അലന്റെ സെഞ്ച്വറിയിൽ കൊൽക്കത്തക്ക് ജയം; ഡൽഹിയെ തകർത്തത് എട്ട് വിക്കറ്റിന്
കൊൽക്കത്ത: ഡൽഹിയെ എട്ട് വിക്കറ്റിന് തകർത്ത് പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കി കൊൽക്കാത്ത. ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 143 റൺസ് ലക്ഷ്യം 14.2 ഓവറിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മറികടന്നു. കിവി ഓപണർ ഫിൻ അലൻ സെഞ്ച്വറിയുമായി തിളങ്ങി. നാല് ഓവറിൽ വെറും 17 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്ത സുനിൽ നരേയ്‌ന്റെ ബൗളിങ് പ്രകടനം നിർണായകമായി. കെകെആറിന്റെ തുടർച്ചയായ നാലാം വിജയമാണിത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് പവർ പ്ലേയ്ക്ക് ശേഷം ബാറ്റിങ് തകർച്ച നേരിട്ടു. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 142 റൺസാണ് അവർ സ്കോർ ചെയ്തത്. അർധ സെഞ്ച്വറി കുറിച്ച പാത്തും നിസ്സങ്കയാണ് ഡൽഹി നിരയിലെ ടോപ് സ്‌കോറർ. 29 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്സുമടക്കം 50 റൺസാണ് ശ്രീലങ്കൻ താരത്തിന്റെ ബാറ്റിൽ നിന്നുംപിറന്നത്. ഓപ്പണിങ്ങിൽ കെഎൽ രാഹുൽ 23 റൺസുമായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. എന്നാൽ പുറകെ വന്നവരെല്ലാം രണ്ടക്കം കാണാതെ പുറത്തയപ്പോൾ മധ്യ ഓവറുകളിൽ അശുതോഷ് ശർമ കൂട്ടിച്ചേർത്ത വിലയേറിയ 39 റൺസാണ് ഡൽഹിയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. കെകെആറിനായി അനുകൂൽ റോയ് കാർത്തിക് ത്യാഗി എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി. നാല് ഓവറിൽ വെറും 17 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റുമെടുത്ത സുനിൽ നരേന്റെ ബൗളിങ് പ്രകടനം കൊല്കത്തക്ക് നിർണായകമായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 14.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ അനായാസം വിജയലക്ഷ്യം മറികടന്നു. സെഞ്ച്വറി കുറിച്ച ഓപണർ ഫിൻ അലന്റെ ബാറ്റിങ് പ്രകടനമാണ് നിർണായകമായത്. 47 പന്തിൽ 10 സിക്‌സും 5 ഫോറുമടക്കം 100 റൺസാണ് കിവി താരം അടിച്ചെടുത്തത്. മൂന്നാം വിക്കറ്റിൽ 33 റൺസുമായി കാമറൂൺ ഗ്രീനും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.
