പ്രസവത്തിന് പിന്നാലെ കുഞ്ഞിൻ്റെ ശ്വാസം നിലച്ചു; വെല്ലുവിളി നിറഞ്ഞ നിമിഷമായിരുന്നു, സമയം വൈകി, ഒടുവിൽ ഞാനത് ചെയ്തു; ഉണർന്ന് പ്രവർത്തിച്ച് ഡോക്ടർ, കയ്യടിച്ച് സോഷ്യൽ മീഡിയ
‘
പ്രസവം വിജയകരമായി പൂർത്തിയായ സന്തോഷത്തിലായിരുന്നു മെഡിക്കൽ സംഘം ഉൾപ്പെടെ എല്ലാവരും. പക്ഷെ ഒരു നിമിഷം എല്ലാം നിശബ്ദം. കുഞ്ഞ് കരയുകയോ ശ്വസിക്കുകയോ ചെയ്യുന്നില്ല. ഓക്സിജൻ സപ്പോർട്ട് ഉൾപ്പെടെയുള്ള പ്രാഥമിക സൗകര്യങ്ങൾ നൽകിയെങ്കിലും കുഞ്ഞിന്റെ നില മെച്ചപ്പെട്ടിരുന്നില്ല. എന്നാൽ, അത്തരം സാഹചര്യത്തിൽ ഒരു വനിതാ ഡോക്ടർ നടത്തിയ ഇടപെടലാണ് ഇപ്പോൾ സോഷ്യൽമീഡിയ ചർച്ച ചെയ്യുന്നത്. ഉത്തർപ്രദേശിലെ സഹാരൻപൂരിലുള്ള നനൗത കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് സംഭവം. ദാദൻപൂർ സ്വദേശിയായ ആയിഷയെ പ്രസവവേദനയെത്തുടർന്ന് തിങ്കളാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവം വിജയകരമായിരുന്നെങ്കിലും, കുഞ്ഞ് കരയുകയോ ശ്വാസമെടുക്കുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുകയോ ചെയ്യാതിരുന്നതിനെ തുടർന്ന് മെഡിക്കൽ സംഘം ആശങ്കയിലായി. കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർ ഉടൻ തന്നെ കൃത്രിമ ശ്വാസോച്ഛ്വാസം നൽകാൻ തീരുമാനിക്കുകയായിരുന്നു. ഈ നിമിഷങ്ങളുടെ വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. സമയം നിർണായകമാണെന്ന് തിരിച്ചറിഞ്ഞ ഡോ. റുമ കുഞ്ഞിന് വായ് വഴി ശ്വാസം നൽകാൻ തീരുമാനിച്ചു. നവജാത ശിശുവിന്റെ മുഖത്ത് ഒരു വെള്ളത്തുണി വെച്ചുകൊണ്ട് കുഞ്ഞിന് വായോട് വായ വെച്ച് കൃത്രിമ ശ്വാസം നൽകുന്നത് വീഡിയോയിൽ കാണാം. എന്നിട്ടും കുഞ്ഞ് പ്രതികരിക്കാതിരുന്നപ്പോൾ, അവർ കുഞ്ഞിന്റെ നെഞ്ചിൽ അമർത്തിയും പുറത്ത് പലതവണ തട്ടിയും അടിയന്തിര രക്ഷാപ്രവർത്തനം തുടർന്നു. നിരവധിതവണ നടത്തിയ പരിശ്രമങ്ങൾക്ക് ശേഷമാണ് കുഞ്ഞ് ശ്വാസമെടുക്കുകയും കരയുകയും ചെയ്തത്. ‘വെല്ലുവിളി നിറഞ്ഞ നിമിഷമായിരുന്നു. കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചിരുന്നെങ്കിൽ അവിടെ എത്തുമ്പോഴേക്കും സമയം വൈകുമായിരുന്നു. അതുകൊണ്ട് അവിടെ തന്നെ പരമാവധി ശ്രമിക്കുമെന്ന് ഞാൻ തീരുമാനിച്ചു,’ ഡോ. റുമ പറഞ്ഞു. റുമയ്ക്ക് അഭിനന്ദനവുമായി നിരവധിപേരാണ് രംഗത്തെത്തിയത്. കുഞ്ഞ് ജനിച്ച് കഴിഞ്ഞുള്ള ആദ്യത്തെ ഏതാനും മിനിറ്റുകൾ വളരെ നിർണായകമാണെന്ന് മെഡിക്കൽ വിദഗ്ധർ പറയുന്നു. തലച്ചോറിലേക്കുള്ള ഓക്സിജൻ വിതരണം ഉടൻ തന്നെ ആരംഭിക്കേണ്ടതുണ്ട്. ഇതിലുണ്ടാകുന്ന ചെറിയൊരു താമസം പോലും നവജാത ശിശുവിന്റെ ജീവന് തന്നെ ഭീഷണിയായേക്കാമെന്നും പറയുന്നു.




