ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വൈകിയുള്ള വിജയ ഗോൾ; സെനഗലിനെതിരെ ബെൽജിയത്തിന് പെനാൽറ്റി ലഭിച്ചതെങ്ങനെ?
സിയാറ്റിൽ: 2026 ഫിഫ ലോകകപ്പിലെ റൗണ്ട് ഓഫ് 32ലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നായിരുന്നു ബെൽജിയവും സെനഗലും തമ്മിൽ നടന്നത്. തുടക്കത്തിൽ 2-0ന് പിന്നിൽ നിന്ന ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയ ബെൽജിയം അധിക സമയത്ത് 3-2ന് വിജയിക്കുകയായിരുന്നു. യൂറി ടിലെമാൻസ് നേടിയ നിർണായക പെനാൽറ്റി ഗോളാണ് ഈ മത്സരത്തിന്റെ വിധി മാറ്റിയെഴുതിയത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വൈകിയുള്ള വിജയ ഗോൾ എന്ന നിലക്കും ആ ഗോൾ ചരിത്രത്താളുകളിൽ ഇടം പിടിച്ചു. മത്സരത്തിന്റെ അധിക സമയത്തിന്റെ അവസാന നിമിഷങ്ങളിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. സെനഗൽ താരം ലാമീൻ കാമറ, ബെൽജിയം മിഡ്‌ഫീൽഡർ യൂറി ടിലെമാൻസിനെ പെനാൽറ്റി ബോക്സിനുള്ളിൽ വെച്ച് ഫൗൾ ചെയ്യുകയായിരുന്നു. ബെൽജിയം താരം ഡോഡി ലുക്ബാക്കിയോയുടെ ഷോട്ട് ക്രോസ്ബാറിൽ തട്ടി പോകുന്നതിന് തൊട്ടുമുൻപായിട്ടാണ് കാമറ ടിലെമാൻസിന്റെ കണങ്കാലിൽ ഇടിച്ചു വീഴ്ത്തിയത്.ഫൗൾ നടന്നയുടനെ ഓൺ-ഫീൽഡ് റഫറിയായ സെയ്ദ് മാർട്ടിനെസ് പെനാൽറ്റി അനുവദിച്ചിരുന്നില്ല. എന്നാൽ വീഡിയോ അസിസ്റ്റന്റ് റഫറി ഗില്ലെർമോ പച്ചേക്കോയുടെ ഇടപെടലിനെ തുടർന്ന് റഫറി പിച്ചിലെ മോണിറ്റർ പരിശോധിക്കാൻ തീരുമാനിച്ചു. റീപ്ലേകളിൽ കാമറയുടെ ഫൗൾ വ്യക്തമായതോടെ റഫറി ബെൽജിയത്തിന് അനുകൂലമായി പെനാൽറ്റി വിധിക്കുകയായിരുന്നു. സെനഗൽ താരങ്ങൾ ശക്തമായി പ്രതിഷേധിക്കുകയും പെനാൽറ്റി വൈകിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെങ്കിലും റഫറി തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു.മത്സരത്തിന്റെ 124 മിനിറ്റും 44 സെക്കൻഡും പിന്നിട്ടപ്പോഴാണ് ടിലെമാൻസ് പെനാൽറ്റി കിക്കിലൂടെ പന്ത് വലയിലെത്തിച്ചത്. ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഒരു മത്സരത്തിൽ ഏറ്റവും വൈകി നേടുന്ന വിജയ ഗോൾ എന്ന അപൂർവ റെക്കോർഡും ഇതോടെ ഈ താരം സ്വന്തമാക്കി. ഈ നാടകീയ വിജയത്തോടെ ബെൽജിയം ടൂർണമെന്റിന്റെ പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടുകയും ചെയ്തു. മികച്ച പ്രകടനം പുറത്തെടുത്തിട്ടും ദൗർഭാഗ്യകരമായ ഈ പെനാൽറ്റി തീരുമാനത്തിലൂടെ സെനഗലിന് ലോകകപ്പിൽ നിന്ന് പുറത്തുപോകേണ്ടി വന്നു.





