സിബിഎസ്ഇയെ വിറപ്പിച്ച പന്ത്രണ്ടാം ക്ലാസുകാരൻ; ആരാണ് കോടികളുടെ പരീക്ഷാ അഴിമതി പുറത്തുകൊണ്ടുവന്ന സാർത്ഥക് സിദ്ധാന്ത്?
ന്യൂഡല്‍ഹി: ഒരു പ്ലസ് ടു വിദ്യാർഥിക്ക് രാജ്യത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ ബോർഡിന്റെ കോടികളുടെ അഴിമതി പുറത്തുകൊണ്ടുവരാൻ കഴിയുമോ? കംപ്യൂട്ടർ സ്ക്രീനിന് മുന്നിലിരുന്ന് സാർത്ഥക് സിദ്ധാന്ത് എന്നൊരു കൗമാരക്കാരൻ നടത്തിയ പോരാട്ടം ഇന്ന് ഇന്ത്യൻ പാർലമെന്റിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്.സിബിഎസ്ഇ ഓൺലൈൻ ഡിജിറ്റൽ മൂല്യനിർണ്ണയ രീതിയായ ‘ഓൺ-സ്ക്രീൻ മാർക്കിങ്’ (ഒഎസ്എം) സമ്പ്രദായത്തിലെ ക്രമക്കേടുകളാണ് ജാർഖണ്ഡ് സ്വദേശിയായ സാർത്ഥക് സിദ്ധാന്ത് എന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി പുറത്തുകൊണ്ടുവന്നത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോഎംപ്റ്റ് എഡ്യൂടെക് എന്ന വിവാദ കമ്പനിക്കാണ് ഒഎസ്എം പക്രിയയുടെ ടെന്‍ഡര്‍ ലഭിച്ചത്. അതിനെക്കുറിച്ച് തന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ബ്ലോഗാണ് ഇപ്പോൾ രാജ്യത്ത് വലിയ ചര്‍ച്ചയായിരിക്കുന്നത്. ഈ വിവാദ കമ്പനിക്ക് എങ്ങനെയാണ് ടെന്‍ഡര്‍ ലഭിച്ചതെന്നാണ് സാർത്ഥക് കണ്ടെത്തിയത്. ‘കോഎംപ്റ്റ് എഡ്യൂടെക്കിനെ’ സഹായിക്കാൻ സിബിഎസ്ഇ നിയമങ്ങൾ തിരുത്തിയത് എങ്ങനെ’ എന്ന തലക്കെട്ടിലാണ് സാർത്ഥക് ബ്ലോഗ് എഴുതിയിരിക്കുന്നത്.പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, ആം ആദ്മി പാർട്ടി തലവൻ അരവിന്ദ് കെജരിവാള്‍ തുടങ്ങി നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവർത്തകരും വിഷയത്തിൽ ഇടപെട്ടതോടെ പ്രതിരോധത്തിലായ സിബിഎസ്ഇക്ക് തങ്ങളുടെ ടെൻഡർ നടപടികളെ ന്യായീകരിച്ച് രംഗത്തിറങ്ങേണ്ടി വന്നിരിക്കുകയാണ്. തുടക്കം ഇങ്ങനെ…സിബിഎസ്ഇ പരീക്ഷാ ഫലം വന്നപ്പോൾ ചില പേപ്പറുകളില്‍ വിചാരിച്ചതിലും കുറഞ്ഞ മാര്‍ക്ക് ലഭിച്ചതും പൊതുവെ വിജയശതമാനം ഗണ്യമായി കുറഞ്ഞതുമാണ് സാർത്ഥകിനെ പോരാട്ടത്തിലേക്ക് ഇറക്കിവിട്ടത്. മാര്‍ക്ക് പുനഃപരിശോധനയ്ക്കായി ഡിജിറ്റൽ ഉത്തരക്കടലാസിന്റെ പകർപ്പ് ആവശ്യപ്പെട്ടപ്പോഴാണ് സാർത്ഥക് ആദ്യം ഞെട്ടിയത്. ലഭിച്ച ഉത്തരം കടലാസുകളുടെ സ്കാൻ ചെയ്ത കോപ്പികൾ വ്യക്തമല്ലാത്തതായിരുന്നു. ചില പേജുകളെ ഇല്ലായിരുന്നു. ചില ഉത്തരങ്ങൾ നോക്കുക പോലും ചെയ്യാതെയാണ് മാർക്കിട്ടിരുന്നതും. ഈ പിഴവിന് പിന്നിലെ സാങ്കേതിക വിദ്യയെക്കുറിച്ച് അന്വേഷിക്കാൻ തീരുമാനിച്ചപ്പോഴാണ് ഇതിന് പിന്നിലെ ‘കളികള്‍’ അവന് മനസിലായത്. പിന്നീട് കേന്ദ്ര സർക്കാരിന്റെ പബ്ലിക് പ്രൊക്യുർമെന്റ് പോർട്ടലിലെ സിബിഎസ്ഇ ടെൻഡർ രേഖകൾ പരിശോധിക്കലായിരുന്നു അവന്റെ ജോലി. ഇതിന് ദിവസങ്ങളെടുത്തു. ‘കോഎംപ്റ്റ് എഡ്യൂടെക് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിക്ക് കരാർ ലഭിക്കുന്നതിനായി സിബിഎസ്ഇ മൂന്ന് ഘട്ടങ്ങളിലായി ടെൻഡർ വ്യവസ്ഥകളിൽ ബോധപൂർവം മാറ്റം വരുത്തിയെന്ന് മനസിലായി. മുമ്പ് കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട സ്ഥാപനമാണ് കോഎംപ്റ്റ്. അങ്ങനെയൊരു സ്ഥാപനത്തെ സഹായിക്കുന്നതിന് സിബിഎസ്ഇ, തങ്ങളുടെ നിബന്ധനകളിൽ വലിയ ഇളവുകൾ വരുത്തിയെന്ന് സാർത്ഥക് കണ്ടെത്തി. അതിലൊന്നായിരുന്നു കരിമ്പട്ടിക വ്യവസ്ഥകളിലെ മാറ്റം. പഴയ ടെൻഡറിൽ ‘മുൻപ് കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനികൾക്ക് യോഗ്യതയില്ല’ എന്നായിരുന്നു നിബന്ധനയെങ്കിൽ, പുതിയ രേഖയിൽ അത് ‘നിലവിൽ കരിമ്പട്ടികയിൽ ഉള്ളവർക്ക് മാത്രം വിലക്ക്’ എന്ന് തിരുത്തി. മുൻപ് കരിമ്പട്ടികയിൽ പെട്ടിട്ടുള്ള കോഎംപ്റ്റ് കമ്പനിയെ സഹായിക്കാനായിരുന്നു ഇത്. കമ്പനി വിറ്റുവരവ് പരിധി തിരുത്തിയതാണ് രണ്ടാമത്തേത്. ടെൻഡറിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിരുന്ന 50 കോടി രൂപയുടെ വിറ്റുവരവ് പരിധി കൃത്യമായി കോഎംപ്റ്റ് കമ്പനിക്ക് അനുകൂലമാകുന്ന രീതിയിലാണ് നിശ്ചയിച്ചത്. രാജ്യത്തെ പ്രമുഖ ഐടി ഭീമനായ ടിസിഎസ് പോലുള്ള വൻകിട കമ്പനികളെ ഒഴിവാക്കിയതാണ് മൂന്നാമത്തേത്. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ടിസിഎസ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് കരാര്‍ ലഭിക്കാതെ പോയത്. പിന്നീടാണ് കൃത്യമായി കോഎംപ്റ്റിലേക്ക് കരാര്‍ എത്തുന്നതും. “ഒരു വലിയ പൊതുവിദ്യാഭ്യാസ സ്ഥാപനം സ്വന്തം നിയമപുസ്തകം തിരുത്തി ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി വെച്ചാണ് പന്താടിയത്”- സാർത്ഥക് സിദ്ധാന്ത് തന്റെ ബ്ലോഗിൽ കുറിച്ചു. രാഹുല്‍ ഗാന്ധിയും സാർത്ഥകിന്റെ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. ആര്‍ക്ക് വേണ്ടി എന്തിന് വേണ്ടിയാണ് സിബിഎസ്ഇയും കേന്ദ്രവും വിദ്യാര്‍ഥികളെ ഇരുട്ടത്ത് നിര്‍ത്തുന്നത് എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. പാര്‍ലമെന്റ് സമിതിക്ക് മുന്നില്‍ സാർത്ഥക്ഇന്നാണ്( ചൊവ്വാഴ്ച) സാർത്ഥക് സിദ്ധാന്ത് തന്റെ കണ്ടെത്തലുകൾ വിദ്യാഭ്യാസ, വനിത, ശിശു, യുവജന, കായിക കാര്യങ്ങൾക്കായുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് മുന്നിൽ സമർപ്പിച്ചത്. കോൺഗ്രസ് എം.പി ദിഗ്‌വിജയ് സിംഗ് അധ്യക്ഷനായ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് മുന്നിലാണ് തന്റെ കണ്ടെത്തലുകള്‍ അവതരിപ്പിച്ചത്. കോഎംപ്റ്റിന് കരാർ നൽകുന്നതിന് മുൻപ്, പ്രധാന യോഗ്യതാ മാനദണ്ഡങ്ങളിലും മൂല്യനിർണ്ണയ മാനദണ്ഡങ്ങളിലും മാറ്റങ്ങൾ വരുത്തിയതായി കമ്മിറ്റിക്ക് മുന്നിലും വിദ്യാര്‍ഥി വിശദീകരിച്ചുതെലങ്കാനയെ കരയിപ്പിച്ച ‘ഗ്ലോബറേന’ എന്ന കോഎംപ്റ്റ്2019ല്‍ ‘ഗ്ലോബറേന’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ കമ്പനി തെലങ്കാനയിലെ പരീക്ഷാ മൂല്യനിർണയത്തിൽ വരുത്തിയ കടുത്ത സാങ്കേതിക പിഴവുകൾ കാരണം മുൻപ് വലിയ വിവാദത്തിലായതാണ്. അന്ന് തെറ്റായ റിസൾട്ടുകൾ കണ്ട് മനംനൊന്ത് 23 വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്. ഇത്രയും വിവാദമായ പശ്ചാത്തലമുള്ള ഒരു കമ്പനിക്കാണ് മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തി സിബിഎസ്ഇ ‘മാര്‍ക്കിടാന്‍’ കരാര്‍ കൊടുത്ത്. എന്നാൽ തങ്ങൾ യാതൊരുവിധ തെറ്റായ നടപടികളും സ്വീകരിച്ചിട്ടില്ലെന്നാണ് കോഎംപ്റ്റ് കമ്പനിയും സിബിഎസ്ഇ അധികൃതരും വ്യക്തമാക്കുന്നത്. എങ്കിലും, ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന പരീക്ഷാ മൂല്യനിർണ്ണയത്തിൽ ഉയർന്നുവന്ന ഈ അഴിമതി ആരോപണം വരും ദിവസങ്ങളിൽ രാജ്യത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്.





