ടി.ടി.ഇമാർക്ക് പുതിയ ടാർജറ്റ്;ട്രെയിൻ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർ കുടുങ്ങും

കോഴിക്കോട്: ടിക്കറ്റില്ലാതെ ട്രെയിൻയാത്ര ചെയ്യുന്നവരെ പിടികൂടാൻ കർശന നടപടിയുമായി റെയിൽവേ. ടി.ടി.ഇമാർക്കും സ്പെഷൽ സ്ക്വാഡിനും പുതിയ ടാർജറ്റ് നിശ്ചയിച്ചാണ് റെയിൽവേയുടെ നീക്കം.പാലക്കാട് ഡിവിഷനിൽ മാത്രം ടിക്കറ്റില്ലാ യാത്രക്കാരിൽനിന്ന് പ്രതിവർഷം 27 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. സീസൺ ടിക്കറ്റുകാർ സ്ലീപ്പർ കോച്ചിൽ (ഡി-റിസർവ്ഡ് കോച്ച് ഒഴികെ) കയറുന്നത് ഉൾപ്പെടെ ടിക്കറ്റില്ലായാത്രയുടെ പിഴയിൽപ്പെടും.ടാർജറ്റ് നിശ്ചയിച്ചതുപ്രകാരം ഒരു ടി.ടി.ഇ പ്രതിമാസം 25,000 രൂപ സമാഹരിക്കണം. സ്ലീപ്പർ കോച്ച് നോക്കുന്ന ടിക്കറ്റ് പരിശോധകന് 10,000 രൂപയാണ് പിഴത്തുക ടാർജറ്റ്.പിഴനിരക്കിലും വർധന വരുത്തിയിട്ടുണ്ട്. പിഴയിൽ കിലോമീറ്ററിനനുസരിച്ച് വർധനയുണ്ടാകും. മെയിൽ/എക്സ്പ്രസ് ട്രെയിനുകളിലെ ജനറൽ കോച്ചുകളിൽ 50 കിലോമീറ്റർ വരെ ടിക്കറ്റില്ലാതെ യാത്ര ചെയ്താൽ 320 രൂപയാണ് പിഴ. ഇത് സെക്കൻഡ് സിറ്റിങ് കോച്ചുകളിലായാൽ 335 രൂപ പിഴയീടാക്കും.സ്ലീപ്പർ കോച്ചുകളിൽ മുതൽ പിഴത്തുക കുതിച്ചുയരും. സ്ലീപ്പറിൽ (200 കിലോമീറ്റർ) 530 രൂപയാണ് പിഴയായി ഈടാക്കുക. എ.സി ചെയർകാർ (150 കിലോമീറ്റർ) 745 രൂപ, തേർഡ് എ.സി (300 കിലോമീറ്റർ) 1480 രൂപ, സെക്കൻഡ് എ.സി (300 കിലോമീറ്റർ) 2070 രൂപ എന്നിങ്ങനെയാണ് പിഴത്തുക നിശ്ചയിച്ചിരിക്കുന്നത്.നിലവിൽ ടിക്കറ്റില്ലാ യാത്രക്കാരിൽനിന്നുള്ള പിഴയില്ലാതെ തന്നെ, സീറ്റ്/ബർത്ത് മാറ്റം വഴിയുള്ള വരുമാനം റെയിൽവേക്ക് ലഭിക്കുന്നുണ്ട്. എന്നാൽ, മതിയായ ടി.ടി.ഇമാർ ഇല്ലാത്തത് പരിശോധനകളെ ബാധിക്കുന്നുണ്ടെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ നികത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. അതേസമയം, യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് ജനറൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നില്ല. ജനറൽ കോച്ചുകളിൽ ഇടമില്ലാതെ സ്ലീപ്പർ കോച്ചുകളിൽ കയറുന്നവരാണ് പലരും. ഇനി ഇതുപോലുള്ള കാര്യങ്ങളിൽപോലും പിഴയീടാക്കാനാണ് നീക്കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button