12 വർഷത്തെ ദാമ്പത്യം, ഭാര്യയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കാൻ സുഹൃത്തുക്കൾക്ക് വിട്ടുകൊടുത്തു; ഒടുവിൽ 50,000 രൂപയ്ക്ക് വിറ്റു
ഗാന്ധിനഗര്‍: ഗുജറാത്തിലെ പാലൻപൂരിൽ നിന്നുള്ള സംഭവം രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. 12 വര്‍ഷം ഒപ്പം താമസിച്ച ഭാര്യയെ ബലാത്സംഗം ചെയ്യാൻ സുഹൃത്തുക്കൾക്ക് വിട്ടുനൽകുകയും പിന്നീട് 50,000 രൂപക്ക് ഭര്‍ത്താവ് വിൽക്കുകയും ചെയ്തുവെന്ന സംഭവമാണ് പുറത്തുവരുന്നത്. തുടര്‍ച്ചയായ 10 ദിവസമാണ് സ്ത്രീയെ ആവര്‍ത്തിച്ച് ബലാത്സംഗത്തിനിരയാക്കിയത് സ്ത്രീയെ ബന്ദിയാക്കിയ ശേഷമായിരുന്നു പീഡനം. കൂടാതെ ഇവരുടെ സ്വര്‍ണക്കമ്മലുകൾ മോഷ്ടിക്കുകയും ചെയ്തു. നികേഷ് പട്ടേൽ (30) എന്ന യുവാവാണ് 26കാരിയായ ഭാര്യയെ പീഡിപ്പിക്കാൻ കൂട്ടുകാര്‍ക്ക് ഒത്താശ ചെയ്തത്. സംഭവത്തിന് ശേഷം കുറ്റകൃത്യം മറച്ചുവയ്ക്കാനായി ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഇയാൾ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. കേസിൽ നികേഷിനെ കൂടാതെ സുഹൃത്തുക്കളായ സഞ്ജയ് താക്കൂർ, അശോക് താക്കൂർ, സച്ചിൻ താക്കൂർ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.സ്ത്രീയെ കാണാതായ പരാതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പൊലീസ് കണ്ടെത്ത്. നികേഷ് ഭാര്യയെ ഒഴിവാക്കാൻ ഉദ്ദേശിച്ചിരുന്നുവെന്നും മറ്റൊരു സ്ത്രീയെ വീട്ടിലേക്ക് കൊണ്ടുവരാൻ ആഗ്രഹിച്ചിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി. പട്ടേൽ കൊടുംകുറ്റവാളിയാണെന്നും വികലമായ മാനസികാവസ്ഥയുള്ളയാളാണെന്നും ഡിവൈഎസ്പി ജെജെ ഗാമിത് ദൈനിക് ഭാസ്‌കറിനോട് പറഞ്ഞു. വിവാഹിതനാണെങ്കിലും മുൻപ് മറ്റ് സമുദായങ്ങളിൽ പെട്ട രണ്ട് യുവതികളുമായി നികേഷ് ഒളിച്ചോടിയിരുന്നു.





