രാജസ്ഥാനിൽ 13കാരിയെ അഞ്ചുദിവസത്തിനിടെ 30 ലധികം പേർ ബലാത്സംഗം ചെയ്തു; നിരവധിപേർ അറസ്റ്റിൽ, വ്യാപക പ്രതിഷേധം

ജയ്പൂർ: രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിൽ 13 വയസ്സുകാരിയെ അഞ്ചുദിവസത്തിനിടെ 30 ലധികം പേർ ബലാത്സംഗം ചെയ്ത കേസിൽ അന്വേഷണം. കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. പെൺകുട്ടിയെ പ്രദേശത്തെ നിരവധി ഹോട്ടലുകളിൽ എത്തിച്ചായിരുന്നു ആക്രമണം.ദിവസങ്ങൾക്ക് മുമ്പ് പെൺകുട്ടിയെ വീട്ടിൽനിന്ന് കാണാതാകുകയായിരുന്നു. തുടർന്ന് ഒരു റിക്ഷാ ഡ്രൈവർ പെൺകുട്ടിയെ ഹോട്ടൽ ഉടമക്ക് കൈമാറുകയായിരുന്നുവെന്ന് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നു. നഗരത്തിലെ വിവിധ ഹോട്ടലുകളിലെത്തിച്ച കുട്ടിയെ നിരവധി പേർ ലൈംഗികമായി പീഡിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരായ ആക്രമണത്തിൽ ഹോട്ടൽ നടത്തിപ്പുകാർക്കും പങ്കു​ണ്ടെന്നും കുറ്റകൃത്യം മറച്ചുവെക്കാൻ ശ്രമം നടന്നതായും പൊലീസ് പറയുന്നു. സംഭവത്തിന് പിന്നിൽ മനുഷ്യക്കടത്ത് ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്നും പൊലീസ് സംശയിക്കുന്നു. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളെയും ശൃംഖലയിലെ പ്രധാന കണ്ണികളെയും കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഹോട്ടൽ ഉടമകളും മാനേജർമാരുമാണ് അറസ്റ്റിലായതെന്നാണ് വിവരം. പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കുന്നതിനിടെ നിർബന്ധിച്ച് മദ്യം നൽകിയിരുന്നതായും പൊലീസിന്റെ എഫ്.ഐ.ആറിൽ പറയുന്നു. പ്രതികൾക്കെതിരെ പോക്സോ നിയമം, കൂട്ടബലാത്സംഗം, മനുഷ്യക്കടത്ത് എന്നിവയുൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. രക്ഷപ്പെടുത്തിയ പെൺകുട്ടിക്ക് കൗൺസലിങ്ങും വൈദ്യസഹായവും ഉൾപ്പെടെയുള്ള സംരക്ഷണം ഉറപ്പാക്കിയതായും അധികൃതർ അറിയിച്ചു. സംഭവം സംസ്ഥാനത്ത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. കുറ്റക്കാർക്കെതിരെ വേഗത്തിൽ കർശന നടപടി സ്വീകരിക്കണമെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും വിവിധ രാഷ്ട്രീയ പാർട്ടികളും സാമൂഹിക സംഘടനകളും ആവശ്യപ്പെട്ടു. ശ്രീ ഗംഗാനഗറിൽ 150ലധികം അനധികൃത ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഈ സംഭവത്തെത്തുടർന്ന് അത്തരം സ്ഥാപനങ്ങൾ അടച്ചുപൂട്ടണമെന്ന ആവശ്യം ഉയർന്നു. റിക്ഷാ ഡ്രൈവർ, ഹോട്ടൽ നടത്തിപ്പുകാർ എന്നിവരുൾപ്പെടെ എല്ലാ പ്രതികൾക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. കരൺപൂരിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എ രൂപീന്ദർ സിങ് കുന്നാറിന്റെ നേതൃത്വത്തിൽ കുറ്റവാളികൾക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കേസിൽ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ നീതി ഉറപ്പാക്കാൻ പ്രക്ഷോഭം ആരംഭിക്കുമെന്നും പ്രതിപക്ഷം ആരോപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button