പി .എം ശ്രീയിൽ യുഡിഎഫ് മുട്ട് മടക്കാൻ പാടില്ല’; നിലപാട് കടുപ്പിച്ച് എംഎസ്എഫ്

കോഴിക്കോട്: പിഎം ശ്രീ പദ്ധതിയിൽ നിലപാട് കടുപ്പിച്ച് എംഎസ്എഫ്. പി.എം ശ്രീയിൽ യുഡിഎഫ് മുട്ട് മടക്കാൻ പാടില്ലെന്ന് എംഎസ്എഫ് പ്രസിഡന്റ് പി.കെ നവാസ് എംഎൽഎ. കരാറിൽ നിന്ന് പിന്മാറുന്നതിനുവേണ്ടിയാണ് യുഡിഎഫ് സർക്കാർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. കാവി രാഷ്ട്രീയത്തിന്റെ വിഷ സിലബസ്സുകൾ കേരളത്തിലെ ക്ലാസ് മുറിയിൽ പഠിപ്പിക്കില്ലെന്നും പി.കെ നവാസ് ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം പി.എം ശ്രീ: യു.ഡി.എഫിന്റെ കേരളം മുട്ട് മടക്കില്ല,മടക്കാൻ പാടില്ല. നാലര വെള്ളിക്കാശിന് ആർ.എസ്.എസിന്റെ അറവുശാലയിലേക്ക് കേരളത്തിലെ ക്ലാസ്മുറികളെ ഒറ്റിക്കൊടുത്തവരുടെ ദുഷ്പ്രചാരണങ്ങളെ തള്ളിക്കളയുക. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടുകൊടുത്തവർ ഇപ്പോൾ യുഡിഎഫിന് ക്ലാസ് എടുക്കാൻ വരുന്നതിന് മുമ്പ് ഈ കാരാർ ഒപ്പിട്ടതിനെ കുറിച്ച് കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയാൻ തയ്യാറുണ്ടോ? കേന്ദ്രസർക്കാരുമായി ഒപ്പുവെച്ച അതീവ സങ്കീർണ്ണമായ ഈ കരാറിൽ നിന്ന് പിന്മാറുന്നതിനുവേണ്ടിയാണ് യു.ഡി.എഫ് സർക്കാർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഒരു കാര്യം ഉറപ്പിച്ച് പറയാം കാവി രാഷ്ട്രീയത്തിന്റെ വിഷ സിലബസ്സുകൾ കേരളത്തിലെ ക്ലാസ് മുറിയിൽ പഠിക്കില്ല അത് പഠിപ്പിക്കില്ല, അത് കട്ടായം. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ അതിന്റെ സെക്യുലർ പാരമ്പര്യത്തെ മുറുകെപിടിച്ചുകൊണ്ട് തന്നെ ൗറള സംരക്ഷിക്കും. കേരളത്തിന്റെ വിദ്യാഭ്യാസമോഡൽ കഴിഞ്ഞ 10 വർഷത്തെ ഇരുണ്ടയുഗങ്ങൾക്ക് ശേഷം നമ്മൾ തിരികെ കൊണ്ടുവരും. ഞങ്ങളുടെ നിലപാടിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ല! വാൽക്കഷ്ണം ; അയ്യോ ഇത് ഞങ്ങൾ റദ്ദ് ചെയ്തതാണേയെന്ന് കൂകി വിളിക്കുന്നവരോട് രണ്ട് കാര്യം 1- 90 കോടി വാങ്ങി ആരാണ് ഇത് ഒപ്പ് വെച്ചത് ? എന്തിനാണ് ഒപ്പ് വെച്ചത് ? 2- ഞങ്ങൾ റദ്ദ് ചെയ്‌തെയെന്ന് തള്ളുന്നവർ, റദ്ദ് ചെയ്ത ഓർഡർ കോപ്പി ഒന്ന് ഇവിടെ പോസ്റ്റിയെ (കൊടുത്ത കത്തല്ല, റദ്ദാക്കിയ ഓർഡർ) ഓന്ത് നാണിക്കും സഖാക്കളെ…!




