്ളയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ വൈഭവ് സൂര്യവംശിയുടെ (29 പന്തിൽ 94) വെടിക്കെട്ട് ബാറ്റിങ് കരുത്തിലാണ് മികച്ച ടോട്ടൽ പടുത്തുയർത്തിയത്. ക്യാപ്റ്റൻ തിലക് വർമ അർധ സെഞ്ച്വറിയുമായി (90 പന്തിൽ 67) മികച്ച പിന്തുണ നൽകി. ഫൈനലിൽ തുടക്കം മുതൽ തകർത്തടിച്ച വൈഭവ് 11 പന്തിൽ അർധ സെഞ്ച്വറിയുമായി ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റിലെ വേഗമേറിയ അർധ സെഞ്ചുറിയെന്ന ലോക റെക്കോഡാണ് 14 കാരൻ സ്വന്തം പേരിലാക്കിയത്. എട്ട് സിക്സും 10 ഫോറും ഉൾപ്പെടുന്നതായിരുന്നു സൂര്യവംശിയുടെ ഇന്നിങ്‌സ്. ഓപ്പണിംഗ് വിക്കറ്റിൽ പ്രായൻഷ് ആദ്യക്കൊപ്പം(39) 132 റൺസ് ചേർത്ത ശേഷമാണ് സൂര്യവംശി മടങ്ങിയത്. സൂര്യവംശി ക്രീസിലുള്ളപ്പോൾ ഒരു ഘട്ടത്തിൽ ഇന്ത്യയുടെ പ്രൊജക്റ്റഡ് സ്‌കോർ 950 വരെയായിരുന്നു. തിലകിന് പുറമെ ഋതുരാജ് ഗെയ്കവാദ് (40), കുമാർ കുശാഗ്ര (39 പന്തിൽ 36), അനുകൂൽ റോയ് (15 പന്തിൽ 39) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിങിൽ ശ്രീലങ്ക എയുടെ തുടക്കം മികച്ചതായില്ല. 28 റൺസിൽ നിൽക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. മൂന്ന് റൺസെടുത്ത ആവിഷ്‌ക ഫെർണാണ്ഡയെ യാഷ് താക്കൂറാണ് മടക്കിയത്.




