കുറിച്ചിക്കര സ്വദേശിവധശ്രമക്കേസ്; കടവി രഞ്ജിത്തും സഹായിയും പിടിയിൽ
തൃശൂർ: കുറിച്ചിക്കര സ്വദേശിയെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. കുറിച്ചിക്കര പൂളക്കൽ സ്വദേശിയായ കടവിവീട്ടിൽ രഞ്ജിത്ത് (43), പൂളക്കൽ സ്വദേശിയായ കറപ്പം വീട്ടിൽ സുധീർ (50) എന്നിവരാണ് വിയ്യൂർ പൊലീസിന്റെ പിടിയിലായത്. മേയ് 24നാണ് കേസിനാസ്‌പദമായ സംഭവം. അന്നേദിവസം പ്രതികൾ കുറിച്ചിക്കര സ്വദേശിയുടെ ഫ്ലാറ്റിലേക്ക് അതിക്രമിച്ചുകയറി ദേഹോപദ്രവം ചെയ്ത് വധിക്കാൻ ശ്രമിക്കുകയായിരുന്നു. തടയാൻ വന്ന മാതാവിനേയും ഉപദ്രവിച്ചിരുന്നു. ഇക്കാര്യം അറിഞ്ഞയുടൻ വിയ്യൂർ പൊലീസ് സ്ഥലത്തെത്തുകയും പ്രതികളെ പിടികൂടുകയും ചെയ്‌തു. കേസ് രജിസ്റ്റർ ചെയ്ത‌് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഒരു മാസം മുൻപ് നടന്ന വാക്കുതർക്കത്തിലെ വിരോധമാണ് ആക്രമണത്തിനു കാരണമെന്നും വ്യക്തമായി. അന്വേഷണത്തിൽ കടവി രഞ്ജിത്തിന് വിവിധ പൊലീസ് സ്റ്റേഷനുകളിലായി 22 കേസുകൾ നിലവിലുണ്ട്. രണ്ടാം പ്രതിയായ സുധീറിനെതിരെ എട്ട് കേസുകൾ നിലവിലുണ്ട്. വിയ്യൂർ എസ്.എച്ച്.ഒ നിമിഷ ത്രിപാഠിയുടെ നിർദേശത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ മഹേഷ് കുമാർ, എസ്.ഐ ശ്രിജിൻ, അസിസ്റ്റൻറ് എസ്.ഐ സജീവ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജോൺസൻ, സജിത്ത് എന്നിവരും സിവിൽ പൊലീസ് ഓഫിസർമാരായ ടണി, കൃഷ്ണ പ്രസാദ്, ആഖിലേഷ്, ഭദ്രൻ, അനുപമ എന്നിവരാണ് ഉണ്ടായിരുന്നത്.





